Tuesday, December 27, 2011

ചുവപ്പണിഞ്ഞ് ഏറനാടന്‍ മണ്ണ്

മലപ്പുറം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

മഞ്ചേരി: സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. മൂന്നു ദിവസത്തെ സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. എച്ച് കെ പിഷാരടി നഗറില്‍ (മുനിസിപ്പല്‍ ടൗണ്‍ഹാള്‍) മുതിര്‍ന്ന നേതാവ് കെ പി മുഹമ്മദ് മാസ്റ്റര്‍ പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ ഉമ്മര്‍ മാസ്റ്റര്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചര്‍ച്ച തുടങ്ങി. പൊതുചര്‍ച്ച ചൊവ്വാഴ്ച വൈകിട്ട് സമാപിക്കും. പി പി വാസുദേവന്‍ , വേലായുധന്‍ വള്ളിക്കുന്ന്, ജോര്‍ജ് കെ ആന്റണി, വി പി റജീന എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. കേന്ദ്ര സെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ , കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പാലോളി മുഹമ്മദ്കുട്ടി, ഇ പി ജയരാജന്‍ , പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ടി ശിവദാസമേനോന്‍ , വി വി ദക്ഷിണാമൂര്‍ത്തി, എ കെ ബാലന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇരുപതിനായിരത്തോളംവരുന്ന പാര്‍ടി അംഗങ്ങളെ പ്രതിനിധാനംചെയ്ത് 259 പ്രതിനിധികളും 34 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ബുധനാഴ്ച വൈകിട്ട് മഞ്ചേരിയില്‍ റെഡ് വളന്റിയര്‍ മാര്‍ച്ചും ബഹുജനപ്രകടനവും പൊതുസമ്മേളനവും നടക്കും.

ചുവപ്പണിഞ്ഞ് ഏറനാടന്‍ മണ്ണ്

മഞ്ചേരി: സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രഭൂമികയില്‍ പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ആഹ്വാനവുമായി സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഗംഭീര തുടക്കം. ജാതി-ജന്മി മേധാവിത്വത്തെ ചങ്കുറപ്പോടെ നേരിട്ട ഏറനാടിന്റെ വിപ്ലവവീര്യത്തിന് കൂടുതല്‍ കരുത്തേകാനുള്ള ആശയസംവാദത്തിന് മഞ്ചേരി വേദിയാവുന്നു. പ്രതിനിധിസമ്മേളനം ചേരുന്ന എച്ച് കെ പിഷാരടി നഗറില്‍ (മുനിസിപ്പല്‍ ടൗണ്‍ഹാള്‍) മുതിര്‍ന്ന നേതാവ് കെ പി മുഹമ്മദ് മാസ്റ്റര്‍ പതാക ഉയര്‍ത്തി. മൂന്നു ദിവസത്തെ സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ആദ്യകാല പാര്‍ടി പ്രവര്‍ത്തകരും ബന്ധുക്കളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ഉദ്ഘാടനസമ്മേളനം ആവേശനിര്‍ഭരമായി. പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ ഉമ്മര്‍ മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച തുടങ്ങി. സാര്‍വദേശീയ കാര്യങ്ങള്‍ മുതല്‍ പ്രാദേശിക വിഷയങ്ങള്‍വരെ ചര്‍ച്ചചെയ്യുന്ന സമ്മേളനം കഴിഞ്ഞ നാലുവര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളും വിലയിരുത്തും.

പി പി വാസുദേവന്‍ , വേലായുധന്‍ വള്ളിക്കുന്ന്, ജോര്‍ജ് കെ ആന്റണി, വി പി റജീന എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. കെ ഉമ്മര്‍ മാസ്റ്റര്‍ , പി പി വാസുദേവന്‍ , വേലായുധന്‍ വള്ളിക്കുന്ന്, വി വി ഗോപിനാഥ്, പി നന്ദകുമാര്‍ , സി ദിവാകരന്‍ , വി ശശികുമാര്‍ , പി പി അബ്ദുള്ളക്കുട്ടി, ഇ എന്‍ മോഹന്‍ദാസ് എന്നിവരടങ്ങുന്നതാണ് സ്റ്റിയറിങ് കമ്മിറ്റി. കേന്ദ്ര സെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ , കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പാലോളി മുഹമ്മദ്കുട്ടി, ഇ പി ജയരാജന്‍ , പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ടി ശിവദാസമേനോന്‍ , വി വി ദക്ഷിണാമൂര്‍ത്തി, എ കെ ബാലന്‍ , സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി പി വാസുദേവന്‍ , ടി കെ ഹംസ, പി കെ സൈനബ, പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇ എം എസിന്റെ മകള്‍ ഇ എം രാധ, രക്തസാക്ഷി കോട്ടീരി നാരായണന്റെ ഭാര്യ നന്ദിനി എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സന്നിഹിതരായി. പ്രതിനിധി സമ്മേളനത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ അഡ്വ. കിഴിശേരി പ്രഭാകരന്‍ സ്വാഗതംപറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി ശശികുമാര്‍ രക്തസാക്ഷി പ്രമേയവും സി ദിവാകരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി ശശികുമാര്‍ കണ്‍വീനറായ പ്രമേയ കമ്മിറ്റിയില്‍ എം എം നാരായണന്‍ , പി ജ്യോതിഭാസ്, എം സ്വരാജ്, കെ പി സുമതി, ടി പി സുള്‍ഫിക്കറലി, കൂട്ടായി ബഷീര്‍ , സി ഉസ്മാന്‍ , വി രമേശന്‍ എന്നിവരാണ് അംഗങ്ങള്‍ .

വി വി ഗോപിനാഥ് കണ്‍വീനറായ ക്രഡന്‍ഷ്യല്‍ കമ്മിറ്റിയില്‍ സി എച്ച് ആഷിഖ്, വി പി അനില്‍ , എം മുഹമ്മദ് മാസ്റ്റര്‍ , ടോം കെ തോമസ്, പി കെ അബ്ദുള്ള നവാസ്, പി സുചിത്ര എന്നിവര്‍ അംഗങ്ങളാണ്. വി പ്രഭാകരന്‍ കണ്‍വീനറായ മിനിട്സ് കമ്മിറ്റിയില്‍ സി വിജയകുമാര്‍ , പി കെ മുബഷിര്‍ , പി പി ലക്ഷ്മണന്‍ , സി പി നജ്മ യൂസഫ് എന്നിവര്‍ അംഗങ്ങളാണ്. ഇരുപതിനായിരത്തോളംവരുന്ന പാര്‍ടി അംഗങ്ങളെ പ്രതിനിധാനംചെയ്ത് 259 പ്രതിനിധികളും 34 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. പൊതുചര്‍ച്ച ചൊവ്വാഴ്ച വൈകിട്ട് സമാപിക്കും. ബുധനാഴ്ച വൈകിട്ട് മഞ്ചേരിയില്‍ റെഡ് വളന്റിയര്‍ മാര്‍ച്ചും ബഹുജനപ്രകടനവും പൊതുസമ്മേളനവും നടക്കും. സമാപന സമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും.

അഴിമതിക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന ഭരണം: കോടിയേരി

മഞ്ചേരി: അഴിമതിക്കാരായ മന്ത്രിമാര്‍ക്ക് സംരക്ഷണം നല്‍കുന്ന ഭരണമാണ് കേന്ദ്രത്തിലും കേരളത്തിലുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രണ്ട് സര്‍ക്കാരുകള്‍ക്കും പൊതുപ്രശ്നങ്ങളില്‍ താല്‍പ്പര്യമില്ല. അഴിമതിക്കാരെ സംരക്ഷിക്കലാണ് പ്രധാന പരിപാടി. കേരളത്തിലെ ആറ് മന്ത്രിമാര്‍ അഴിമതിക്കേസില്‍ പ്രതികളാണ്. അവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് യുഡിഎഫ് സര്‍ക്കാര്‍ സമയം ചെലവഴിക്കുന്നത്. സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനം മഞ്ചേരി എച്ച് കെ പിഷാരടി നഗറില്‍ (ടൗണ്‍ഹാള്‍) ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പാമോയില്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണം നിലനില്‍ക്കുന്നു. ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് സംസ്ഥാനത്തെ പാകപ്പെടുത്തിക്കൊടുക്കുന്ന ജോലിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഏറ്റെടുത്തിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെല്ലാം യുഡിഎഫ് മരവിപ്പിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. സംസ്ഥാനത്ത് ഒരുമാസത്തിനകം 21 കര്‍ഷകര്‍ ജീവനൊടുക്കി. അനാഥമായ ആരോഗ്യമേഖലയില്‍ ഡോക്ടര്‍മാരും മരുന്നുമില്ല. വിദ്യാഭ്യാസ മേഖലയിലും കച്ചവടം തുടങ്ങി. മാനേജ്മെന്റുകള്‍ക്ക് അനുകൂലമായാണ് അധ്യാപക പാക്കേജ് നടപ്പാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 കോടി രൂപയുടെ പദ്ധതി യുഡിഎഫ് വേണ്ടെന്നുവച്ചു. വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി സഹകരണമേഖലയുടെ നട്ടെല്ലൊടിക്കാനാണ് ശ്രമം. സംസ്ഥാനത്തെ മുരടിപ്പിലേക്ക് നയിക്കുന്ന സര്‍ക്കാരിനെതിരെ പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കും.

ലോകത്തെ ഏറ്റവും വലിയ അഴിമതി രാജ്യമാക്കി ഇന്ത്യയെ മാറ്റിയതാണ് കോണ്‍ഗ്രസിന്റെ നേട്ടം. സ്പെക്ട്രം കേസില്‍ ആഭ്യന്തരമന്ത്രി ചിദംബരത്തെ സംരക്ഷിക്കുന്ന നയമാണ് കോണ്‍ഗ്രസിന്റേത്. അഴിമതി ഇല്ലാതാക്കുന്നതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ആത്മാര്‍ഥതയില്ല. അഴിമതിക്കെതിരായ പോരാട്ടത്തില്‍ വിശ്വസിക്കാവുന്നത് സിപിഐ എം അടക്കമുള്ള ഇടതുപക്ഷ കക്ഷികളെ മാത്രമാണ്. ജുഡീഷ്യറിയുടെ അഴിമതി തടയാനും തെരഞ്ഞെടുപ്പില്‍ പണത്തിന്റെ സ്വാധീനം ഇല്ലാതാക്കാനും നിയമം കൊണ്ടുവരണം. ഒബിസിക്കുള്ള 27 ശതമാനം സംവരണത്തില്‍നിന്ന് നാലര ശതമാനം മുസ്ലിംസംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രനീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്. മുസ്ലിം ജനവിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഇത് പര്യാപ്തമല്ല. മുസ്ലിങ്ങള്‍ക്ക് 10 ശതമാനവും മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ചുശതമാനവും സംവരണം നടപ്പാക്കാന്‍ ഭരണഘടനാഭേദഗതിക്ക് സര്‍ക്കാര്‍ തയ്യാറാകണം.

മുസ്ലിംലീഗിന്റെ സാമ്രാജ്യത്വവിരോധവും സാമുദായിക സ്നേഹവും തട്ടിപ്പാണ്. അമേരിക്കയെ പിന്തുണക്കുന്ന കേന്ദ്ര സര്‍ക്കാരില്‍ തുടരുകവഴി ലീഗ് മുസ്ലിം ജനവിഭാഗങ്ങളെ വഞ്ചിക്കുകയാണ്. എട്ടുവര്‍ഷത്തിനിടെ 40,000 കോടി രൂപയുടെ ആയുധമാണ് ഇന്ത്യ അമേരിക്കയില്‍നിന്നും വാങ്ങിയത്. ഇ അഹമ്മദും ലീഗും അമേരിക്കന്‍ വിരോധം പറയുന്നതില്‍ അര്‍ഥമില്ല. അധികാര രാഷ്ട്രീയത്തില്‍ തുടരാന്‍ ലീഗ് എല്ലാ വര്‍ഗീയ സംഘടനകളേയും കൂട്ടുപിടിക്കുന്നു. ബിജെപിയുടെ പിന്തുണ വാങ്ങാനും ലീഗിന് മടിയില്ല. സമുദായത്തിലെ പാവപ്പെട്ടവരെ മറന്ന് സമ്പന്നരുടെ താല്‍പ്പര്യമാണ് ലീഗ് സംരക്ഷിക്കുന്നത്. ഉള്‍പാര്‍ടി ജനാധിപത്യത്തിന്റെ മറവില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. വിഭാഗീയത പാര്‍ടിയുടെ കെട്ടുറപ്പിനെയും സംഘടനാശേഷിയേയും ബാധിക്കും. പാര്‍ടി സമ്മേളനത്തിലെ തെരഞ്ഞെടുപ്പ് അജണ്ടയിലെ ഒരു ഇനം മാത്രമാണ്. ചില മാധ്യമങ്ങള്‍ ഇത് പ്രധാന അജണ്ടയായി ഉള്‍പ്പെടുത്തിക്കാട്ടുന്നു. ഇത്തരം കുപ്രചാരണങ്ങളില്‍ വീഴാതെ നോക്കേണ്ടത് ഓരോ പാര്‍ടി പ്രവര്‍ത്തകന്റെയും കടമയാണ് - കോടിയേരി പറഞ്ഞു.

നിര്‍ദിഷ്ട മെഡിക്കല്‍ കോളേജ് പൊതുമേഖലയില്‍തന്നെ വേണം

എച്ച് കെ പിഷാരടി നഗര്‍ (മഞ്ചേരി): മഞ്ചേരിയില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച നിര്‍ദിഷ്ട മെഡിക്കല്‍ കോളേജ് പൊതുമേഖലയില്‍ തന്നെ വേണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഭൂമിയും കെട്ടിടവും തീറെഴുതി മെഡിക്കല്‍ കോളേജ് സ്വകാര്യമേഖലയില്‍ തുടങ്ങിയാല്‍ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിപിഐ എം മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുന്ന നയമാണ് യുഡിഎഫ് സര്‍ക്കാരിന്റേതെന്നും സമ്മേളനം കുറ്റപ്പെടുത്തി.

മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ മേഖലയില്‍ത്തന്നെ ആരംഭിക്കുന്നതിന് ആവശ്യമായ വിഭവങ്ങള്‍ മഞ്ചേരിയിലുണ്ട്. ജനറല്‍ ആശുപത്രിയുടെയും നിര്‍ദിഷ്ട സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടേതുമായി മഞ്ചേരി നഗരഹൃദയത്തില്‍ 9.5 ഏക്കര്‍ സ്ഥലമുണ്ട്. ഇതിനോട് ചേര്‍ന്ന് ഗ്രാമവികസന വകുപ്പിന്റെ മൂന്ന് ഏക്കര്‍ , പിഡബ്ല്യുഡിയുടെ രണ്ട് ഏക്കര്‍ സ്ഥലവുമുണ്ട്. ചെരണിയിലെ ജില്ലാ ടിബി സെന്ററിന്റെ അഞ്ച് ഏക്കര്‍ സ്ഥലംകൂടി പ്രയോജനപ്പെടുത്തിയാല്‍ മെഡിക്കല്‍ കോളേജിനാവശ്യമായ ഭൂമിയായി. മെഡിക്കല്‍ കോളേജിന് ആവശ്യമായ ആശുപത്രി സംവിധാനവും ഇവിടെയുണ്ട്. നിലവില്‍ 501 കിടക്കകളുടെ സൗകര്യമുള്ള ജനറല്‍ ആശുപത്രിയും 251 കിടക്കകളുള്ള കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയും ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാല്‍ ഈ സംവിധാനമാകെ മെഡിക്കല്‍ കോളേജിന്റെ മറവില്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. നിലവില്‍ ജനറല്‍ ആശുപത്രിയിലെ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. എന്നാല്‍ സ്വകാര്യ പങ്കാളിത്തമാകുന്നതോടെ ഭാരിച്ച ചികിത്സാഫീസ് നല്‍കേണ്ടി വരും. ഇതിനാല്‍ ജില്ലക്കനുവദിച്ച മെഡിക്കല്‍ കോളേജ് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ചെറുത്ത് തോല്‍പ്പിക്കണമെന്ന് ജില്ലയിലെ ജനങ്ങളോട് സിപിഐ എം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നിന്റേയും അവശ്യ ഉപകരണങ്ങളുടെയും ലഭ്യത ഇപ്പോള്‍ വളരെ കുറഞ്ഞിരിക്കുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് ആരോഗ്യവകുപ്പിലെ ഒഴിവുകള്‍ ഉടന്‍ നികത്തുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ ഒഴിവുകള്‍ നികത്തുന്നില്ല. ഇത് ആരോഗ്യമേഖലയുടെ സേവനം അവതാളത്തിലാക്കി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെപ്പോലും ഇത് ഗുരുതരമായി ബാധിച്ചതായും സിപിഐ എം ചൂണ്ടിക്കാട്ടി.

deshabhimani 271211

2 comments:

  1. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രഭൂമികയില്‍ പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ആഹ്വാനവുമായി സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഗംഭീര തുടക്കം. ജാതി-ജന്മി മേധാവിത്വത്തെ ചങ്കുറപ്പോടെ നേരിട്ട ഏറനാടിന്റെ വിപ്ലവവീര്യത്തിന് കൂടുതല്‍ കരുത്തേകാനുള്ള ആശയസംവാദത്തിന് മഞ്ചേരി വേദിയാവുന്നു.

    ReplyDelete
  2. മഞ്ചേരി: സിപിഐ എം മലപ്പുറം ജില്ലാസെക്രട്ടറിയായി പി പി വാസുദേവനെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. പാലൊളി മുഹമ്മദുകുട്ടിയുടെ അധ്യതയില്‍ ചേര്‍ന്ന ജില്ലാകമ്മറ്റിയോഗത്തില്‍ സ്ഥാനമൊഴിഞ്ഞ ജില്ലാ സെക്രട്ടറി ഉമ്മര്‍മാസ്റ്ററാണ് വാസുദേവന്റെ പേര് നിര്‍ദ്ദേശിച്ചത്. 35 അംഗ ജില്ലാകമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. അഞ്ച് ഏരിയാ സെക്രട്ടറിമാരടക്കം എട്ട് പുതുമുഖങ്ങളടങ്ങിയതാണ് പുതിയ കമ്മറ്റി. സംസ്ഥാനകമ്മറ്റിയംഗങ്ങളായതിനാല്‍ പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, ടി കെ ഹംസ എന്നിവരെ ജില്ലാകമ്മറ്റിയില്‍ നിന്നും ഒഴിവാക്കി.

    ReplyDelete