Saturday, December 31, 2011

തിഹാറിലേക്ക് ഇനി ആരൊക്കെ?

2011നെ അഴിമതിയുടെ വര്‍ഷമെന്ന് വിശേഷിപ്പിക്കാം. ഒരു കേന്ദ്രമന്ത്രിയും രണ്ട് പ്രമുഖ എംപിയും അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലായ വര്‍ഷം. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടു. ഒരു മുന്‍ കേന്ദ്രമന്ത്രിയെ അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ചു. അതിലൊരാള്‍ ജയിലിലും പോയി. കേന്ദ്ര ഭരണത്തിലെ പ്രമുഖരും ഉദ്യോഗസ്ഥരും കോര്‍പറേറ്റ് ലോബിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് രാജ്യത്തെ ഒന്നാകെ വില്‍ക്കുന്ന വിധമാണ് കാര്യങ്ങള്‍ നീക്കിയത്.

കേന്ദ്ര ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയ 2ജി സ്പെക്ട്രം അഴിമതി തന്നെയാണ് 2011ലും നിറഞ്ഞുനിന്നത്. ഇടതുപക്ഷപാര്‍ടികളും മറ്റ് പ്രതിപക്ഷപാര്‍ടികളും സ്പെക്ട്രം അഴിമതി പാര്‍ലമെന്റിലും മറ്റും സജീവ ചര്‍ച്ചയാക്കിയതോടെ യുപിഎ സര്‍ക്കാര്‍ പലവട്ടം ആടിയുലഞ്ഞു. ഡിഎംകെ നേതാവ് എ രാജയ്ക്ക് ടെലികോം മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. രാജ, കനിമൊഴി തുടങ്ങിയവരെ സംരക്ഷിക്കുന്നതിന് കേന്ദ്രം പരമാവധി ശ്രമിച്ചെങ്കിലും സുപ്രീംകോടതി ശക്തമായി രംഗത്തുവന്നതോടെ സിബിഐ നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായി. ആദ്യം രാജയും പിന്നീട് കനിമൊഴിയും തീഹാര്‍ ജയിലിലായി. ഇതോടൊപ്പം മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹുവടക്കമുള്ള ഉദ്യോഗസ്ഥ പ്രമുഖരും കോര്‍പറേറ്റ് തലവന്മാരും തിഹാറിലെ അന്തേവാസികളായി. മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം കനിമൊഴിയും മറ്റ് പ്രതികളും ജാമ്യത്തില്‍ പുറത്തുവന്നെങ്കിലും രാജയും ബെഹുവുമൊക്കെ ഇപ്പോഴും തിഹാറില്‍ തന്നെയാണ്. ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് സ്പെക്ട്രം ഇടപാടിലുണ്ടായിരുന്ന പങ്ക് മറനീക്കി പുറത്തുവന്നെങ്കിലും സര്‍ക്കാര്‍ സംരക്ഷണവലയം തീര്‍ത്തിരിക്കയാണ്. എന്നാല്‍ , സുപ്രീംകോടതിയും കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയും എങ്ങനെ നീങ്ങുമെന്നതിനെ ആശ്രയിച്ചിരിക്കും ചിദംബരത്തിന്റെ ഭാവി. അതുകൊണ്ട് തന്നെ സ്പെക്ട്രം അഴിമതി 2012ലും പ്രമുഖ വിഷയമായി നിറഞ്ഞുനില്‍ക്കും.

കോമണ്‍വെല്‍ത്ത് അഴിമതിയാണ് 2011ല്‍ രാജ്യത്തെ ഞെട്ടിച്ച് പുറത്തുവന്ന മറ്റൊരു വന്‍ക്രമക്കേട്. രാജ്യത്തിന് അഭിമാനമായി മാറേണ്ടിയിരുന്ന കായികമാമാങ്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡിയടക്കമുള്ള അഴിമതി വീരന്മാരുടെ കൊള്ളയടിയിലൂടെ നാണക്കേടായി മാറി. ഗെയിംസ് തുടങ്ങുന്നതിന് മുമ്പുതന്നെ അഴിമതിസൂചനകള്‍ വെളിപ്പെട്ടു. പ്രതിപക്ഷപാര്‍ടികള്‍ പാര്‍ലമെന്റില്‍ വിഷയം ശക്തമായി ഉന്നയിച്ചതോടെ സര്‍ക്കാരിന് അന്വേഷണത്തിന് ഉത്തരവിടേണ്ടി വന്നു. ഇതോടെ സുരേഷ് കല്‍മാഡിയടക്കമുള്ളവര്‍ തിഹാര്‍ ജയിയിലിലായി. കോടികളുടെ നഷ്ടമാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് രാജ്യത്തിന് വരുത്തിവച്ചത്. അഴിമതിയില്‍ കുടുങ്ങി രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാര്‍ പുറത്തുപോയി. മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനും കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയും. ആദര്‍ശ് ഫ്ളാറ്റ് ഇടപാടാണ് ചവാന്റെ കസേര തെറിപ്പിച്ചത്. ഭൂമി ഇടപാട് ഉള്‍പ്പെടെയുള്ള അഴിമതി പരമ്പരകളില്‍ പ്രതിയായതാണ് യെദ്യൂരപ്പയുടെ രാജിക്ക് വഴിയൊരുക്കിയത്. എസ് എം കൃഷ്ണ, വിലാസ്റാവു ദേശ്മുഖ് തുടങ്ങി കേന്ദ്രമന്ത്രിമാരുടെ വലിയൊരു നിര തന്നെ ആരോപണങ്ങളുടെ നിഴലിലാണ്. 2012ലും പല വമ്പന്മാരും പുറത്തേക്ക് പോകുമെന്ന് വ്യക്തം. മുന്‍കേന്ദ്രമന്ത്രി സുഖ്റാമിനെ അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ചതിനും 2011 സാക്ഷിയായി.
(എം പ്രശാന്ത്)

deshabhimani 311211

1 comment:

  1. 2011നെ അഴിമതിയുടെ വര്‍ഷമെന്ന് വിശേഷിപ്പിക്കാം. ഒരു കേന്ദ്രമന്ത്രിയും രണ്ട് പ്രമുഖ എംപിയും അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലായ വര്‍ഷം. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടു. ഒരു മുന്‍ കേന്ദ്രമന്ത്രിയെ അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ചു. അതിലൊരാള്‍ ജയിലിലും പോയി. കേന്ദ്ര ഭരണത്തിലെ പ്രമുഖരും ഉദ്യോഗസ്ഥരും കോര്‍പറേറ്റ് ലോബിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് രാജ്യത്തെ ഒന്നാകെ വില്‍ക്കുന്ന വിധമാണ് കാര്യങ്ങള്‍ നീക്കിയത്.

    ReplyDelete