Sunday, December 25, 2011

നബാര്‍ഡില്‍ 166 നിയമനം റദ്ദാക്കി

ഗ്രാമീണ കാര്‍ഷികവികസനത്തിനു വേണ്ടി രൂപീകരിച്ച നബാര്‍ഡില്‍ (നാഷനല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്പ്മെന്റ്) നിയമന നിരോധനം. ഇതിന്റെ ഭാഗമായി നബാര്‍ഡില്‍ 166 ഡെവലപ്പ്മെന്റ് അസിസ്റ്റുമാരെ നിയമിക്കാനുള്ള തീരുമാനം നബാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് റദ്ദാക്കി. തസ്തികയിലേക്ക് മത്സരപരീക്ഷ നടത്തിയ ശേഷമാണ് നിയമനതീരുമാനം റദ്ദാക്കിയത്. നിയമനത്തിന് അപേക്ഷിച്ചവര്‍ , ആവശ്യപ്പെട്ടാല്‍ പരീക്ഷാഫീസ് തിരികെ നല്‍കുമെന്ന് നബാര്‍ഡ് വെബ്സൈറ്റിലും ദേശീയ ദിനപത്രങ്ങളിലും പരസ്യം നല്‍കി. നബാര്‍ഡിന്റെ പുനഃക്രമീകരണത്തിന് നിയമിച്ച ബോസ്റ്റന്‍ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിന്റെ (ബിസിജി) ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിയമന നിരോധനം നടപ്പാക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 22നാണ് ഡെവലപ്പ്മെന്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് പരീക്ഷ നടത്തിയത്. 20,000 പേര്‍ അപേക്ഷിച്ചു. സംസ്ഥാന തലസ്ഥാനങ്ങളില്‍ നടന്ന പരീക്ഷയില്‍ 15,000ത്തിലേറെ പേര്‍ പങ്കെടുത്തു. കേരളത്തിലും നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതി. തലസ്ഥാനങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ രക്ഷകര്‍ത്താക്കളോടൊപ്പം തലേദിവസം എത്തി ഏറെ ബുദ്ധിമുട്ട് സഹിച്ച് പരീക്ഷയെഴുതിയവര്‍ ഫലം കാത്തിരിക്കുമ്പോഴാണ് നിയമനം തന്നെ റദ്ദാക്കിയത്.

നബാര്‍ഡിലെ ജീവനക്കാരുടെ എണ്ണം നിലവിലുള്ളതിന്റെ പകുതിയാക്കണമെന്നാണ് ബോസ്റ്റന്‍ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിന്റെ ശുപാര്‍ശ. ഇപ്പോള്‍ നബാര്‍ഡില്‍ 4700 ജീവനക്കാരാണുള്ളത്. അത് 2500 ആക്കാനാണ് തീരുമാനം. അതിനാല്‍ മാനേജര്‍മാര്‍ക്ക് താഴെയുള്ള തസ്തികകളില്‍ പുതിയ നിയമനം വേണ്ടെന്ന് നബാര്‍ഡ് തീരുമാനിച്ചു. അതേസമയം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ , ചീഫ് ജനറല്‍ മാനേജര്‍ , ജനറല്‍ മാനേജര്‍ എന്നീ തസ്തികകള്‍ കൂടുതലായും സൃഷ്ടിച്ചു. അതുകൊണ്ട് തന്നെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതുകൊണ്ട് നബാര്‍ഡിന്റെ ചെലവ് കുറയില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഒരു പക്ഷേ കൂടാനും ഇടയുണ്ട്. താഴ്ന്ന തസ്തികകളിലെ എണ്ണം കുറയ്ക്കുന്നതു ഗ്രാമീണ ദരിദ്രരുടെ ഉന്നമനത്തിന് സഹായമെത്തിക്കുകയെന്ന നബാര്‍ഡിന്റെ രൂപീകരണ ലക്ഷ്യം തന്നെ അട്ടിമറിക്കുമെന്ന് നബാര്‍ഡിലെ ജീവനക്കാരുടെ യൂണിയനുകള്‍ പറയുന്നു. ഗ്രാമീണ കര്‍ഷകരും മറ്റ് ജനവിഭാഗങ്ങളും സ്വയംസഹായ സംഘങ്ങള്‍ എന്നിവയുമായി ദിവസേന ഇടപെടുന്നത് താഴെ തട്ടിലുള്ള ജീവനക്കാരാണ്.

ബോസ്റ്റന്‍ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിന്റെ ശുപാര്‍ശകള്‍ നബാര്‍ഡിനെ ഗ്രാമീണ വികസനമെന്ന അടിസ്ഥാന ലക്ഷ്യം വിട്ട് വാണിജ്യബാങ്കിന്റെ തലത്തിലേക്ക് എത്തിക്കുമെന്ന് ഓള്‍ ഇന്‍ഡ്യ നബാര്‍ഡ് എംപ്ലോയിസ് അസോസിയേഷന്‍ വ്യക്തമാക്കി. നബാര്‍ഡിലെ വ്യവസായ അന്തരീക്ഷം മോശമാക്കുന്ന നിയമനം റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോസ് ടി എബ്രഹാം ആവശ്യപ്പെട്ടു. നബാര്‍ഡിന്റെ പുനക്രമീകരണം നിര്‍ത്തിവയ്ക്കണമെന്നും നിയമനം റദ്ദാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം ലോകസഭാ കക്ഷിനേതാവ് ബസുദേവ് ആചാര്യ, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുലായം സിങ് യാദവ് എന്നിവരടക്കമുള്ള 35 എംപിമാര്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
(ഡി ദിലീപ്)

deshabhimani 251211

1 comment:

  1. ഗ്രാമീണ കാര്‍ഷികവികസനത്തിനു വേണ്ടി രൂപീകരിച്ച നബാര്‍ഡില്‍ (നാഷനല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്പ്മെന്റ്) നിയമന നിരോധനം. ഇതിന്റെ ഭാഗമായി നബാര്‍ഡില്‍ 166 ഡെവലപ്പ്മെന്റ് അസിസ്റ്റുമാരെ നിയമിക്കാനുള്ള തീരുമാനം നബാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് റദ്ദാക്കി. തസ്തികയിലേക്ക് മത്സരപരീക്ഷ നടത്തിയ ശേഷമാണ് നിയമനതീരുമാനം റദ്ദാക്കിയത്. നിയമനത്തിന് അപേക്ഷിച്ചവര്‍ , ആവശ്യപ്പെട്ടാല്‍ പരീക്ഷാഫീസ് തിരികെ നല്‍കുമെന്ന് നബാര്‍ഡ് വെബ്സൈറ്റിലും ദേശീയ ദിനപത്രങ്ങളിലും പരസ്യം നല്‍കി. നബാര്‍ഡിന്റെ പുനഃക്രമീകരണത്തിന് നിയമിച്ച ബോസ്റ്റന്‍ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിന്റെ (ബിസിജി) ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിയമന നിരോധനം നടപ്പാക്കുന്നത്.

    ReplyDelete