Saturday, December 31, 2011

സൗദിയുമായി അമേരിക്കയ്ക്ക് 1.59 ലക്ഷം കോടിയുടെ ആയുധക്കരാര്‍

റിയാദ്: ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക സൗദി അറേബ്യക്ക് 3000 കോടി ഡോളറിന്റെ (1.59 ലക്ഷം കോടിയിലധികം രൂപ) ആയുധങ്ങള്‍ നല്‍കുന്നതിന് കരാര്‍ ഒപ്പിട്ടു. 84 ബോയിങ് യുദ്ധവിമാനങ്ങളും പടക്കോപ്പുകളും സൗദിക്ക് നല്‍കുന്നതിനും നിലവിലുള്ള 70 വിമാനം ആധുനികവല്‍ക്കരിക്കുന്നതിനും മറ്റുമുള്ള കരാര്‍ കഴിഞ്ഞ ശനിയാഴ്ച റിയാദിലാണ് ഒപ്പിട്ടത്. കാര്യമായ വിദേശ ഭീഷണി നേരിടാത്ത സൗദി അറേബ്യ ഇത്ര ഭീമമായ ആയുധ ഇടപാടു നടത്തുന്നത് രാജ്യത്തിന്റെ പ്രതിരോധശേഷി പരമാവധി വളര്‍ത്തുന്നതിനാണെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ , ഇറാനെതിരെ സുന്നി അറബ് രാഷ്ട്രങ്ങളുടെ പടയൊരുക്കം ലക്ഷ്യമിട്ടാണ് അമേരിക്കന്‍ നീക്കമെന്ന് വ്യക്തമായിട്ടുണ്ട്. ആയുധക്കരാര്‍ ഗള്‍ഫ് മേഖലയ്ക്ക് ശക്തമായ സന്ദേശമാണെന്നാണ് അമേരിക്ക വ്യാഴാഴ്ച പ്രഖ്യാപിച്ചിട്ടുള്ളത്.

അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത മൂര്‍ഛിക്കുന്നതിനിടെയാണ് ഒബാമ ഭരണകൂടം തങ്ങളുടെ ചൊല്‍പ്പടിയിലുള്ള സുന്നി അറബ് രാജ്യങ്ങളെയും ഇസ്രയേലിനെയും ആയുധമണിയിക്കുന്നത്. സൗദിക്ക് മൊത്തം 6000 കോടി ഡോളറിന്റെ (3,00,000 കോടി രൂപ) ആയുധങ്ങള്‍ വിലക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ കരാര്‍ . 15-20 വര്‍ഷംകൊണ്ടു പൂര്‍ണമായും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയില്‍ ആദ്യ കൈമാറ്റം 2015ഓടെ തുടങ്ങും. ഇതേസമയം, ആണവപദ്ധതിയുടെ പേരില്‍ ഉപരോധം ശക്തിപ്പെടുത്തിയാല്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കിയിരിക്കെ അമേരിക്കയുടെ രണ്ടു യുദ്ധക്കപ്പല്‍ ഹോര്‍മുസിലൂടെ അറബിക്കടലിലെത്തി. ഇറാനുമായി ആശയവിനിമയം നടത്തി പതിവ് ഗതാഗതത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഇറാന്‍ ശനിയാഴ്ച ഇസ്രയേലിലും മേഖലയില്‍ അമേരിക്കയുടെ താവളങ്ങളിലും എത്തിക്കാന്‍ ശേഷിയിലുള്ള ദീര്‍ഘദൂര മിസൈലുകള്‍ അഭ്യാസത്തിന്റെ ഭാഗമായി പരീക്ഷിക്കുന്നുണ്ട്.

deshabhimani 311211

1 comment:

  1. അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത മൂര്‍ഛിക്കുന്നതിനിടെയാണ് ഒബാമ ഭരണകൂടം തങ്ങളുടെ ചൊല്‍പ്പടിയിലുള്ള സുന്നി അറബ് രാജ്യങ്ങളെയും ഇസ്രയേലിനെയും ആയുധമണിയിക്കുന്നത്.

    ReplyDelete