Thursday, February 10, 2011

ഇടമലയാര്‍: ആര്‍ ബാലകൃഷ്ണ പിള്ളക്ക് ഒരു വര്‍ഷം കഠിന തടവ്

ഇടമലയാര്‍: ആര്‍ ബാലകൃഷ്ണ പിള്ളക്ക് ഒരു വര്‍ഷം കഠിന തടവ്

ന്യൂഡല്‍ഹി: ഇടമലയാര്‍ അഴിമതികേസില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന യുഡിഎഫ് നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് സുപ്രീംകോടതി ഒരു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ജസ്റ്റിസുമാരായ പി സദാശിവം, ബി എസ് ചൌഹാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. എട്ടുമാസത്തിനകം പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിള്ളയ്ക്കൊപ്പം കേസില്‍ പ്രതികളായിരുന്ന മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ രാമഭദ്രന്‍ നായര്‍, കരാറുകാരനായ പി കെ സജീവ് എന്നിവര്‍ക്കും ഒരു വര്‍ഷം തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്.
പിള്ളയ്ക്കും കൂട്ടാളികള്‍ക്കും 1999 ല്‍ വിചാരണകോടതി അഞ്ചുവര്‍ഷം തടവ് വിധിച്ചിരുന്നു. പിന്നീട് ഹൈക്കോടതി ശിക്ഷ റദ്ദാക്കി. 2003 ലെ ഹൈക്കോടതി വിധിയ്ക്കെതിരെ അപ്പീല്‍ പോകാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തയാറായില്ല. തുടര്‍ന്ന് അന്ന് പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദനാണ് സുപ്രീംകോടതിയെ സമീപിച്ചത്. പിള്ളയ്ക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ പ്രധാനമായും മൂന്ന് കുറ്റങ്ങളാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നത്.

ഒന്ന്, കെഎസ്ഇബിയുടെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിയെന്ന നിലയില്‍ അനാവശ്യമായി ഇടപ്പെട്ടു.
രണ്ട്, സ്വന്തക്കാരന് കരാര്‍ ലഭിക്കുന്നതിന് മന്ത്രിയെന്ന നിലയില്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തു.
മൂന്ന്, സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാകുന്ന വിധത്തില്‍ ഉയര്‍ന്ന തുകയ്ക്ക് കരാര്‍ നല്‍കി.

ഗുരുതരമായ ഈ തെളിവുകള്‍ കണക്കിലെടുക്കാതെയാണ് പിള്ളയെയും കൂട്ടരെയും ഹൈക്കോടതി വിട്ടയച്ചതെന്ന വിമര്‍ശനവും സുപ്രീംകോടതി ഉന്നയിക്കുന്നുണ്ട്. 20 വര്‍ഷം നീണ്ട കേസെന്ന നിലയിലാണ് വിചാരണകോടതി വിധിച്ച അഞ്ചുവര്‍ഷത്തെ തടവ് ഒരു വര്‍ഷമായി സുപ്രീംകോടതി കുറച്ചത്. കേസില്‍ അപ്പീല്‍ നല്‍കാന്‍ വിഎസിന് അധികാരമില്ലെന്ന് പിള്ള കോടതിയില്‍ വാദിച്ചെങ്കിലും സുപ്രീംകോടതി അത് തള്ളി. ഹര്‍ജി നല്‍കാന്‍ വിഎസിന് പൂര്‍ണഅധികാരമുണ്ടെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. കേസില്‍ പിള്ളയെ സഹായിക്കുന്ന സമീപനമാണ് മുന്‍യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ പിള്ളയ്ക്ക് ശിക്ഷ നല്‍കണമെന്ന വാദമാണ് കോടതിയില്‍ ശക്തമായി ഉന്നയിച്ചത്.
(എം പ്രശാന്ത്)

വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ അഴിമതിക്കാരനായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ ഇരുമ്പഴിക്കുള്ളിലാകുകയാണ്. 1982 ലാണ് കേസിനാസ്പദമായ അഴിമതി അരങ്ങേറിയത്. ഇടമലയാര്‍ അണക്കെട്ടിലെ ടണലിലെ ഷാഫ്റ്റ് നിര്‍മ്മാണത്തിന് ഉയര്‍ന്ന തുകയ്ക്ക് കരാര്‍ നല്‍കി ഖജനാവിന് രണ്ടുകോടിയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.

ജസ്റ്റിസ് സുകുമാരന്‍ അധ്യക്ഷനായ സമിതി പിള്ള കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെതിരെ വിഎസ് കോടതിയെ സമീപിക്കുകയും വിചാരണയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കുകയുമായിരുന്നു. കേസില്‍ സുപ്രീംകോടതിയുടെ അന്തിമവിധി വന്ന സാഹചര്യത്തില്‍ പിള്ളയ്ക്ക് അടുത്തുതന്നെ കോടതിയില്‍ കീഴടങ്ങി ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. സുപ്രീംകോടതിയുടെ വിധിയായതിനാല്‍ ഇനി അപ്പീലിനുള്ള സാധ്യതയില്ല. വിധി പുനപരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അപേക്ഷ നല്‍കാമെങ്കിലും തക്കതായ കാരണമുണ്ടെങ്കില്‍ മാത്രമേ ഇപ്പോഴത്തെ വിധിയില്‍ മാറ്റമുണ്ടാകൂ. കേസില്‍ വാദംകേട്ട് വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ തന്നെയായിരിക്കും പുനഃപരിശോധനാ ഹര്‍ജിയും പരിഗണിക്കുക. തുറന്ന കോടതിയില്‍ വാദമുണ്ടാകില്ല. ചേമ്പറില്‍ ഹര്‍ജി പരിശോധിക്കുക മാത്രമാണുണ്ടാകുക.

ജയിലില്‍ പോകുന്നത് നാടിനുവേണ്ടിയെന്ന് പിള്ള

കൊല്ലം: അഴിമതി നടത്തിയിട്ടില്ലെന്നും ജയില്‍ പോകുന്നത് നാടിനുവേണ്ടിയാണെന്നും ഇടമലയാര്‍ അഴിമതിക്കേസിലെ വിധിയെ കുറിച്ച് പ്രതികരിച്ച് ആര്‍ ബാലകൃഷ്ണ പിള്ള പറഞ്ഞു. തകര്‍ന്നുകിടന്ന ഇടമലയാര്‍ പൊക്കിയെടുക്കാന്‍ ശ്രമിച്ചില്ലായിരുന്നുവെങ്കില്‍ ഈ ഗതി വരില്ലായിരുന്നു. നാടു നന്നാക്കാന്‍ ഇറങ്ങിയതിനുള്ള ശിക്ഷയാണിതെന്നും പിളള പരിതപിച്ചു.റിവ്യു ഹര്‍ജി നല്‍കില്ല. എന്നെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള ശ്രമമാണ് വിഎസ് നടത്തിയത്. ഒരുപക്ഷേ എന്റെ അന്ത്യം ജയിലിലായിരിക്കും- പതിവു ഗര്‍വോന്നുമില്ലാതെ ശാന്തമായി തെല്ല് ദുഃഖത്തോടെ പിള്ള പറഞ്ഞു. വി എസ് അച്യുതാനന്ദന്റെ പകപോക്കലിന്റെ ഇരയാണ് ബാലകൃഷ്ണ പിള്ളയെന്ന് മകന്‍ ഗണേശ്കുമാര്‍ പറഞ്ഞു.

ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പിള്ളയെ സന്ദര്‍ശിച്ചു.

കൊട്ടാരക്കര: ഇടമലയാര്‍ കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ട കേരളകോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയെ കെപിസിസി പ്രസിഡന്റ് രമേഷ് ചെന്നിത്തലയും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും സന്ദര്‍ശിച്ചു.

ഒരാള്‍ ജയിലില്‍, മറ്റൊരാള്‍?

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മുതിര്‍ന്ന നേതാവ് ജയിലിലേക്ക് പോകുന്നത് യുഡിഎഫിന് കനത്ത തിരിച്ചടിയാകും. മറ്റൊരു മുതിര്‍ന്ന നേതാവായ പി കെ കുഞ്ഞാലികുട്ടിയ്ക്കെതിരെ പെണ്‍വാണിഭ കേസ് വീണ്ടും ഉയര്‍ന്നതിന് പിന്നാലെയാണ് അഴിമതിക്കേസില്‍ പിള്ള ജയിലിലേക്ക് പോകുന്നത്.

ദേശാഭിമാനി വാര്‍ത്തകള്‍

7 comments:

  1. ഇടമലയാര്‍ അഴിമതികേസില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന യുഡിഎഫ് നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് സുപ്രീംകോടതി ഒരു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ജസ്റ്റിസുമാരായ പി സദാശിവം, ബി എസ് ചൌഹാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. എട്ടുമാസത്തിനകം പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിള്ളയ്ക്കൊപ്പം കേസില്‍ പ്രതികളായിരുന്ന മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ രാമഭദ്രന്‍ നായര്‍, കരാറുകാരനായ പി കെ സജീവ് എന്നിവര്‍ക്കും ഒരു വര്‍ഷം തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്.

    ReplyDelete
  2. പൊതുമുതല്‍ കട്ടുതിന്നുന്നവര്‍ക്കും അധികാരദുര്‍വിനിയോഗം നടത്തുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഇടമലയാര്‍ കേസില്‍ സുപ്രീം കോടതിയുടെ വിധിയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് ഒരു മുന്‍മന്ത്രിയെ അഴിമതി കേസില്‍ പരമോന്നത കോടതി ശിക്ഷിക്കുന്നത്. ഇതിനായി രണ്ടു ദശാബ്ദക്കാലമായി താന്‍ പോരാട്ടം നടത്തുകയായിരുന്നു. അതിന്റെ പേരില്‍ വ്യക്തിപരമായി ആക്ഷേപങ്ങളും ആരോപണങ്ങളും കേള്‍ക്കേണ്ടിവന്നു.അതിനെല്ലാമുള്ള മറുപടിയാണ് കോടതിയുടെ വിധി. അഴിതിക്കാരെ വെറുതെ വിടില്ല. വിധിയെക്കുറിച്ച് കുടുതലൊന്നും പറയാനില്ല. താന്‍ ഏറ്റെടുത്ത പാമോലിന്‍ കേസിലെ പ്രതികള്‍ വിചാരണ നേരിടുകയാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

    ReplyDelete
  3. ബാലകൃഷ്ണപിള്ളക്ക് 7 വര്‍ഷത്തേക്ക് മല്‍സരിക്കാനാവില്ല. ജനപ്രാതിനിധ്യനിയമത്തിലെ വകുപ്പു പ്രകാരമാണ് 7 വര്‍ഷത്തേക്ക് വിലക്ക്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ശിക്ഷാവിധി വന്ന അന്നു മുതല്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ആറുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. ബാലകൃഷ്ണപിള്ളയുടെ ഒരു വര്‍ഷത്തെ ശിക്ഷാകാലാവധി കൂടി ചേര്‍ത്താല്‍ ഏഴുവര്‍ഷത്തേക്ക് മല്‍സരിക്കാനാവില്ല.

    ReplyDelete
  4. ഈ മാടംബികളെ ജയിലിലയക്കാന്‍ കോടതിക്കും ജാഗ്രതയോടെ ഊണര്‍ന്നിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും കഴിയുന്നു എന്നത് ജനാധിപത്യത്തിനു പ്രതീക്ഷ നല്‍കുന്ന നല്ല സൂചനയാണ്. എന്‍.എസ്സ്.എസ്സ് എന്ന വര്‍ഗ്ഗീയ ജാതി സംഘടനയുടെ സംവരണത്തില്‍ മന്ത്രിയാകുന്നവരെയാണ് ഇതുവരെ കണ്ടിരുന്നത് ഇപ്പോള്‍ അഴിമതിയുടെ പേരില്‍ നായര്‍ മാടംബികള്‍ ജയിലില്‍ പോകുന്നതും കാണാനാകുന്നു എന്നത് സന്തോഷകരമാണ്.

    ReplyDelete
  5. സഖാവ് വി.എസ്-ന് അഭിവാദ്യങ്ങള്‍...

    ഇടമലയാര്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള കുറ്റക്കാരനെന്ന് സുപ്രീംകോടതി. ഒരു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും സുപ്രീംകോടതി വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഒരുമാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.

    ReplyDelete
  6. വിഎസിന്‍റെ തന്നെ വാക്കുകളെ കടം കൊണ്ടാല്‍, ഇത് പൊതു മുതല്‍ കട്ട് മുടിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ്.
    പിള്ളയും കുട്ടിയും ഒരു വലിയ വിനയാകുമല്ലോ..?

    ReplyDelete
  7. ന്യൂഡല്‍ഹി: ഇടമലയാര്‍ കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ റിവ്യൂ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതേ കേസില്‍ പിള്ളക്കൊപ്പം തടവനുഭവിക്കുന്ന കരാറുകാരന്‍ പികെ സജീവന്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിച്ചില്ല. അസുഖബാധിതനായി കിടപ്പിലായ മൂന്നാം പ്രതി രാമഭദ്രന്‍ നായരുടെ ഹര്‍ജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. ശിക്ഷ പുനപരിശോധിക്കാനാവില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.

    ReplyDelete