Tuesday, November 30, 2010

കാലാവസ്ഥാ ഉച്ചകോടിയ്ക്ക് മെക്‌സിക്കോയില്‍ തുടക്കമായി

കാന്‍കണ്‍: ആഗോളതാപനത്തെ ഫലപ്രദമായി ചെറുക്കാനുളള നടപടികളെക്കുറിച്ച് ആലോചിക്കാനുളള അന്താരാഷ്ട്ര ഉച്ചകോടിയ്ക്ക് മെക്‌സിക്കോയിലെ കാന്‍കണില്‍ തുടക്കമായി. പ്രഹസനമായി പിരിഞ്ഞ കഴിഞ്ഞ ഡിസംബറിലെ കോപ്പന്‍ ഹേഗന്‍ ഉച്ചകോടിക്ക് ശേഷമാണ് ലോകരാഷ്ട്രങ്ങള്‍ കാന്‍കണിലെത്തുന്നത്. കഴിഞ്ഞ ഉച്ചകോടിയില്‍ നിന്നും വ്യത്യസ്തമായി ഫലപ്രദമായ എന്തെങ്കിലും തീരുമാനങ്ങള്‍ കൈക്കൊളളുന്നതിനുവേണ്ടിയുളള ചര്‍ച്ചകളിലാണ് പ്രതിനിധികള്‍.

ആഗോള താപനവും കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുളള അന്താരാഷ്ട്ര ഉടമ്പടിക്കുളള സാധ്യത വിദൂരമാണെന്ന കാര്യം വന്‍ശക്തികളുടെ പ്രതിനിധികള്‍ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ വനനശീകരണം തടയല്‍, സാങ്കേതിക വിദ്യകളുടെ കൈമാറ്റം, കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാന്‍ വികസ്വരരാജ്യങ്ങള്‍ക്കായി പൊതുഫണ്ട് രൂപീകരിക്കുക എന്നീ അനുബന്ധവിഷയങ്ങളില്‍ പൊതുധാരണയുണ്ടാക്കാന്‍ ഊര്‍ജിതമായി നടക്കുന്ന ശ്രമങ്ങള്‍ ഫലം കാണുമെന്നാണ് സൂചന.

ലോകത്ത് പുറന്തളളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളുടെ 40 ശതമാനം പങ്കാളിത്തം വഹിക്കുന്ന അമേരിക്കയുടേയും ചൈനയുടേയും നിലപാടുകളാകും സമ്മേളനഗതിയെ നിയന്ത്രിക്കുക. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് 20 ശതമാനത്തിന് താഴെയായി നിജപ്പെടുത്തണമെന്ന സമ്മേളനത്തിലെ ഭൂരിപക്ഷം പ്രതിനിധികളുടേയും ആവശ്യം അമേരിക്ക അംഗീകരിക്കാത്തതായിരുന്നു കോപ്പന്‍ഹേഗന്‍ ഉച്ചകോടി എങ്ങുമെത്താതെ പിരിയാന്‍ പ്രധാനകാരണമായത്. വ്യവസായരംഗത്തെ വാതകപ്രസരണത്തിന്റെ തോത് കുറയ്ക്കാന്‍ ഉദ്ദേശിച്ച് അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട ബില്‍ പാസ്സാകാത്തതും അമേരിക്കന്‍ നിലപാടുകളില്‍ കാര്യമായ മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കുന്നു. ഉച്ചകോടിയില്‍ ഫലപ്രദമായ തീരുമാനങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ജര്‍മന്‍ പരിസ്ഥിതി മന്ത്രി നോര്‍ബട്ട് റോട്ടന്‍ പറഞ്ഞു.

janayugom 301110

നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കേണ്ട സാഹചര്യമില്ല: കമ്മിഷന്‍

നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കേണ്ട സാഹചര്യം സംസ്ഥാനത്ത് ഇപ്പോഴില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കമ്മിഷണര്‍ അലോക് ശുക്ല പറഞ്ഞു. പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ നളിനി നെറ്റോ, ഡി ജി പി ജേക്കബ് പുന്നൂസ് എന്നിവരുമായി നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നീട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി അലോക് ശുക്ല ചര്‍ച്ച നടത്തി. 

തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണമെന്നും മെയ് മാസമാണ് അനുയോജ്യമെന്നും സി പി ഐ നേതാക്കള്‍ കമ്മിഷനെ അറിയിച്ചു. സി പി ഐ അസിസ്റ്റന്റ് .സെക്രട്ടറി സി എന്‍ ചന്ദ്രന്‍, എന്‍ അനിരുദ്ധന്‍ എം എല്‍ എ എന്നിവരാണ് കമ്മിഷനെ സന്ദര്‍ശിച്ചത്. തിരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ട അസാധാരണമായ സാഹചര്യം നിലവിലില്ല. പോളിംഗ് ബൂത്തുകള്‍ ക്രമീകരിക്കുന്നതില്‍ ചിലയിടങ്ങളിലുണ്ടായ അപാകതകള്‍ പരിഹരിക്കണം. വോട്ടര്‍പട്ടിക കുറ്റമറ്റരീതിയില്‍ തയ്യാറാക്കുന്നതിന് കൂടുതല്‍ സാവകാശം വേണമെന്നും സി പി ഐ നേതാക്കള്‍ കമ്മിഷനോട് ആവശ്യപ്പെട്ടു. ചെറിയ സംസ്ഥാനമായതിനാല്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി ഏപ്രിലില്‍ നടത്തണമെന്ന് സി പി എം നേതാക്കള്‍ ആവശ്യപ്പെട്ടു. പരീക്ഷ-ഉത്സവ സീസണ്‍ ആയതിനാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തുക അനുയോജ്യമാകില്ല. സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്‍, കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം എ വിജയരാഘവന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

നിയമസഭാ തിരഞ്ഞെടുപ്പ് ഏതു സമയത്തും നടത്താമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കമ്മിഷനെ അറിയിച്ചു. ഘട്ടംഘട്ടമായി നടത്തുന്നതിനോട് അഭിപ്രായമില്ലെന്നും കമ്മിഷനോട് കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാല്‍, എക്‌സിക്യൂട്ടീവ് അംഗം ഫിലിപ്പോസ് തോമസ് എന്നിവര്‍ സൂചിപ്പിച്ചു. 
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നേരത്തെയാക്കേണ്ടതില്ലെന്നും ഒന്നില്‍ കൂടുതല്‍ ഘട്ടമായി നടത്തണമെന്നും ബി ജെ പി നേതാക്കള്‍ കമ്മിഷനെ അറിയിച്ചു. എന്‍ സി പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ വര്‍ക്കല ബി രവികുമാറും കെ ധര്‍മരാജനും അലോക് ശുക്ലയെ സന്ദര്‍ശിച്ചു. മുസ്്‌ലിം ലീഗ്, ജനതാദള്‍(എസ്) തുടങ്ങി വിവിധ പാര്‍ട്ടി നേതാക്കളും കമ്മിഷനുമായി ചര്‍ച്ച നടത്തി.

ജനയുഗം 301110

ആന്ധ്രയില്‍ കോണ്‍ഗ്രസ് പിളര്‍ന്നു

ഹൈദരാബാദ്/ന്യൂഡല്‍ഹി: അന്തരിച്ച മുന്‍മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ മകനും വിമത നേതാവുമായ ജഗന്‍ മോഹന്‍ റെഡ്ഢി കോണ്‍ഗ്രസിലെ പ്രാഥമികാംഗത്വവും എം പി സ്ഥാനവും രാജിവച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതോടെ ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ് പിളര്‍ന്നു. യൂത്ത് ശ്രമിക് റയട്ട് (വൈ എസ് ആര്‍ )കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം കഡപ്പയില്‍ ഉടന്‍ ഉണ്ടാകും. സംസ്ഥാനത്തെ ജനകീയ നേതാവായിരുന്ന വൈ എസ് ആറിന്റെ അനുയായികളില്‍ നല്ലൊരു പങ്കും ജഗനോടൊപ്പം ഉണ്ടെന്നത് കോണ്‍ഗ്രസില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ജഗന്റെ നീക്കം സംസ്ഥാന സര്‍ക്കാരിനെ ബാധിക്കാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

പിതാവിന്റെ മരണത്തെ തുടര്‍ന്ന് ജഗനെ മുഖ്യമന്ത്രിയാക്കണമെന്ന് 140 എം എല്‍ എമാര്‍ ആവശ്യമുന്നയിച്ചിരുന്നു. ഇരുപതോ ഇരുപത്തഞ്ചോ എം എല്‍ എമാര്‍ ഇപ്പോഴും ജഗനൊപ്പമുണ്ടെന്നാണ് കരുതുന്നത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍പോന്ന ശക്തി ജഗനും സംഘത്തിനും ഉണ്ടെന്നാണ് കണക്കുകൂട്ടുന്നത്. ചിരഞ്ജീവിയുടെ നേതൃത്വത്തിലുള്ള പ്രജാരാജ്യം പാര്‍ട്ടിയിലെ 18 എം എല്‍ എമാരുടെ പിന്‍തുണ കോണ്‍ഗ്രസ് സര്‍ക്കാര്‍ തേടുന്നുണ്ട്.

കോണ്‍ഗ്രസ് നേതൃത്വം തന്നെയും കുടുംബത്തെയും അപമാനിക്കുകയും തരംതാഴ്ത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് ജഗന്‍ രാജിവച്ചത്. പിതാവ് വൈ എസ് രാജശേഖര റെഡ്ഢിയുടെ മരണത്തെ തുടര്‍ന്ന് കഡപ്പയില്‍നിന്നുള്ള എം പി കൂടിയായ ജഗന്‍ മുഖ്യമന്ത്രിയാകാന്‍ മോഹിച്ച് ശക്തമായ നീക്കങ്ങളാണ് നടത്തിയത്. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കാതെ ജഗനെ കോണ്‍ഗ്രസ് നേതൃത്വം തഴയുകയായിരുന്നു. ഇതിനെതിരെ പാര്‍ട്ടിയില്‍ ആളെക്കൂട്ടിയ ജഗന്‍ വിമതശക്തിയായി കോണ്‍ഗ്രസിന് നിരന്തര തലവേദന സൃഷ്ടിച്ചു. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ച് നടത്തിയ ഒതര്‍പ്പ് യാത്രയിലൂടെ കോണ്‍ഗ്രസില്‍നിന്നും ജഗനെതിരായ സമ്മര്‍ദം വര്‍ധിപ്പിച്ചു. തന്റെ ഉടമസ്ഥതയിലുള്ള സാക്ഷി ടി വിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും പ്രധാനമന്ത്രിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിവിട്ടതാണ് ജഗനുമേലുള്ള സമ്മര്‍ദം ശക്തമാകാന്‍ കാരണമായത്.

സോണിയാ ഗാന്ധിക്കയച്ച അഞ്ച് പേജുള്ള തുറന്ന കത്തിലാണ് കോണ്‍ഗ്രസ് അംഗത്വം രാജിവയ്ക്കാനുള്ള തീരുമാനം ജഗന്‍ അറിയിച്ചത്. കഡപ്പയിലെ പുലിവേന്തുലയില്‍നിന്നുള്ള എം എല്‍ എ ആയ ജഗന്റെ മാതാവ് വിജയമ്മയും പാര്‍ട്ടിയിലെയും മറ്റും സ്ഥാനമാനങ്ങള്‍ രാജിവയ്ക്കുന്നതായി അറിയിച്ചിട്ടുണ്ട്. ഇവര്‍ എം എല്‍ എ സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് ഇന്ന് സ്പീക്കര്‍ക്ക് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.

ജഗന്റെ തീരുമാനം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും എന്നാല്‍ ആന്ധ്രയില്‍ പാര്‍ട്ടിക്ക് ഇത് ദോഷമുണ്ടാക്കില്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. എം പി സ്ഥാനം രാജിവയ്ക്കുന്നതായി കാണിച്ച് ഒറ്റവരിയുള്ള കത്താണ് ജഗന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറിന് ഫാക്‌സ് ചെയ്തതെന്നും കത്ത് സ്പീക്കര്‍ പരിശോധിച്ചുവരികയാണെന്നും ലോക്‌സഭാ വൃത്തങ്ങള്‍ ന്യൂഡല്‍ഹിയില്‍ പറഞ്ഞു.

പിതാവിന്റെ സഹോദരനായ വൈ എസ് വിവേകാന്ദ റെഡ്ഢിക്ക് മന്ത്രിസ്ഥാനംനല്‍കി കുടുംബത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി ജഗന്‍ രാജിക്കത്തില്‍ ആരോപിക്കുന്നു. 14 മാസമായി പാര്‍ട്ടിയില്‍നിന്നുള്ള ആക്ഷേപങ്ങള്‍ സഹിക്കുകയാണ്. പ്രജാരാജ്യം പാര്‍ട്ടി നേതാവും നടനുമായ ചിരഞ്ജീവി കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടപ്പോള്‍ അടുത്ത ദിവസംതന്നെ അനുവദിച്ചു. കഴിഞ്ഞ ഒരു മാസക്കാലമായി സോണിയയെ കാണുന്നതിന് അനുമതിലഭിക്കുന്നതിന് കാത്തിരിക്കുകയാണെന്നും ഇത് തന്റെ കുടുംബത്തെ തരംതാഴ്ത്തുന്ന നടപടിയാണെന്നും ജഗന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് വ്യക്തിഹത്യ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് തനിക്കെതിരെ അധാര്‍മിക പ്രചാരണം നടത്തുകയാണെന്ന് ജഗന്‍ ആരോപിച്ചു. പാര്‍ട്ടിയില്‍ തന്നെ ഒതുക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും ഒതര്‍പ്പ് യാത്ര നടത്തിയതാണ് വലിയ കുറ്റമായി കണ്ടതെന്നും ജഗന്‍ പറഞ്ഞു. അവര്‍ കോണ്‍ഗ്രസില്‍ തന്നെ ഒറ്റപ്പെടുത്തുന്നതിനും പാര്‍ട്ടിയില്‍നിന്നു അകറ്റാനും ശ്രമിച്ചു. ഇതെല്ലാമാണ് രാജിവയ്ക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

2009 സെപ്തംബര്‍ 2ന് നടന്ന ഹെലികോപ്ടര്‍ അപകടത്തില്‍ രാജശേഖര റെഡ്ഢിയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കടപ്പയിലെ പുലിവേന്തുല നിയമസഭാ മണ്ഡലത്തില്‍നിന്നാണ് വിജയമ്മ തിരഞ്ഞെടുക്കപ്പെട്ടത്. ജഗനെ പിന്‍തുണയ്ക്കുന്നവര്‍ ബന്‍ജാര ഹില്‍സിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ഒത്തുചേര്‍ന്ന് പടക്കം പൊട്ടിച്ചാണ് പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തത്. ഇതിനിടെ കഡപ്പ, അനന്തപുര്‍, ചിറ്റൂര്‍ ജില്ലകളിലെ കോണ്‍ഗ്രസിന്റെ പന്ത്രണ്ടോളം പ്രാദേശിക ഓഫീസുകള്‍ക്കുനേരെ ജഗന്‍ അനുകൂലികള്‍ ആക്രമണം നടത്തി.

ജനയുഗം 301110

പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയും

നെല്ലുല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സ്വയംപരാപ്തമാകാന്‍ കഴിഞ്ഞില്ലെങ്കിലും പച്ചക്കറികളുടെ കാര്യത്തില്‍ സംസ്ഥാനത്തിന് സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയുമെന്ന് ഭക്ഷ്യ മന്ത്രി സി ദിവാകരന്‍ പറഞ്ഞു. മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച കേരളം: നെല്‍- പച്ചക്കറി സ്വയംപര്യാപ്തത എന്ന ശില്‍പ്പശാല പ്രസ്‌ക്ലബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നിലവിലുള്ള ഭൂമി  ഉപയോഗിച്ച് കാര്‍ഷികോല്‍പ്പാദനം മെച്ചപ്പെടുത്താനുള്ള  മാര്‍ഗങ്ങള്‍ കര്‍ഷകരില്‍ എത്തിക്കാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ തയ്യറാകണം. അതോടൊപ്പം തന്നെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കള്‍ക്ക് അര്‍ഹമായ വില ലഭിക്കുന്നുണ്ട് എന്ന് ഉറപ്പക്കണം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികള്‍ ഉള്‍പ്പടെ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കാന്‍  കഴിയും.

ഇടുക്കി ജില്ലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉരുളക്കിഴങ്ങ്, കാബേജ്, കാരറ്റ് തുടങ്ങിയ ഭക്ഷ്യ സാധനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ ഏറെ ഗുണനിലവാരമുള്ളതാണ്.  സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ പച്ചക്കറികള്‍ കൃഷിചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണം. ഇതിലൂടെ  കൃഷി ഒരു സംസ്‌കാരമാണെന്നുള്ള ബോധം കുട്ടികളില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഇതിനായി അധ്യാപകരും രക്ഷിതാക്കളും പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മീഡിയ റിസര്‍ച്ച് സെന്റര്‍ ഏര്‍പ്പെടുത്തിയ മാധ്യ അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു.  മലപ്പട്ടം പ്രഭാകരന്‍, ബൈജു എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്. കായിക്കര ബാബു അധ്യക്ഷനായിരുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍, രാജന്‍ വി പൊഴിയൂര്‍, ഒറ്റശേഖരമംഗലം വിക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനയുഗം 301110

അഹമ്മദിന്റെ നുണപ്രചാരണം

പാലക്കാട് റയില്‍വേ കോച്ച് ഫാക്ടറി വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നിബന്ധനകള്‍ കാരണമാണെന്ന് കേന്ദ്ര റയില്‍വേ സഹമന്ത്രി ഇ അഹമ്മദ് ഇക്കഴിഞ്ഞ ദിവസം പ്രസ്താവിക്കുകയുണ്ടായി. സ്വന്തം കഴിവുകേട് മറച്ചുപിടിക്കുവാനുള്ള പാഴ്ശ്രമമാണ് ഇ അഹമ്മദ് നടത്തിയത്.

കോച്ച് ഫാക്ടറിക്കാവശ്യമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ട് എത്രയോ മാസങ്ങളായി. എന്നാല്‍ ഫാക്ടറി യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഒരു തുടര്‍നടപടിയും റയില്‍വേ മന്ത്രാലയവും കേന്ദ്ര സര്‍ക്കാരും കൈക്കൊണ്ടിട്ടില്ല. തങ്ങളുടെ വീഴ്ചയ്ക്കും കെടുകാര്യസ്ഥതയ്ക്കും സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറഞ്ഞ് രക്ഷനേടാനാവുമെന്നാണ് അഹമ്മദ് തെറ്റിദ്ധരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെയും ഇ അഹമ്മദിന്റെയും വഞ്ചനാപരമായ നിലപാടും പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ തെളിഞ്ഞുകാണാം. പൊതുമേഖലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കോച്ച് ഫാക്ടറി തുടങ്ങുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് കേന്ദ്രത്തിന് കൈമാറിയതും. എന്നാല്‍ പൊതുമേഖലയില്‍ ആരംഭിക്കുവാന്‍ തീരുമാനിച്ച കോച്ച് ഫാക്ടറി ഭൂമി കൈമാറിക്കഴിഞ്ഞ ശേഷം സ്വകാര്യ മേഖലയില്‍ ആരംഭിക്കുവാനുള്ള നയപരമായ വ്യതിയാനം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ഇത് വാസ്തവത്തില്‍ വഞ്ചനാപരമായ സമീപനമാണ്.

സ്വകാര്യ മേഖലയില്‍ ബി ഒ ടി അടിസ്ഥാനത്തില്‍ ഫാക്ടറി ആരംഭിക്കുമെന്ന നിലയുണ്ടായപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഫാക്ടറി നഷ്ടമാകരുതെന്ന കാഴ്ചപ്പാടോടെ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു മുമ്പാകെ നിര്‍ദേശം സമര്‍പ്പിച്ചത്. സ്വകാര്യ മേഖലയില്‍ ഫാക്ടറി വേണ്ടെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചില്ല. മറിച്ച് സംസ്ഥാനം സൗജന്യമായി നല്‍കിയ ഭൂമിയുടെ വില സ്വകാര്യ മേഖലയിലാരംഭിക്കുന്ന കോച്ച് ഫാക്ടറിയില്‍ സംസ്ഥാനത്തിന്റെ ഓഹരികളായി കണക്കാക്കണമെന്ന തികച്ചും ന്യായമായ ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചത്.

വസ്തുതകള്‍ ഇതായിരിക്കേ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവാണ് ഇ അഹമ്മദ് പുറത്തെടുത്തത്. വാഗ്ദാനങ്ങള്‍ ചൊരിയുന്നതില്‍ തെല്ലും ലോഭം കാട്ടാത്ത ഇ അഹമ്മദ് അതില്‍ ഒന്നെങ്കിലും ഫലപ്രാപ്തിയിലെത്തിക്കുന്നതില്‍ ലവലേശം താല്‍പര്യം പ്രകടിപ്പിക്കാത്ത വ്യക്തിയാണ്. കേന്ദ്ര റയില്‍വേ സഹമന്ത്രിയായി ചുമതലയേറ്റെടുത്ത ഉടന്‍ ഇ അഹമ്മദ് സംസ്ഥാനം മുഴുവന്‍ തീവണ്ടിയില്‍ സഞ്ചരിച്ച് ജനസമ്പര്‍ക്ക യാത്ര നടത്തിയിരുന്നു. ഓരോ റയില്‍വേ സ്റ്റേഷനിലും വണ്ടി നിര്‍ത്തി ആയിരക്കണക്കിന് നിവേദനങ്ങള്‍ കൈപ്പറ്റുകയും ചെയ്തു. തന്റെ ജനസമ്പര്‍ക്ക യാത്രയെക്കുറിച്ചും കൈപ്പറ്റിയ നിവേദനങ്ങളെക്കുറിച്ചും ഇ അഹമ്മദ് അമ്പേ മറന്നുകളഞ്ഞു.

കേരളം റയില്‍വേ രംഗത്ത് നേരിടുന്ന നിരവധി വെല്ലുവിളികളുണ്ട്. പാത ഇരട്ടിപ്പിക്കല്‍, മേല്‍പ്പാലങ്ങള്‍, പാതകളിലെ വൈദ്യുതീകരണം, പുതിയ പാതകള്‍, നിലവാരമുള്ള ട്രെയിന്‍ ബോഗികള്‍, പുതിയ തീവണ്ടികള്‍ എന്നിവയെല്ലാം കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളാണ്. ബജറ്റുകളില്‍ പ്രഖ്യാപിക്കപ്പെട്ട കാര്യങ്ങള്‍ പോലും പലതും യാഥാര്‍ഥ്യമായിട്ടില്ല. കേരളീയനായ റയില്‍ സഹമന്ത്രി ഇക്കാര്യങ്ങളിലൊന്നും ഒരു മുന്‍കൈ പ്രവര്‍ത്തനവും നടത്തുന്നുമില്ല.

വസ്തുതകള്‍ ഇതായിരിക്കേ ജനങ്ങളെ കബളിപ്പിക്കുവാനും സ്വന്തം ദൗര്‍ബല്യത്തെ മറച്ചുപിടിക്കുവാനും ഇ അഹമ്മദ് നടത്തുന്ന നുണ പ്രചാരണം അദ്ദേഹത്തെ അപഹാസ്യനാക്കുക മാത്രമേയുള്ളൂ.

ജനയുഗം മുഖപ്രസംഗം 301110

ടേപ്പ് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം

ഇടതു, മതേതര പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണും

സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച്  സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നഭ്യര്‍ഥിച്ച് ഇടതു, മതേതര പാര്‍ട്ടി നേതാക്കള്‍ ഇന്നു രാഷ്ട്രപതി പ്രതിഭാ പാട്ടീലിെന കാണും. ജെ പി സി ആവശ്യം തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ച സാഹചര്യത്തില്‍ ഇന്നലെ ചേര്‍ന്ന ഇടതു, മതേതര പാര്‍ട്ടികളുടെ യോഗമാണ് ഈ തീരുമാനമെടുത്തത്. അതേസമയം സഭ തടസ്സം കൂടാതെ നടത്തുന്നതിന് പോംവഴികള്‍ ആരായാന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ ഇന്നു സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. അതിനിടെ, ജെ പി സി വേണ്ടെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ ഇന്നലെ ചേര്‍ന്ന യു പി എ യോഗം തീരുമാനിച്ചു.

പൊതുഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതിനെത്തുടര്‍ന്ന് തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്നലെ പാര്‍ലമെന്റ് സ്തംഭിച്ചത്. രാവിലെ ചേര്‍ന്ന ഇരു സഭകളും ബഹളം മൂലം നടപടിക്രമങ്ങളിലേയ്ക്കു കടക്കാനാവാതെ പിരിയുകയായിരുന്നു. സഭാ സ്തംഭനം തുടരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇടതു, മതേതര പാര്‍ട്ടികള്‍ യോഗം ചേര്‍ന്നത്. സി പി ഐ, സി പി എം, ആര്‍ എസ് പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ ഇടതുപാര്‍ട്ടികള്‍ക്കു പുറമേ എ ഐ എ ഡി എം കെ, ടി ഡി പി, ബി ജെ ഡി എന്നീ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ജെ പി സി അന്വേഷണത്തിന് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ യോഗം തീരുമാനിച്ചു. ഇന്നലെ രാത്രി വിദേശ പര്യടനം കഴിഞ്ഞു മടങ്ങിയ രാഷ്ട്രപതിയെ കാണാന്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യോഗത്തിനു ശേഷം സി പി ഐ നേതാക്കളായ ഗുരുദാസ് ദാസ് ഗുപ്തയും ഡി രാജയും പറഞ്ഞു.  പാര്‍ലമെന്റില്‍നിന്നും പ്രകടനമായിട്ടായിരിക്കും ഉച്ചയ്ക്ക് ഒരുമണിക്ക് എം പിമാര്‍ രാഷ്ട്രപതി ഭവനിലേയ്ക്ക് പോകുക. സി പി ഐ, സി പി എം, ആര്‍ എസ് പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ബി ജെ ഡി, എ ഐ എ ഡി എം കെ, ടി ഡി പി, എ ജി പി, ആര്‍ എല്‍ ഡി, ജനതാദള്‍ എസ് എന്നീ കക്ഷികളില്‍പെട്ട എം പിമാരാണ് രാഷ്ട്രപതിക്ക് നിവേദനം നല്‍കുക.

ഇന്നു സ്പീക്കര്‍ സര്‍വകക്ഷിയോഗം വിളിച്ച സാഹചര്യത്തിലാണ് ഇന്നലെ യു പി എ യോഗം ചേര്‍ന്നത്. ജെ പി സി അന്വേഷണത്തിന് എതിരല്ലെന്ന് യു പി എ ഘടകകക്ഷികളായ ഡി എം കെയും തൃണമൂല്‍ കോണ്‍ഗ്രസും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സ്പീക്കറുടെ യോഗത്തില്‍ ഈ നിലപാടു സ്വീകരിക്കുന്നതില്‍നിന്ന് ഘടകകക്ഷികളെ പിന്തിരിപ്പിക്കുക അതിനാണ് യോഗത്തില്‍ പ്രധാനമായും കോണ്‍ഗ്രസ് ശ്രമിച്ചത്. ജെ പി സി വേണ്ടെന്ന കോണ്‍ഗ്രസ് നിലപാടിനോടു യോജിച്ചു നില്‍ക്കുമെന്ന് ഘടകകക്ഷി നേതാക്കള്‍ യോഗത്തിനു ശേഷം പറഞ്ഞു. ജെ പി സി ആവശ്യത്തില്‍നിന്ന് പിന്മാറാന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രതിപക്ഷ പാര്‍ട്ടികളോട് വീണ്ടും ആവശ്യപ്പെട്ടു.

ജെ പി സി അന്വേഷണ ആവശ്യത്തില്‍ പ്രതിപക്ഷത്തിനിടയില്‍ വിള്ളലുണ്ടാക്കാനും കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. ആര്‍ എസ് എസിന്റെ നിര്‍ദേശപ്രകാരമാണ് ബി ജെ പി നിരന്തരമായി സഭ സ്തംഭിപ്പിക്കുന്നതെന്നും മറ്റ് പ്രതിപക്ഷകക്ഷികള്‍ ഇക്കാര്യത്തില്‍ അവരോടൊപ്പമില്ലെന്നും പാര്‍ലമെന്ററി കാര്യമന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍ പറഞ്ഞു.

ടേപ്പ് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം


സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയ മാധ്യമപ്രവര്‍ത്തകരുമായും വ്യവസായികളുമായും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്നതിനെ കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു.

യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ച് 2ജി സ്‌പെക്ട്രം ലൈസന്‍സ് സ്വന്തമാക്കിയ 119 കമ്പിനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനിടെ കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സി ബി ഐ ഇന്നലെ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചു.

സ്‌പെക്ട്രം ലൈസന്‍സ് നേടിയ ചില കമ്പനികള്‍ സത്യം മറച്ചുവച്ച് ലൈസന്‍സ് സ്വന്തമാക്കിയതായി ടെലികോം മന്ത്രി കപില്‍ സിബല്‍ മാധ്യമങ്ങളോട് പറഞ്ഞു. ലൈസന്‍സ് ലഭിച്ച 81 കമ്പനികള്‍ ടെലികോം മന്ത്രാലയം നിര്‍ദേശിക്കുന്ന യോഗ്യതയിലും താഴെയാണെന്നും നിബന്ധനകള്‍ പാലിക്കാതെയാണ് 38 കമ്പനികള്‍ അപേക്ഷിച്ചതെന്നും സിബല്‍ പറഞ്ഞു. എന്നാല്‍ ഈ കമ്പനികളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

ലൈസന്‍സ് ലഭിച്ച കമ്പനികള്‍ 60 ദിവസത്തിനകം സര്‍ക്കാരിന് മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോകേസും വെവ്വേറെ പരിഗണിക്കുമെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.

സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഇന്നലെയാണ് തീരുമാനിച്ചത്. റാഡിയയുമായി താന്‍ നടത്തിയ സംഭാഷണങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ രത്തന്‍ ടാറ്റ സുപ്രിം കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ടേപ്പുകള്‍ ആരാണ് ചോര്‍ത്തിയതെന്നും എങ്ങനെയാണ് ചോര്‍ത്തിയതെന്നും ഇന്റലിജന്‍സ് ബ്യൂറോയും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡുമായിരിക്കും അന്വേഷണം നടത്തുകയെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. സി ബി ഐ റിപ്പോര്‍ട്ടനുസരിച്ച് സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട 5000ഓളം ടെലിഫോണ്‍ കോളുകള്‍ ഉണ്ട്. ഇവയില്‍ 140 കോളുകളുടെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതെന്ന് വിശ്വസ്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ടേപ്പുകള്‍ പുറത്താക്കിയതിലൂടെ മൗലികാവകാശത്തെയാണ് തടസപ്പെടുത്തിയിരിക്കുന്നതെന്ന് ടാറ്റ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരര്‍ജിയില്‍ ആരോപിച്ചു. സ്വകാര്യതയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. കേന്ദ്ര സര്‍ക്കാരിനു പുറമേ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സി ബി ഐ, ആദായനികുതി വകുപ്പ്, ടെലികോം മന്ത്രാലയം എന്നിവയയെ ആണ് ടാറ്റ എതിര്‍ കക്ഷികളായി ചേര്‍ത്തിരിക്കുന്നത്.

ജസ്റ്റിസുമാരായ ജി എസ് സംഗ്‌വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ സുപ്രിം കോടതി ബഞ്ച് മുന്‍പാകെ സീല്‍ ചെയ്ത കവറിലായിരുന്നു അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സി ബി ഐ സമര്‍പ്പിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഉയര്‍ന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ താല്‍ക്കാലിക റിപ്പോര്‍ട്ടിലൂടെ സാധിക്കുമെന്ന് സി ബി ഐ വൃത്തങ്ങള്‍ പറഞ്ഞു. അന്വേഷണത്തിന്റെ സ്വഭാവം വിവരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് രണ്ടു ജഡ്ജിമാര്‍ക്കും പ്രത്യേകമായാണ് നല്‍കിയത്. കേസില്‍ സി ബി ഐ നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിയ കോടതി വിശദമായ മറ്റൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ജനയുഗം 301110

വിക്കി ലീക്ക്‌സ് - രക്ഷാസമിതി: ഇന്ത്യയ്ക്കു മേല്‍ അമേരിക്ക ചാരവൃത്തി നടത്തിയെന്ന്

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനായി നീക്കങ്ങള്‍ നടത്തുന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ അമേരിക്ക പദ്ധതി തയ്യാറാക്കിയിരുന്നതായി വിക്കി ലീക്ക്‌സ് വെളിപ്പെടുത്തല്‍. രക്ഷാസമിതി സ്ഥിരാംഗത്വത്തിലേയ്ക്ക് ഇന്ത്യ 'സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയാണെന്നും' ഇതിനായി നീക്കങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കണമെന്നുമാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ നല്‍കിയ നിര്‍ദേശത്തിലുള്ളത്. ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെയാണ് ഹിലാരി ഇതിനായി ചുമതലപ്പെടുത്തിയത്. സഖ്യകക്ഷികള്‍ അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ അമേരിക്ക നയതന്ത്രപ്രതിനിധികളെ ഉപയോഗിച്ചെന്ന വെളിപ്പെടുത്തലിനൊപ്പമാണ് ഇന്ത്യയ്‌ക്കെതിരെയും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചാരവൃത്തി നടത്തിയെന്ന് വ്യക്തമായിരിക്കുന്നത്.

ഐക്യരാഷ്ട്ര രക്ഷാസമിതി പരിഷ്‌കരണം, ഇന്ത്യ-അമേരിക്ക ആണവ കരാര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ യു എസ് ഭരണകൂടം നയതന്ത്രപ്രതിനിധികളെ ഉപയോഗിച്ചെന്ന് രേഖകള്‍ പറയുന്നു. ഇന്ത്യ, ബ്രസീല്‍, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ യു എന്നിലെ നീക്കങ്ങളാണ് അമേരിക്ക നിരീക്ഷണ വിധേയമാക്കിയത്.

മനുഷ്യാവകാശ ലംഘനങ്ങള്‍ മൂടിവയ്ക്കാനുളള അമേരിക്കന്‍ ശ്രമം പരാജയപ്പെട്ടതായി വിക്കി ലീക്ക്‌സ്

സ്റ്റോക്ക്‌ഹോം: അമേരിക്കയുടെ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ അന്താരാഷ്ട്രതലത്തിലെ അമേരിക്കന്‍   സൈനികരഹസ്യങ്ങള്‍ പുറത്തുവിട്ടത് മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് വിക്കിലീക്ക്‌സ് വെബ്‌സൈറ്റ് എഡിറ്റര്‍ ഇന്‍ ചീഫ് ജൂലിയന്‍ അസാഞ്ചേ. തങ്ങളുടെ പക്കലുളള രഹസ്യരേഖകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് സമീപിച്ചപ്പോള്‍ നിഷേധാത്മക നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് രേഖകള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കേണ്ടി വന്നതെന്ന് അസാഞ്ചേ പറഞ്ഞു.

1966 മുതല്‍ കഴിഞ്ഞ ഫെബ്രുവരി വരെ ലോകത്തെ 274 സ്ഥാനപതികാര്യാലയങ്ങളുമായി അമേരിക്കന്‍ സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ  ആശയവിനിമയങ്ങളാണ് വിക്കിലീക്ക്‌സിന്റെ കൈയിലുളളത്. ഇതില്‍ 15,652 എണ്ണം രഹസ്യരേഖകളുടെ പട്ടികയില്‍ വരുന്നതാണെന്നും വിക്കിലീക്ക്‌സ്  വ്യക്തമാക്കി.

വിക്കിലീക്ക്‌സിന്റെ നടപടിയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ അമേരിക്ക നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. വിക്കിലീക്ക്‌സിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രേഖകള്‍ പുറത്തുവിട്ട നടപടി അമേരിക്കന്‍ ഉന്നതകേന്ദ്രങ്ങളയും സഖ്യകക്ഷികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ഇറാനെ ആക്രമിക്കാന്‍ സൗദി രാജാവ് അമേരിക്കയോടാവശ്യപ്പെട്ടു, ഇറാന്‍ മിസൈല്‍ സാങ്കേതികവിദ്യയില്‍ ഉത്തരകൊറിയയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു എന്നീ വെളിപ്പെടുത്തലുകള്‍ മധ്യേഷ്യയില്‍ സംഘര്‍ഷം സൃഷ്ടിക്കുമെന്ന ആശങ്ക രൂപപ്പെട്ടിട്ടുണ്ട്. ഉത്തര കൊറിയയും ചൈനയും തമ്മിലുളള ബന്ധത്തില്‍ അമേരിക്കയുടെ ആശങ്ക, പാകിസ്ഥാന്റെ ആണവായുധശേഖരത്തെക്കുറിച്ച് അമേരിക്കയും ബ്രിട്ടനും പങ്കുവച്ച അഭിപ്രായങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചും ആശങ്കയുയര്‍ത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലെ തീരുമാനങ്ങള്‍ ചോര്‍ത്തുന്നതിനായി സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്‌ളിന്റന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ചതായുളള ഗുരുതരമായ ആരോപണങ്ങളും വിക്കിലീക്ക്‌സ് പുറത്തുവിട്ട രേഖകളിലുണ്ട്.  പല പ്രധാന ലോകനേതാക്കളുടേയും ഡി എന്‍ എ ഘടന  ഉള്‍പ്പെടെയുളള എല്ലാ രഹസ്യവിവരങ്ങളും ശേഖരിക്കാന്‍ പ്രത്യേകചാരസംഘത്തെ പരിശീലിപ്പിച്ചതായുളള അത്യധികം ഗുരുതരമായ ആരോപണവും വിക്കിലീക്ക്‌സ് പുറത്തുവിട്ട രേഖകളിലുണ്ട്.

ജര്‍മന്‍ ചാന്‍സിലര്‍ ഏയ്ഞ്ചലാ മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, ഇറ്റാലിയന്‍ പ്രസിഡന്റ് സില്‍വിയോ ബെര്‍ലൂസ്‌കോണി, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി എന്നിവര്‍ രഹസ്യരേഖകള്‍ പുറത്തുവിട്ട വിക്കിലീക്ക്‌സ് നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി. അത്യധികം ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവിട്ട വിക്കിലീക്ക്‌സ് നടപടിയില്‍ പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം ശക്തിയായി പ്രതിഷേധിച്ചു.
ഓസ്‌ട്രേലിയയുമായി ബന്ധപ്പെട്ട്‌നടത്തിയ വെളിപ്പെടുത്തലുകള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമോയെന്നകാര്യം പരിശോധിക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ വിക്കിലീക്ക്‌സിന്റെ വെളിപ്പെടുത്തലുകള്‍ തളളിക്കളയുന്നതായി ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദ് പറഞ്ഞു. ഇറാനെതിരെയുളള നീക്കത്തില്‍ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിച്ച് മാനസികമായ ആധിപത്യം സ്ഥാപിക്കാനുളള അമേരിക്കന്‍ അജണ്ടയാണ് വിക്കിലീക്ക്‌സ്  ഇറാനെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെന്നാണ് ഇറാന്‍ കണക്കാക്കുന്നത്.

janayugom 301110

Monday, November 29, 2010

കൊറിയന്‍ തീരത്ത് യുദ്ധ ഭീതി; ചൈന ഇടപെടുന്നു

പേയാംഗ് യാങ്: അമേരിക്കയും ദക്ഷിണ കൊറിയയും മഞ്ഞക്കടലില്‍ ആരംഭിച്ച സംയുക്ത നാവിക അഭ്യാസം കൊറിയന്‍ തീരത്ത് യുദ്ധഭീതി പരത്തുന്നു. ഉത്തര കൊറിയക്കെതിരായ ദക്ഷിണ കൊറിയയുടെ നിലപാടുകള്‍ക്ക് പിന്തുണ നല്‍കുന്നതിനായി അമേരിക്ക ബുസാനിനോട് ചേര്‍ന്നുള്ള കടലില്‍ തുടങ്ങിയ സംയുക്ത നാവിക അഭ്യാസത്തിനെതിരെ ഉത്തര കൊറിയ രംഗത്ത് വന്നതോടെയാണ് സ്ഥിതിഗതികള്‍ രൂക്ഷമായത്. പ്രകോപനത്തിന് ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഉത്തര കൊറിയ നിലപാട് എടുത്തതോടെ പ്രശ്‌നത്തില്‍ ചൈന ഒത്തുതീര്‍പ്പിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

എട്ടു മാസങ്ങള്‍ക്ക് മുന്‍പ് ദക്ഷിണ കൊറിയയുടെ നാവിക ബോട്ട് ഉത്തര കൊറിയ മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തു എന്ന ആരോപണമാണ് കൊറിയന്‍ തീരത്ത് സംഘര്‍ഷത്തിന് വഴിവച്ചത്. യോന്‍ പ്യോങ് ദ്വീപില്‍ ഇരു കൊറിയകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ അമേരിക്കയെ കൂട്ടുപിടിച്ച് ഉത്തര കൊറിയയുടെമേല്‍ സമ്മര്‍ദമേറ്റാനുള്ള ശ്രമത്തിലാണ് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയുടെ അധീനതയിലുള്ള ദ്വീപുകളിലൊന്നിലേയ്ക്ക് ഉത്തര കൊറിയ ആക്രമണം നടത്തിയെന്ന് ദക്ഷിണ കൊറിയ ഇന്നലെ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ സൈന്യത്തിന്റെ പ്രത്യേക സംഘം ദ്വീപ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഉത്തര കൊറിയയെ ആക്രമിക്കാനുള്ള ന്യായീകരണത്തിനാണ് അമേരിക്കയും ദക്ഷിണ കൊറിയയും ശ്രമിക്കുന്നതെന്നാണ് ഉത്തര കൊറിയയുടെ വിശദീകരണം.  കൊറിയന്‍ തീരത്ത് സൈന്യത്തെ ഇരു രാഷ്ട്രങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. 4000ത്തോളം പട്ടാളക്കാരെയാണ് ഉത്തര കൊറിയയുടെ അടുത്തുള്ള ദ്വീപുകളിലേയ്ക്ക് ദക്ഷിണ കൊറിയ അധികമായി വിന്യസിച്ചിരിക്കുന്നത്. പുറമെ അമേരിക്കന്‍ സൈന്യത്തിന്റെ ഉയര്‍ന്ന കമാന്‍ഡറെ ദ്വീപിലേയ്ക്ക് അയച്ച് സൈന്യത്തിന്റെ ശേഷി വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍ ഉത്തര കൊറിയയും ആക്രമണത്തിനുള്ള സര്‍വ സന്നാഹങ്ങളും ഒരുക്കിയതോടെ 60 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരു രാഷ്ട്രങ്ങളും തമ്മില്‍ യുദ്ധം ഉണ്ടാകുമെന്ന ഭീതി പരന്നു കഴിഞ്ഞു. ദ്വീപുകളിലെ താമസക്കാരെ ഇരു രാഷ്ട്രങ്ങളും ഒഴുപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

2005-ല്‍ ഉത്തര കൊറിയയുടെ ആണവ പദ്ധതികള്‍ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ച ആറ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലൂടെ മേഖലയിലെ സംഘര്‍ഷത്തിന് അയവ് വരുത്താനുള്ള ശ്രമത്തിലാണ് ചൈന. ഡിസംബര്‍ ആദ്യത്തില്‍ തന്നെ ചൈനയുടെ നേതൃത്വത്തില്‍ ഉത്തര കൊറിയ, ദക്ഷിണ കൊറിയ, ജപ്പാന്‍, അമേരിക്ക, റഷ്യ എന്നീ രാഷ്ട്രങ്ങളുടെ യോഗം ചേരുമെന്ന് ചൈനീസ് ഉപ വിദേശകാര്യമന്ത്രി വൂ ദവായ് വ്യക്തമാക്കി. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ യുങ് ബാക്കുമായി ഇക്കാര്യത്തെക്കുറിച്ച് ചൈന പ്രാഥമിക ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് ദവായിയുടെ വിശദീകരണം. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ്-2ന്റെ അടുത്ത അനുയായിയായ ചോ തെ ബോക് ഉടന്‍ തന്നെ ബീജിംഗ് സന്ദര്‍ശിക്കുമെന്നും സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ചൈനീസ് അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്രതലത്തിലെ പ്രചാരണങ്ങള്‍ക്ക് ശക്തിപകരുന്നതിനായി ദക്ഷിണ കൊറിയ സാധാരണക്കാരെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്ന ആരോപണവുമായി ഉത്തര കൊറിയ രംഗത്ത് വന്നിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ആണവ വാഹിനി കപ്പലായ ജോര്‍ജ് വാഷിംഗ്ടണ്‍ കൊറിയന്‍ തീരത്ത് എത്തിച്ച് സംയുക്ത നാവിക അഭ്യാസത്തിന് ദക്ഷിണ കൊറിയ തയ്യാറെടുത്തത്. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന നാവിക അഭ്യാസമാണ് നടക്കുന്നതെന്നാണ് അമേരിക്കയും ദക്ഷിണ കൊറിയയും വിശദീകരണം നല്‍കുന്നതെങ്കിലും ഉത്തര കൊറിയയെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് ദക്ഷിണ കൊറിയ നടത്തുന്നതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍. നാലു ദിവസം നീളുന്ന സംയുക്ത നാവിക അഭ്യാസത്തിനെതിരെ ഉത്തര കൊറിയ കടുത്ത നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. മിസൈലുകള്‍ ഉള്‍പ്പെടെയുള്ളവ സുസജ്ജമാക്കി ഏതു ആക്രമണവും നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഉത്തര കൊറിയ.

ജനയുഗം 291110

പരിപൂര്‍ണ സാക്ഷരത ലക്ഷ്യമിട്ട് 'അതുല്യം' പദ്ധതി

തിരുവനന്തപുരം: പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും  വ്യത്യസ്ത കാരണങ്ങളാല്‍ ജീവിതത്തില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത മൂന്ന് ലക്ഷം പേര്‍ക്ക് ഒന്നാംഘട്ട തുല്യതയായ നാലാംതരം വിദ്യാഭ്യാസം നല്‍കുന്നതിനുമായി  സംസ്ഥാനത്ത്  'അതുല്യം' എന്ന പുതിയ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്,  ലീപ്പ് കേരള മിഷന്‍ എന്ന സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി എന്നിവ  സംയുക്തമായാണ് പുതിയ സംരംഭം നടപ്പാക്കുന്നത്.   എല്ലാ നിയോജക മണ്ഡലങ്ങളിലേയും വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന ഓരോ  പഞ്ചായത്തിലുമാണ്  'അതുല്യം'  എന്ന പുതിയ സംരംഭം നടപ്പാക്കുന്നത്. സമ്പൂര്‍ണ സാക്ഷരതയിലൂടെ ലോകത്തിന് തന്നെ മാതൃകയായ കേരളം അനൗപചാരിക വിദ്യാഭ്യാസ രംഗത്ത് മറ്റൊരു കുതിച്ചുചാട്ടമാണ്  'അതുല്യം' പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി ജനയുഗത്തോട് പറഞ്ഞു. സമ്പൂര്‍ണ നാലാംതരം തുല്യത, പരിപൂര്‍ണ സാക്ഷരത, ഇ - സാക്ഷരത തുടങ്ങിയ കാര്യങ്ങളാണ് പുതിയ സംരംഭത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും  അദ്ദേഹം പറഞ്ഞു.

നാലു മാസംകൊണ്ട് സംസ്ഥാനത്തെ മൂന്നുലക്ഷം ജനങ്ങളെ സമ്പൂര്‍ണ നാലാം തരം തുല്യത നേടിയെടിപ്പിക്കുക  എന്നതാണ് പുതിയ സംവിധാനത്തിന്റെ മുഖ്യ ലക്ഷ്യം. പതിനഞ്ച്  വയസിനും അമ്പത്  വയസിനും ഇടയില്‍ പ്രായമുള്ളവരാണ് പദ്ധതിയുടെ ആദ്യഘട്ടത്തിലെ ഗുണഭോക്താക്കള്‍. അടുത്ത ഘട്ടത്തില്‍ എല്ലാ ജനവിഭാഗങ്ങളേയും പദ്ധതിയുടെ ഗുണഭോക്താക്കളുടെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ലീപ്പ് കേരള മിഷന്‍ ഡയറക്ടര്‍ ഡോ പ്രഭാകരന്‍ പഴശ്ശി പറഞ്ഞു. മാതൃഭാഷാ പഠനം, ഇംഗ്ലിഷ് ഭാഷാ പഠനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, പൗര വിദ്യാഭ്യാസം, തൊഴില്‍ നൈപുണി വികസനം, പ്രദേശിക ജ്ഞാനം എന്നിയില്‍ അധിഷ്ടതമായ പാഠഭാഗങ്ങളാണ് പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പദ്ധതി നൂറ് മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ തീരുമാനം. ഇത് കൂടാതെ നിലവിലുള്ള സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും 'അതുല്യം'  പദ്ധതി നടപ്പാക്കും. മലയോര മേഖലകള്‍, ആദിവാസി സെറ്റില്‍മെന്റുകള്‍, തീരപ്രദേശങ്ങള്‍ തുടങ്ങിയ മേളകള്‍ക്ക് ഊന്നല്‍ നല്‍കാനുള്ള നിര്‍ദ്ദേശങ്ങളും പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമഗ്രമായ സര്‍വേ,  വാര്‍ഡുതലം മുതല്‍ സംസ്ഥാന തലം വരെയുള്ള കര്‍മ്മ സമിതി രൂപീകരണം, ഭവന സന്ദര്‍ശനം, കലാമേള, മാതൃക പരീക്ഷ, ഫല പ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ ബൃഹത്തായതും മാതൃകപരവുമായ പ്രവര്‍ത്തനങ്ങളാണ് അതുല്യം പദ്ധതിയിലൂടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ജനപ്രതിനിധികള്‍, ലീപ്പ് പ്രൊമോട്ടേഴ്‌സ്, സാംസ്‌കാരിക പ്രവര്‍ത്തകര്‍, അധ്യാപകര്‍, അംഗന്‍വാടി അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കര്‍മ്മ സമിതിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.  അധ്യാപകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയാണ് പദ്ധതിക്കാവശ്യമായ പുസ്തകങ്ങളും പാഠ്യപദ്ധതിയും തയ്യാറാക്കിയിട്ടുള്ളത്. അടുത്ത ഘട്ടത്തില്‍ നാലാതരം തുല്യതാ വിദ്യാഭ്യാസം എല്ലാ പഞ്ചായത്ത് വാര്‍ഡുകളിലും നടപ്പാക്കും. ഇതിന് തുടര്‍ച്ചയായി എഴാം തരം തുല്യതയും, പത്താം തരം തുല്യതാ വിദ്യാഭ്യാസവും  സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ സംവിധാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച എട്ട് കോടി രൂപ ചെലവിലാണ് ആദ്യഘട്ടത്തില്‍ 'അതുല്യം' പദ്ധതി നടപ്പാക്കുന്നത്.
(കെ ആര്‍ ഹരി)

ജനയുഗം 291110

സ്‌പെക്ട്രം ഇടപാടില്‍ ബാങ്കുകള്‍ക്കും പങ്ക്

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിയില്‍ പങ്കാളികളായ കമ്പനികള്‍ക്ക് ബാങ്കുകള്‍ വഴിവിട്ട് വായ്പ അനുവദിച്ചു. ഏകദേശം 11,500 കോടിരൂപയാണ് സ്‌പെക്ട്രം അഴിമതിയില്‍ പങ്കാളികളായ ചില കമ്പിനികള്‍ക്ക് വായ്പയായി ലഭിച്ചത്. ഭവന വായ്പ അഴിമതിയുടെ മാതൃകയില്‍ ഉന്നത ബാങ്ക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ്  സ്‌പെക്ട്രം സ്വന്തമാക്കിയ കമ്പിനികള്‍ക്കും വായ്പ ലഭിച്ചതെന്നാണ് വിലയിരുത്തല്‍.

സ്‌പെക്ട്രം അഴിമതിയില്‍ പങ്കാളികളായ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് രണ്ട് പൊതുമേഖല ബാങ്കുകള്‍ ക്രമരഹിതമായി വായ്പ അനുവദിച്ചതാണ് ഇതുമായി ബന്ധപ്പെട്ട അഴിമതി ഇപ്പോള്‍ പുറത്തുവരാന്‍ ഇടയാക്കിയിരിക്കുന്നത്. എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ബാങ്കുകള്‍ യുണിടെക്, എസ് ടെല്‍ എന്നീ കമ്പിനികള്‍ക്ക് ഏകദേശം 11,500 കോടി രൂപ വായ്പ അനുവദിക്കുകയായിരുന്നു.
ടെലികോം വകുപ്പ് നല്‍കിയ ലൈസന്‍സിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരു പൊതുമേഖല ബാങ്ക് യുണിടെക്കിന് 10,000 കോടിരൂപയും എസ്
ടെല്ലിന് 1,538 കോടിരൂപയുമാണ് അനുവദിച്ചതെന്നാണ് രേഖകളില്‍നിന്നും വ്യക്തമാകുന്നത്. ഈ രണ്ട് കമ്പനികള്‍ക്ക് പുറമെ മറ്റ് 85 കമ്പിനികള്‍ക്കും ലൈസന്‍സ് നല്‍കിയത് നിയമവിരുദ്ധമായാണെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്‌പെക്ട്രം അഴിമതിക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ 2009 മെയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് പൊതുമേഖല ബാങ്കുകള്‍ ലോണ്‍ അനുവദിച്ചത്. വന്‍തുകയുടെ വായ്പകള്‍ അനുവദിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും അപകട സാധ്യതകളും അവഗണിച്ചാണ് ബാങ്കുള്‍ ലോണ്‍ നല്‍കിയതെന്നും വ്യക്തമാണ്.

സ്‌പെക്ട്രം അഴിമതിയില്‍ സി ബി ഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും പങ്കാളികളായ കമ്പിനികളുടെ ഓഫീസുകളില്‍ റെയ്ഡ് നടത്തുകയും ചെയ്യുമ്പോള്‍ ബാങ്കുകള്‍ ലോണ്‍ നല്‍കാന്‍ തയ്യാറായതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്.

യുണിടെക്കിന് 10,000 കോടി രൂപ അനുവദിച്ചതിലൂടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പയുടെ പ്രധാന ഭാഗമാണ് ലോണായി നല്‍കിയിരിക്കുന്നത്.
കമ്പനീസ് രജിസ്ട്രാറുടെ രേഖകള്‍പ്രകാരം കോര്‍പ്പറേഷന്‍ ബാങ്ക് 500 കോടി, അലഹാബാദ് ബാങ്ക് 500 കോടി, സൗത്ത് ഇന്ത്യന്‍ ബാങ്ക് 400 കോടി, കനറാ ബാങ്ക് 120 കോടി, ഓറിയന്റല്‍ ബാങ്ക് 70 കോടി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 70 കോടി, പഞ്ചാബ് നാഷണല്‍ ബാങ്ക് 120 കോടി, സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് 100 കോടി, യെസ് ബാങ്ക് 70 കോടി എന്ന കണക്കിലാണ് യുണിടെക്കിന് വായ്പ നല്‍കിയിട്ടുള്ളത്.

എസ് ബി ഐ ക്യാപ് ട്രസ്റ്റി കമ്പനിയുമായി 2009 നവംബറില്‍ യുണിടെക് വായ്പ കരാറില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഈ ഇടപാടുകളിലെല്ലാം ടെലികോം വകുപ്പ് ഒരു കക്ഷിയായിരുന്നു. ടെലികോം വകുപ്പിലെ എ കെ ശ്രീവാസ്തവ, പി കെ മിത്തല്‍ എന്നിവര്‍ ഈ വായ്പ കരാറുകളിലെല്ലാം ഒപ്പിട്ടിട്ടുണ്ട്. ഈ രണ്ട് ഉദ്യോഗസ്ഥരും സ്‌പെക്ട്രം അഴിമതിക്കേസില്‍ സി ബി ഐയുടെ നിരീക്ഷണത്തിലാണ്.

യുണിടെക്കിന് ലൈസന്‍സ് നല്‍കിയതും സ്‌പെക്ട്രം അനുവദിച്ചതും ടെലികോം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണെന്നും എത്രയും പെട്ടന്ന് ഇത് റദ്ദുചെയ്യണമെന്നും സി എ ജി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.

2009 ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഐ ഡി ബി ഐ, ഐ ഡി ബി ഐ ട്രസ്റ്റിഷിപ്പ് സര്‍വീസ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ എസ് ടെല്ലിന് 1538 കോടി രൂപ വായ്പനല്‍കിയിരുന്നു. യുണിടെക്കിനും എസ് ടെല്ലിനും വായ്പ അനുവദിച്ചത് ടെലികോം വകുപ്പ് നല്‍കിയ ലൈസന്‍സിന്റെ മാത്രം അടിസ്ഥാനത്തിലാണെന്നും മറ്റൊരു സെക്യൂരിറ്റിയും ഇവരില്‍നിന്നും വാങ്ങിയിട്ടില്ലെന്നും ഒരു ഉന്നത ബാങ്ക് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പൊതുമേഖല ബാങ്കുകള്‍ ഇങ്ങനെ വായ്പ അനുവദിക്കുന്നതിനുണ്ടായ സാഹചര്യം വ്യക്തമല്ലെന്നും അഴിമതി മാത്രമായിരിക്കും അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്‍ തുകയ്ക്കുള്ള ഈ വായ്പ ഇടപാടിനെക്കുറിച്ച് സി ബി ഐയ്ക്ക് അറിവുണ്ടെന്നാണ് അറിയുന്നത്.

ജനയുഗം 301110

ബാങ്കുകളിലെ നിയമനരീതി അശാസ്ത്രീയം

ബാങ്കുകളിലെ നിയമനരീതി അശാസ്ത്രീയം; ബി എസ് ആര്‍ ബി തിരിച്ചുവരണമെന്ന് ആവശ്യം

ആലപ്പുഴ: രാജ്യത്തെ ബാങ്കുകള്‍ തുടരുന്ന നിയമനരീതി അശാസ്ത്രീയമാണെന്ന് അഭിപ്രായമുയരുന്നു. ജീവനക്കാരെ തിരഞ്ഞെടുക്കുവാന്‍ വാണിജ്യ ബാങ്കുകള്‍ പിന്തുടരുന്ന രീതി ചൂഷണവും തട്ടിപ്പും ലക്ഷ്യംവച്ചുള്ളതാണെന്ന് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനകള്‍ തന്നെ ആരോപിക്കുന്നു. ഇതേതുടര്‍ന്ന് ബാങ്കിംഗ് സര്‍വ്വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡെന്ന ബിഎസ്ആര്‍ബിയെ തിരികെ കൊണ്ടുവരണമെന്നും ആവശ്യം ശക്തമാണ്.

ഒഴിവുവരുന്ന ക്ലാര്‍ക്ക്, പ്രൊബേഷണറി ഓഫീസര്‍ തസ്തികകളിലേക്ക് ബാങ്കുകള്‍ നേരിട്ട് അപേക്ഷ ക്ഷണിച്ച് ടെസറ്റും ഇന്റര്‍വ്യൂവും നടത്തുകയാണ് നിലവിലുള്ള രീതി. താരതമ്യേന കടുപ്പമേറിയ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് പങ്കെടുക്കാറുള്ളത്. പ്രൊബേഷണറി ഓഫീസര്‍, ക്ലര്‍ക്ക് തസ്തികകള്‍ക്ക് യഥാക്രമം 500 മുതല്‍ 800 രൂപ വരെ, 300 മുതല്‍ 500 രൂപ വരെ എന്ന നിലയിലാണ് അപേക്ഷ ഫീസ് ഈടാക്കുന്നത്. ഒരേ സമയത്താണ് മിക്ക ബാങ്കുകളും അപേക്ഷ ക്ഷണിക്കുന്നത്. വിവിധ ബാങ്കുകളിലെ തസ്തികകളിലേക്ക് ഒരേസമയം അപേക്ഷിക്കുന്നവരാണ് മിക്കവരും. അതുകൊണ്ട് തന്നെ പരീക്ഷയില്‍ പങ്കെടുക്കുന്നതും  തിരഞ്ഞെടുക്കപ്പെടുന്നതും ഇവരില്‍ ചിലര്‍ തന്നെയാകും.

2008ലും 2009ലും ബാങ്കുകള്‍ നടത്തിയ പരീക്ഷകളില്‍ ആദ്യ റാങ്കുകള്‍ നേടിയവരില്‍ ഭൂരിപക്ഷവും ഒരേ ഉദ്യോഗാര്‍ഥികള്‍ തന്നെയായിരുന്നു. ഇവരില്‍ മുന്‍ നിരക്കാരായ ഒരേ ആളുകള്‍ക്ക് വിവിധ ബാങ്കുകളില്‍ നിന്നും നിയമനോത്തരവ് ലഭിക്കുകയും ചെയ്യും. ഒരു ബാങ്കില്‍ ആദ്യം നിയമനം ലഭിച്ച ഉദ്യോഗാര്‍ഥി പിന്നീട് രാജിവെച്ച് കൂടുതല്‍ ശമ്പളം ലഭിക്കുന്ന ബാങ്കിലേക്ക് പോകും എന്നതാണ് കണ്ടുവരാറുള്ള പ്രവണത. വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നും പലതവണ നിയമനോത്തരവുകള്‍ അയച്ചിട്ടും ഒരു ബാങ്കിനും ഒഴിവുകള്‍ നികത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നതും അടുത്ത കാലത്ത് പതിവായിട്ടുണ്ട്.

2008-2009 വര്‍ഷങ്ങളില്‍ ഓരോ ബാങ്കും പ്രഖ്യാപിച്ച ഒഴിവുകളും ജോലി സ്വീകരിച്ചവരുടെ എണ്ണവും സൂചിപ്പിക്കുന്ന കണക്കുകള്‍ ഈ വസ്തുത ശരിവെക്കുന്നു. ബാങ്ക് ഓഫ് ബറോഡ ഇക്കാലയളവില്‍ റിക്രൂട്ട് ചെയ്തത് 2000 ഉദ്യോഗസ്ഥരെയാണ്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ചത് 1021 പേര്‍ മാത്രം. കാനറാ ബാങ്ക് 800 പേരെ തിരഞ്ഞെടുത്തപ്പോള്‍ ജോലി ഏറ്റെടുത്തത് 343 പേര്‍ മാത്രം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാകട്ടെ 26000 പേരെയാണ് തിരഞ്ഞെടുത്തത്. ഇവരില്‍ 24500 പേര്‍ മാത്രം ജോലിക്കെത്തി. റിക്രൂട്ട് ചെയ്തവരുടെയും ജോലി സ്വീകരിച്ചവരുടെയും എണ്ണത്തിലെ അനുപാതത്തിലുള്ള ഈ അന്തരം നിയമനരീതിയിലെ അശാസ്ത്രീയതയാണ് വെളിവാക്കുന്നത്.

ഒഴിവുകള്‍ നികത്താനോ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാനോ സാധിക്കുന്നില്ലെങ്കിലും നിലവിലുള്ള നിയമനരീതി ബാങ്കുകളെ സംബന്ധിച്ചിടത്തോളം ചാകര തന്നെയാണ്. ഓരോ പ്രാവശ്യവും അപേക്ഷ ക്ഷണിക്കുമ്പോള്‍ ഫീ ഇനത്തില്‍ ബാങ്കുകള്‍ക്ക് ലഭിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. 2008ല്‍ 34.9 കോടിയും 2009ല്‍ 65.27 കോടി രൂപയുമാണ് അപേക്ഷ ക്ഷണിച്ചതിലൂടെ മാത്രം എസ്ബിഐയ്ക്ക് ലഭിച്ചത്. രണ്ട് വര്‍ഷങ്ങളിലും കൂടി തൊഴിലന്വേഷകര്‍ ഈ ബാങ്കിന് നല്‍കിയത് 100.17 കോടി. ബാങ്ക് ഓഫ് ബറോഡയ്ക്ക് 2009ല്‍ ലഭിച്ചത് 20 കോടി. യൂണിയന്‍ ബാങ്ക്, കാനറാബാങ്ക് എന്നിവയ്ക്ക് യഥാക്രമം 9, 10.01 കോടി രൂപ ലഭിച്ചു. 

വന്‍ തുക നല്‍കി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ പരീക്ഷയില്‍ ജയിക്കാന്‍ വേണ്ടി കോച്ചിംഗ് സെന്ററുകളിലും പണം മുടക്കുന്നു. എന്നാല്‍ ബാങ്കുകളും കോച്ചിംഗ് സെന്ററുമടങ്ങുന്ന ശൃംഖലയില്‍ അകപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിക്കണമെങ്കില്‍ കഴിവ് പ്രധാനമാണെങ്കിലും ഭാഗ്യത്തിനും നിര്‍ണായക സ്ഥാനമുെണ്ടന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്ന ആര്‍ ബി ഐയെ 1998ലെ നരസിംഹം കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം 2001ലാണ് പിരിച്ചുവിട്ടത്. ബിഎസ്ആര്‍ ബി ഉണ്ടായിരുന്നപ്പോള്‍ ഒരു ഉദ്യോഗാര്‍ഥി ഒരു തവണ ഫീസടച്ചാല്‍ മതിയായിരുന്നു. പൊതു പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റുണ്ടാക്കി ഓരോ ബാങ്കിനും ആവശ്യാനുസരണം ഉദ്യോഗാര്‍ഥികളെ ലഭ്യമാക്കുകയാണ് ചെയ്തിരുന്നത്. പബ്ലിക് സര്‍വ്വീസ് കമ്മീഷന്റേതിന് സമാനമായിരുന്ന ഈ രീതിക്ക് വിശ്വാസ്യതയും ഏറെയായിരുന്നു. ഉദ്യോഗാര്‍ഥികളെ സംബന്ധിച്ചും ബിഎസ്ആര്‍ബി അഭികാമ്യമായിരുന്നു. ധനനഷ്ടമുണ്ടാകില്ലെന്നതും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നതാണ് അവര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നത്.
(ആര്‍ ശ്രീനിവാസ്)

ജനയുഗം 291110

അടിമുടി ചട്ടലംഘനം തടസ്സമില്ലാതെ അഴിമതി

തലപ്പത്തുനിന്നുയര്‍ന്ന അഴിമതി തരംഗം ഭാഗം 4

ഒന്നാം ഭാഗം കോണ്‍ഗ്രസ് കടയില്‍ വില്പന തകൃതി

രണ്ടാം ഭാഗം അഴിമതിക്ക് പ്രധാനമന്ത്രിയുടെ കൈയൊപ്പ്

മൂന്നാം ഭാഗം വ്യവസ്ഥകള്‍ നോക്കുകുത്തിയായി, മന്മോഹന്‍ കണ്ണടച്ചു

രണ്ടാം തലമുറ സ്പെക്ട്രത്തിനും മൊബൈല്‍സേവന ലൈസന്‍സിനും അപേക്ഷിച്ച എസ്ടെല്‍ കമ്പനി 2007 നവംബര്‍ അഞ്ചിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് സുപ്രധാനമായ ഒരു കത്തയച്ചു. പാന്‍ ഇന്ത്യ മൊബൈല്‍ ലൈസന്‍സ് ലഭിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ (2001 നിരക്ക്)}ആറായിരം കോടി രൂപ അധികമായി നല്‍കാമെന്ന് അറിയിച്ചായിരുന്നു കത്ത്.

മറുപടി കിട്ടാതെ വന്നപ്പോള്‍ 2007 ഡിസംബര്‍ 27ന് എസ്ടെല്‍ വീണ്ടുമൊരു കത്തയച്ചു. വാഗ്ദാനം 13,752 കോടി രൂപയായി ഉയര്‍ത്താന്‍ തയ്യാറാണെന്നായിരുന്നു ഈ കത്ത്. ഇതിലും മെച്ചപ്പെട്ട വാഗ്ദാനങ്ങള്‍ സര്‍ക്കാരിന് ലഭിച്ചാല്‍ തുക കൂട്ടാന്‍ തയ്യാറാണെന്നും എസ്ടെല്‍ അറിയിച്ചിരുന്നു. ആരായാലും എസ്ടെല്ലിന്റെ കത്ത് ഗൌരവത്തോടെ പരിഗണിക്കും. എന്നാല്‍, മന്‍മോഹന്‍സിങ് കത്ത് ചവറ്റുകൊട്ടയിലിട്ടു. പാന്‍ ഇന്ത്യ ലൈസന്‍സിന് ശ്രമിച്ച എസ്ടെല്ലിന് ലഭിച്ചത് ആറു സര്‍ക്കിളിലെ ലൈസന്‍സ് മാത്രം.

എസ്ടെല്ലിന്റെ വാഗ്ദാനപ്രകാരംമാത്രം സ്പെക്ട്രം കച്ചവടത്തെ വിലയിരുത്തിയാല്‍ സര്‍ക്കാരിന് 53,523 കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് സിഎജിയുടെ വിലയിരുത്തല്‍. ഏതുഘട്ടത്തിലും തുക ഉയര്‍ത്താന്‍ തയ്യാറാണെന്ന എസ്ടെല്ലിന്റെ വാഗ്ദാനം കൂടി പരിഗണിക്കുമ്പോള്‍ നഷ്ടം പല ഇരട്ടിയാകും.

2007 മേയില്‍ എ രാജ ടെലികോം വകുപ്പ് ഏറ്റെടുത്തതോടെയാണ് സ്പെക്ട്രം കച്ചവടത്തിന്റെ തുടക്കം. ടെലികോം പ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്ന മന്ത്രിസമിതിയുടെ പരിഗണനാ വിഷയങ്ങളില്‍നിന്ന് സ്പെക്ട്രം വിലനിര്‍ണയം പ്രധാനമന്ത്രി ബോധപൂര്‍വം എടുത്തുമാറ്റി. ഈ പഴുതിലാണ് സ്പെക്ട്രം കച്ചവടം ടെലികോം വകുപ്പ് തടസ്സമില്ലാതെ പൂര്‍ത്തീകരിച്ചത്. ഏതൊക്കെ ഘട്ടങ്ങളിലാണ് ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടതെന്ന് സിഎജി എണ്ണിയെണ്ണി പറയുന്നു.

ഒന്ന്: പുതുതായി ലൈസന്‍സിന് അപേക്ഷിക്കുന്ന കമ്പനികള്‍ക്ക് മത്സരലേലത്തിലൂടെ വേണം സ്പെക്ട്രം അനുവദിക്കാനെന്ന് 2003 ഒക്ടോബറില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ട്രായ് നിര്‍ദേശിച്ചിരുന്നു. പൂര്‍ണതോതില്‍ ഉപയോഗിക്കുമെന്ന് ഉറപ്പുള്ള അര്‍ഹരായ കമ്പനികള്‍ക്കു വേണം നല്‍കാനെന്നും ട്രായ് അഭിപ്രായപ്പെട്ടു. രണ്ട് നിര്‍ദേശവും ലംഘിക്കപ്പെട്ടു.

രണ്ട്: സ്പെക്ട്രം വിലനിര്‍ണയം ധനമന്ത്രാലയവും ടെലികോം വകുപ്പും ചര്‍ച്ചചെയ്തു വേണം നിശ്ചയിക്കാനെന്ന് 2003 ഒക്ടോബര്‍ 31ന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പാലിച്ചില്ല.

മൂന്ന്: പുതിയ അപേക്ഷകരുടെ എണ്ണത്തില്‍ പരിധി പാടില്ലെന്ന ട്രായ് നിര്‍ദേശം അവഗണിച്ചു. 2007 ഒക്ടോബര്‍ 25 വരെയുള്ള അപേക്ഷകള്‍മാത്രമേ സ്വീകരിക്കൂ എന്നുകാട്ടി സെപ്തംബര്‍ 24 ന് ടെലികോം വകുപ്പ് വാര്‍ത്താക്കുറിപ്പിറക്കി. പിന്നീട് ഈ തീയതിയും തിരുത്തി. സെപ്തംബര്‍ 25 വരെയുള്ള അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ എന്നായിരുന്നു നവംബര്‍ പത്തിനിറക്കിയ പുതിയ കുറിപ്പ്. ഇതോടെ അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ നിരവധി കമ്പനികള്‍ പുറത്തായി.

നാല്: പൂര്‍ണ ടെലികോം കമീഷന്റെ അംഗീകാരം വാങ്ങിയില്ല. സ്പെക്ട്രം വിതരണം ഏറെ സങ്കീര്‍ണമായ വിഷയമായതിനാല്‍ മന്ത്രിസമിതിയുടെ പരിഗണനയ്ക്ക് വിടണമെന്ന നിയമമന്ത്രാലയത്തിന്റെ ഉപദേശവും അവഗണിച്ചു. ലേലം നടത്തണമെന്ന ധനമന്ത്രാലയത്തിന്റെ ശുപാര്‍ശയും പരിഗണിക്കപ്പെട്ടില്ല.

അഞ്ച്: താല്‍പ്പര്യക്കത്ത് നല്‍കലും പ്രവേശന ഫീസ് വാങ്ങലുമെല്ലാം 2008 ജനുവരി പത്തിന് ഒരൊറ്റ ദിവസംകൊണ്ട് പൂര്‍ത്തിയാക്കി. അപേക്ഷ സ്വീകരിച്ചശേഷം താല്‍പ്പര്യക്കത്ത് 15 ദിവസങ്ങള്‍ക്കകം തപാലില്‍ അയക്കുമെന്ന വ്യവസ്ഥ ലംഘിച്ചു. താല്‍പ്പര്യക്കത്തിലെ ഉപാധികള്‍ ഏതെങ്കിലും രണ്ട് കമ്പനി ഒരേ ദിവസം പാലിച്ചാല്‍ ആദ്യം അപേക്ഷ സമര്‍പ്പിച്ച കമ്പനിക്കായിരിക്കും മുന്‍ഗണനയെന്ന വ്യവസ്ഥ തിരുത്തി. ഉപാധികള്‍ ആദ്യം പാലിക്കുന്നവര്‍ക്കായിരിക്കും മുന്‍ഗണനയെന്നായിരുന്നു തിരുത്തല്‍. താല്‍പ്പര്യക്കത്ത് പുറപ്പെടുവിക്കുന്ന ദിവസം മുന്‍കൂട്ടി അറിഞ്ഞ 'വേണ്ടപ്പെട്ട' കമ്പനികള്‍മാത്രം ഇതുവഴി മത്സരത്തില്‍ മുന്നിലായി.

ആറ്: ആകെ വിതരണംചെയ്ത 122 ലൈസന്‍സുകളില്‍ 85 എണ്ണവും നല്‍കിയത് യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്ക്. ഇത്തരത്തില്‍ അനര്‍ഹരായ 13 കമ്പനിക്ക് ലൈസന്‍സ് ലഭിച്ചു.

ഏഴ്: യൂണിടെക് ഗ്രൂപ്പിന്റെ ആറ് കമ്പനിയടക്കം അപേക്ഷ നല്‍കിയ ഒമ്പത് റിയല്‍എസ്റ്റേറ്റ് കമ്പനികള്‍ അപേക്ഷയില്‍ വസ്തുതകള്‍ മറച്ചുവച്ചു. യൂണിടെക് കമ്പനികള്‍ക്കു പുറമെ അസേര്‍, അലയന്‍സ് തുടങ്ങിയ കമ്പനികളാണ് തട്ടിപ്പ് കാട്ടിയത്. ഷിപ്പിങ്സ്റ്റോപ്പ് ഡോട്ട്കോം എന്ന സോഫ്റ്റ്വെയര്‍ കമ്പനിയും അപേക്ഷയില്‍ വസ്തുതകള്‍ മറച്ചുവച്ചു.

എട്ട്: ലൈസന്‍സ് കിട്ടിയ 13 കമ്പനിക്ക് ആവശ്യമായ മൂലധനമുണ്ടായിരുന്നില്ല. ഇതില്‍ എട്ടെണ്ണം യൂണിടെക് ഗ്രൂപ്പിന്റേതാണ്. റിലയന്‍സിന് പത്തുശതമാനത്തിലേറെ ഓഹരിയുള്ള കമ്പനിയാണെന്ന വസ്തുത സ്വാന്‍ ടെലികോം മറച്ചുവച്ചു. നിയമപ്രകാരം നിലവില്‍ ഏതെങ്കിലും സര്‍ക്കിളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് അതേ സര്‍ക്കിളില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയില്‍ പത്തുശതമാനത്തിലേറെ ഓഹരി പാടില്ല. 13 സര്‍ക്കിളിലാണ് സ്വാന്‍ ടെലികോം ലൈസന്‍സിന് അപേക്ഷിച്ചത്. ഈ സര്‍ക്കിളുകളിലെല്ലാം റിലയന്‍സുമുണ്ട്.

ഇടപാടിന്റെ ഏതു ഘട്ടമെടുത്ത് പരിശോധിച്ചാലും ക്രമക്കേട് വ്യക്തമാണ്. എന്നാല്‍, കേന്ദ്രഭരണത്തെ നയിക്കുന്ന പ്രധാനമന്ത്രി മാത്രം ക്രമക്കേടുകള്‍ അറിഞ്ഞില്ല. അതല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു. കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ സമ്മര്‍ദമാണ് ഗുരുതരമായ ഈ വീഴ്ചയ്ക്ക് കാരണമെന്ന് വാദിക്കുന്നവരുണ്ട്. വസ്തുതകള്‍ ആഴത്തില്‍ പരിശോധിച്ചാല്‍ അതിനുമപ്പുറമുള്ള കാരണങ്ങള്‍ തെളിയും.
(എം പ്രശാന്ത്)

ദേശാഭിമാനി 291110

ബിജെപിക്ക് വീണ്ടും തിരിച്ചടി

ലോകായുക്ത: ബിജെപിക്ക് വീണ്ടും തിരിച്ചടി

അഴിമതിക്ക് കൂട്ടുനിന്ന യെദ്യൂരപ്പയെ കര്‍ണാടക മുഖ്യമന്ത്രിയായി തുടരാന്‍ നേതൃത്വം തീരുമാനിച്ചതിന് പിന്നാലെ ലോകായുക്ത കര്‍ശന നിലപാട് സ്വീകരിച്ചത് ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കി. ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ലോകായുക്ത ജസ്റിസ് സന്തോഷ് ഹെഗ്ഡെ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതാണ് ബിജെപിയെ വീണ്ടും വെട്ടിലാക്കിയത്. ലോകായുക്ത അന്വേഷിക്കുന്നതിനിടെ ജുഡീഷ്യല്‍ കമീഷനെ വെച്ച മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ ലോകായുക്ത പ്രതികരിച്ചിരുന്നു. അന്വേഷണത്തിന് ജുഡീഷ്യല്‍ കമീഷനെ നിയമിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് അഴിമതിയില്‍ മുങ്ങിയ യെദ്യൂരപ്പയെ ബിജെപി ന്യായീകരിച്ചിരുന്നത്. അഴിമതിക്കാര്യത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് ഒരിക്കല്‍കൂടി മറനീക്കുന്നതാണ് യെദ്യൂരപ്പയെ വെള്ളപൂശിയ നടപടി. ആരോപണ പ്രത്യാരോപണങ്ങളാല്‍ മലീമസമായ കര്‍ണാടക രാഷ്ട്രീയത്തില്‍ ഇതോടെ ബിജെപി കൂടുതല്‍ പരിഹാസ്യരാവുകയാണ്.

സംസ്ഥാനത്താകെ പരന്നുകിടക്കുന്ന ഏക്കറുകണക്കിന് ഭൂമിയാണ് സ്വന്തം മക്കള്‍ക്കും മരുമക്കള്‍ക്കും ബന്ധുക്കള്‍ക്കും അനുചരന്‍മാര്‍ക്കും യെദ്യൂരപ്പ പതിച്ചുനല്‍കിയത്. മുഖ്യമന്ത്രിയുടെ കൊള്ള പകല്‍പോലെ വ്യക്തമായിട്ടും അദ്ദേഹത്തിനെതിരെ ചെറുവിരലനക്കാനുള്ള തന്റേടം കേന്ദ്രനേതൃത്വത്തിന് ഇല്ലാതെ പോയി. അഴിമതിക്ക് മറയിടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട് രാജിവച്ചുപോകുകയല്ലാതെ നിര്‍വാഹമില്ലെന്ന ഘട്ടത്തിലാണ് നേതൃത്വത്തെ യെദ്യൂരപ്പ സമ്മര്‍ദത്തിലാക്കിയത്. തനിക്കനുകൂലമായ തീരുമാനമെടുക്കാന്‍ കേന്ദ്രത്തെ നിര്‍ബന്ധിതമാക്കിയതും അഴിമതിപ്പണത്തിന്റെ പങ്കു പറ്റിയതിന്റെ കണക്ക് യെദ്യൂരപ്പ ഓര്‍മിപ്പിച്ചപ്പോഴാണെന്നതും ഇതോടെ വ്യക്തമായി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലടക്കം കര്‍ണാടകത്തില്‍നിന്ന് ബിജെപി കേന്ദ്രഫണ്ടിലേക്ക് പണം ഒഴുക്കിയതും യെദ്യൂരപ്പ ചൂണ്ടിക്കാട്ടി.

2 ജി സ്പെക്ട്രം പ്രശ്നത്തില്‍ പാര്‍ലമെന്റില്‍ പ്രതിരോധം സൃഷ്ടിക്കുന്ന ബിജെപി, സ്വന്തം നേതാവിന്റെ അഴിമതി കണ്ടില്ലെന്ന് നടിക്കുന്നതിന്റെ ഔചിത്യവും ചോദ്യംചെയ്യപ്പെടുകയാണ്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത 6,000 കോടിയുടെ ഭൂമി തുച്ഛവിലയ്ക്ക് മക്കള്‍ക്കും മരുമക്കള്‍ക്കും ആശ്രിതര്‍ക്കുമെല്ലാം യെദ്യൂരപ്പ പതിച്ചുനല്‍കുകയായിരുന്നു. ഇത് പുറത്തുവന്നതോടെ മക്കള്‍ക്ക് നല്‍കിയ ഭൂമി തിരിച്ചുനല്‍കുന്നതായി പ്രഖ്യാപിച്ച് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യവസായാവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുത്ത് നല്‍കുന്നത് കെഐഎഡിബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാ ഡവലപ്പ്മെന്റ് ബോര്‍ഡ്) ആണ്. സര്‍ക്കാര്‍ വിജ്ഞാപനം വഴി തുച്ഛവിലയ്ക്കാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതാകട്ടെ ആവശ്യത്തിലും എത്രയോ അധികമാണ്. ക്രമക്കേട് നടത്തുന്നതിനുള്ള പഴുത് സൃഷ്ടിച്ചുകൊണ്ടുതന്നെയാണ് ഈ ഏറ്റെടുക്കലെന്ന് കര്‍ഷകരും ആരോപിക്കുന്നു.

യെദ്യൂരപ്പ ഈ പകല്‍കൊള്ളയെ ന്യായീകരിക്കുന്നത് തന്റെ മുന്‍ഗാമികളെല്ലാം ഇതുപോലെ ഭൂമി കൈക്കലാക്കിയിട്ടുണ്ടെന്ന വാദം നിരത്തിയാണ്. അക്കൂട്ടത്തില്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമായ എസ് എം കൃഷ്ണ 334 സൈറ്റ് അനുവദിച്ചു. കോണ്‍ഗ്രസിലെ തന്നെ ധരംസിങ് കേവലം രണ്ടര വര്‍ഷം കൊണ്ട് 76 സൈറ്റും ജനതാദളിന്റെ ജെ എച്ച് പട്ടേല്‍ 149 സൈറ്റും എച്ച് ഡി കുമാരസ്വാമി 288 സൈറ്റും പതിച്ചുനല്‍കിയിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ടര വര്‍ഷംകൊണ്ട് യെദ്യൂരപ്പ നല്‍കിയതാകട്ടെ 139 സൈറ്റ്. നിരോധിതമേഖലകളില്‍ ഖനന ലൈസന്‍സ് അനുവദിക്കുന്നതിന് 21 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവും യെദ്യൂരപ്പക്കെതിരെ നിലനില്‍ക്കുന്നു. ഇങ്ങനെ അടിമുടി അഴിമതിയില്‍ ആറാടിനില്‍ക്കുന്ന യെദ്യൂരപ്പയ്ക്ക് രക്ഷപ്പെടാനുള്ള പഴുതുകളൊന്നും അവശേഷിക്കുന്നില്ല. ലോകായുക്ത കൂടി അഴിമതിക്കെതിരെ ശക്തമായി രംഗത്ത് വന്നത് ബിജെപിക്കും മുഖ്യമന്ത്രിക്കും വന്‍ തിരിച്ചടിയാണ്.
(ടി പി വിജയന്‍)

കര്‍ണാടകത്തില്‍ കൈയേറിയത് 11 ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ഭൂമി


കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭൂമി കുംഭകോണവിവാദം കൊഴുക്കുമ്പോഴും ഭൂമികൈയേറ്റം വ്യാപകം. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ ലോകായുക്ത നടത്തുന്ന അന്വേഷണത്തില്‍ ശേഖരിച്ച റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. വിവിധയിടങ്ങളിലായി 11 ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ഭൂമി കൈയേറിയെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യവ്യക്തികള്‍ക്കുപുറമെ ഉന്നത സര്‍ക്കാരുദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് ഭൂമി കൈയേറുന്നത്. കൈയേറ്റം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച ലാന്‍ഡ്് പ്രൊട്ടക്ഷന്‍ ഫോഴ്സും ഭൂമികൈയേറ്റം സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഭൂമി കൈയേറിയ പ്രമുഖരുടെ പട്ടിക തയ്യാറാക്കി സമര്‍പ്പിച്ചിട്ട് ഏഴു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.

കൈയേറിയ ഭൂമിയില്‍ മൂന്നരലക്ഷം ഏക്കര്‍ സംരക്ഷിത വനമേഖലയാണ്. ചിക്മംഗളൂര്‍ ജില്ലയിലാണ് ഏറെയും ഭൂമി കൈയേറിയത്. തൊട്ടുപിന്നില്‍ മൈസൂരു ജില്ലയും. സംസ്ഥാനത്തെ 30 ജില്ലയിലും സര്‍ക്കാര്‍ഭൂമി കൈയേറിയിട്ടുണ്ട്. ചിക്മംഗളൂര്‍ ജില്ലയില്‍ 76,000 ഏക്കര്‍ റവന്യൂ സ്ഥലവും 81,000 ഏക്കര്‍ വനംവകുപ്പിന്റെ സ്ഥലവും കൈയേറിട്ടുണ്ട്. പൊതു ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ നീക്കിവച്ച സ്ഥലങ്ങളാണ് കൈയേറുന്നതില്‍ ഭൂരിഭാഗവും. അളന്നുതിരിച്ച് തിട്ടപ്പെടുത്തിയ സ്ഥലങ്ങള്‍പോലും കൈയേറിയിട്ടുണ്ട്. ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ടാസ്ക്ഫോഴ്സ് ചെയര്‍മാന്‍ വി ബാലസുബ്രഹ്മണ്യന്‍ റിപ്പോര്‍ട്ട് നല്‍കി.

റാഡിയയുടെ പിടി ബിജെപിയിലും


വിവാദമായ മാധ്യമ- കോര്‍പറേറ്റ്- രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടില്‍ ബിജെപി നേതാക്കള്‍ക്കും പങ്കുള്ളതായി മുന്‍ ടെലികോംമന്ത്രിയും മാധ്യമപ്രവര്‍ത്തകനുമായ അരു ഷൂരി. സിഎന്‍എന്‍- ഐബിഎന്‍ ചാനലിന്റെ 'ഡെവിള്‍സ് അഡ്വക്കറ്റ്' പരിപാടിയിലാണ് തന്റെ പാര്‍ടിയിലും കോര്‍പറേറ്റ് ഇടനിലക്കാരി നിര റാഡിയ പിടിമുറുക്കിയെന്ന് ഷൂരി വെളിപ്പെടുത്തിയത്.

2009ലെ ബജറ്റുചര്‍ച്ചയില്‍ ആദ്യം പ്രസംഗിക്കുന്നതില്‍നിന്ന് ബിജെപി തന്നെ വിലക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കുവേണ്ടിയായിരുന്നു. തന്നെയാണ് ബജറ്റുചര്‍ച്ച തുടങ്ങാന്‍ ബിജെപി നേതൃത്വം നിശ്ചയിച്ചിരുന്നത്. മുകേഷ് അംബാനിക്ക് വലിയ നേട്ടമുണ്ടാക്കുന്ന ബജറ്റിലെ നിര്‍ദേശത്തിനെതിരെ ബിജെപി യോഗങ്ങളില്‍ താന്‍ കടുത്ത ഭാഷയില്‍ സംസാരിച്ചിരുന്നു. ഇത് പാര്‍ലമെന്റിലും ആവര്‍ത്തിക്കുമെന്ന് അവര്‍ ഭയന്നിരിക്കണം. ബജറ്റിനെതിരെ താന്‍ പ്രസംഗം തുടങ്ങിവച്ചാല്‍ മറ്റുള്ളവരും അത് പിന്തുടരുമെന്നും മുകേഷ് അംബാനിയുടെ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും കരുതിയാണ് വെങ്കയ്യ നായിഡുവിനെ തുടക്കക്കാരനായി നിയോഗിച്ചത്. ഫോണ്‍സംഭാഷണങ്ങളില്‍നിന്ന് ഇത് വ്യക്തമാണ്.

ദേശാഭിമാനി 291110

ബാങ്ക് നിയമനം: അപേക്ഷകരില്‍ നിന്ന് എസ്ബിഐ തട്ടിയത് 75 കോടി

ഒഴിവ് 11,000, അപേക്ഷകര്‍ 34.29 ലക്ഷം, അപേക്ഷാ ഫീസ് 300, ഒഴിവ് നികത്താന്‍ പരീക്ഷ സംഘടിപ്പിച്ച സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ ഇനത്തില്‍മാത്രം സംഘടിപ്പിച്ചത് 100 കോടിയിലേറെ. പഞ്ചനക്ഷത്രഹോട്ടലിലെ ഇന്റര്‍വ്യൂ പരിപാടിയും കഴിഞ്ഞപ്പോള്‍ എസ്ബിഐയുടെ തൊഴില്‍നല്‍കല്‍ പരിപാടിയുടെ അറ്റാദായം 75 കോടി.

2009 ഏപ്രിലില്‍ എസ്ബിഐയുടെ ക്ളറിക്കല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചതിന്റെ കണക്കാണിത്. നിയമനം കാര്യമായി നടത്താതെ വര്‍ഷംതോറും ഇന്ത്യയിലെ പൊതുമേഖലാ ബങ്കുകള്‍ അപേക്ഷാ ഫീസിനത്തില്‍ കോടികളാണ് തൊഴില്‍രഹിതരില്‍നിന്ന് കൊള്ളയടിക്കുന്നത്. എസ്ബിഐയുടെ 2009ലെ പരീക്ഷയില്‍ ഒമ്പതു ലക്ഷത്തോളം അപേക്ഷകര്‍ പരീക്ഷയെഴുതിയില്ല. ഈയിനത്തിലും 27 കോടിയോളം ബാങ്ക് കൈക്കലാക്കി.

ഏറെ വിവാദമായ ക്ളറിക്കല്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ബാങ്ക് അധികൃതര്‍ നല്‍കിയ മറുപടിയിലാണ് തൊഴില്‍രഹിതര്‍ ചൂഷണംചെയ്യപ്പെട്ടതിന്റെ ഞെട്ടിക്കുന്ന കണക്കുള്ളത്. നൂറു കോടിയിലേറെ രൂപ അപേക്ഷാഫീസിനത്തില്‍ സമാഹരിച്ച ബാങ്ക് പക്ഷേ, പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും നടത്തിപ്പിന് എത്ര പണം ചെലവാക്കിയെന്നും എത്ര പണം ഈയിനത്തില്‍ ലാഭമുണ്ടായെന്നും പറയുന്നില്ല. മുംബൈ ആസ്ഥാനമായുള്ള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആന്‍ഡ് പേഴ്സണല്‍ സെലക്ഷന്‍ (ഐബിപിഎസ്) എന്ന സ്ഥാപനത്തിനാണ് എഴുത്തുപരീക്ഷയുടെ ചുമതല. ഇവര്‍ക്കെത്ര പണം നല്‍കിയെന്നോ ബാങ്ക് സ്വന്തം നിലയില്‍ നടത്തിയ ഇന്റര്‍വ്യൂവിന്റെ ചെലവ് എത്രയെന്നോ ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നില്ല. ഈ തുകയെല്ലാം തൊഴില്‍രഹിതരില്‍നിന്ന് ശേഖരിച്ചതിനേക്കാള്‍ വളരെ ചെറിയ തുകയായതുകൊണ്ടാണ് ബാങ്ക് അധികൃതര്‍ വെളിപ്പെടുത്താത്തെതെന്നാണ് ബാങ്കിങ് മേഖലയിലെ ട്രേഡ് യൂണിയനുകള്‍ പറയുന്നത്.

രാജ്യത്തെ 81 കേന്ദ്രത്തില്‍ ആറ് ഘട്ടത്തിലായി നടത്തിയ ഈ എഴുത്തുപരീക്ഷയില്‍ 88,383 പേരെ ഇന്റര്‍വ്യൂചെയ്തു. 25,000ല്‍ ഏറെ പേരുടെ റാങ്ക്ലിസ്റ് പ്രസിദ്ധപ്പെടുത്തി. 11,000 ഒഴിവാണ് ബാങ്ക് വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. കേരളത്തില്‍ 1200 ഉം. ഒന്നര വര്‍ഷമെടുത്ത് തയ്യാറാക്കിയ റാങ്ക്ലിസ്റ് പ്രസിദ്ധപ്പെടുത്തി മാസങ്ങള്‍ പിന്നിട്ടിട്ടും നിയമനമില്ല. പുതിയ നിയമനത്തിന് കോട്രിബ്യൂട്ടറി പെന്‍ഷനേ നടപ്പാക്കാനാകൂ എന്ന ബാങ്ക് മാനേജ്മെന്റ് നിലപാട് സംബന്ധിച്ച തര്‍ക്കമാണ് നിയമനം വൈകാന്‍ കാരണമായി പറയുന്നത്.

2008ലും എസ്ബിഐ ഇതേപോലെ പരീക്ഷാമഹാമഹം നടത്തിയിരുന്നു. അന്ന് 20,000 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 65 കോടിയിലേറെ അപേക്ഷാ ഫീസിനത്തില്‍ സമാഹരിച്ചു. ഈ കാലയളവില്‍ ബാങ്ക് ഓഫ് ബറോഡ (20 കോടി), യൂണിയന്‍ ബാങ്ക് (ഒമ്പതുകോടി), കനറ ബാങ്ക് (10.01 കോടി) എന്നീ ബാങ്കുകളും നിയമനത്തിന് കോടികള്‍ തട്ടി. ഓഫീസര്‍ തസ്തികയിലേക്ക് 500 രൂപ പ്രകാരം ഇക്കാലയളവില്‍ സ്വരൂപിച്ച കോടികള്‍ വേറെ. 2001ല്‍ നരസിംഹം കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ബാങ്കിങ്ങ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് (ബിഎസ്ആര്‍ബി) പിരിച്ചു വിട്ടതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ സ്വന്തം നിലക്ക് അപേക്ഷ ക്ഷണിച്ച് കോടികള്‍ കൊയ്യാന്‍ തുടങ്ങിയത്.
(കെ വി സുധാകരന്‍)

deshabhimani 291110

ശുദ്ധീകരിക്കണം ജുഡീഷ്യറിയെ

മാലിന്യമുള്ളിടത്താണ് ശുദ്ധീകരണം വേണ്ടത്. ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു എന്നാണ് ഷേക്സ്പിയര്‍ ഹാംലറ്റ് നാടകത്തില്‍ പറഞ്ഞത്. അത് ഓര്‍മിപ്പിച്ച് അലഹബാദ് ഹൈക്കോടതിയില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് സുപ്രീംകോടതി പറയുന്നു. ജസ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ജ്ഞാന്‍സുധാ മിശ്ര എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് അലഹാബാദ് ഹൈക്കോടതിയിലെ ചില ജഡ്ജിമാരുടെ സത്യസന്ധതയെ ചോദ്യംചെയ്യുക മാത്രമല്ല, ആ കോടതിയില്‍ ശുദ്ധീകരണ പ്രക്രിയ ആവശ്യമാണെന്ന് തറപ്പിച്ച് പറയുകയും ചെയ്തു. സുന്നി വഖഫ്ബോര്‍ഡിന്റെ ബെഹ്റെയിച്ചിലെ കുറെ സ്ഥലം സര്‍ക്കസ് മേളയ്ക്കായി വിട്ടുകൊടുക്കണമെന്ന അലാഹാബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയാണ് ജുഡീഷ്യറിയെ ബാധിച്ച ഗുരുതര രോഗത്തിലേക്ക് പരമോന്നത കോടതി വിരല്‍ചൂണ്ടിയത്. നീതിരഹിതമായ ഉത്തരവുകള്‍ ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഉലയ്ക്കുമെന്ന് സുപ്രീംകോടതി ചുണ്ടിക്കാട്ടി.

അടിയന്തര ചികിത്സയാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഹൈക്കോടതി ചീഫ് ജസ്റിസ് പ്രശ്നത്തില്‍ ഇടപെട്ട്, അനാശാസ്യ പ്രവണതകള്‍ തടയണം. എന്നിട്ടും നേരെയാവാത്തവര്‍ക്കെതിരെ കടുത്ത നടപടിവേണം. ജഡ്ജിമാരും അതേ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരും തമ്മിലുള്ള പരസ്പര ധാരണയെക്കുറിച്ചും 12 പേജ് ഉത്തരവില്‍ സുപ്രീംകോടതി കര്‍ക്കശമായ ഭാഷയില്‍ പരാമര്‍ശിക്കുന്നു. പരിചയക്കാരായ അഭിഭാഷകര്‍ വാദിക്കുന്ന കേസുകളില്‍ ജഡ്ജിമാര്‍ അനുകൂല വിധി പറയുന്നതിന്റെ അപകടത്തെയും സുപ്രീംകോടതി ഗൌരവത്തോടെ കാണുന്നു. ചില ജഡ്ജിമാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഒരേ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. അത്തരക്കാര്‍(ജഡ്ജിമാരുടെ മക്കളും മറ്റു ബന്ധുക്കളും) അതിവേഗം കോടീശ്വരന്മാരായി മാറുന്നു. വലിയ നിക്ഷേപങ്ങളും ബംഗ്ളാവുകളും സ്വന്തമാക്കി സുഖലോലുപ ജീവിതം നയിക്കുകയാണവര്‍- സുപ്രീംകോടതി തുറന്നടിച്ചു. എല്ലാവരും ഇത്തരക്കാരാണെന്ന അഭിപ്രായമില്ല. അല്ലാത്ത, മാന്യമായ ജീവിതം നയിക്കുന്ന ഒട്ടേറെപ്പേരുണ്ട്. അങ്ങനെയുള്ളവരെ ഒഴിവാക്കിത്തന്നെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശങ്ങള്‍ വന്നത്.

ജുഡീഷ്യറിയെക്കുറിച്ച് സമീപകാലത്ത് ഉയരുന്ന ആശങ്കകളുടെ സാംഗത്യം അടിവരയിട്ടുറപ്പിക്കുന്നതാണ് സുപ്രീംകോടതിയുടെ ഈ ഇടപെടല്‍. അയോധ്യാ കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ചിന്റെ അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുന്നവിധി ഗൌരവമായി ചര്‍ച്ചചെയ്യപ്പെടുന്ന ഘട്ടംകൂടിയാണിത്. വസ്തുതയേക്കാളും തെളിവിനേക്കാളും മതവിശ്വാസത്തിന് പ്രാമുഖ്യം നല്‍കുന്നതായിരുന്നു ആ വിധി. വസ്തുതകളും തെളിവുകളുമില്ല, 'വിശ്വാസ'മാണ് ബാബറി മസ്ജിദ് നിന്ന ഭൂമിയുടെ ഉടമാവകാശത്തില്‍ തീര്‍പ്പുകല്‍പ്പിക്കുമ്പോള്‍ ഹൈക്കോടതി അടിസ്ഥാനമാക്കിയത്. ജുഡീഷ്യറിയിലെ ശുദ്ധീകരണ പ്രക്രിയക്ക് പരമോന്നത നീതിപീഠത്തില്‍നിന്നുതന്നെ മുന്‍കൈ ഉണ്ടായത് പൊതുവെ ആശ്വാസവും പ്രതീക്ഷയും ഉണര്‍ത്തിയിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ എത്രയുംവേഗം ശുദ്ധീകരണപ്രക്രിയക്ക് തുടക്കംകുറിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജിമാര്‍തന്നെ ആവശ്യമുന്നയിച്ചു കഴിഞ്ഞു. ജുഡീഷ്യറിയില്‍ സംഭവിക്കുന്നതൊക്കെ മോശം നിയമനങ്ങളുടെ പ്രതിഫലനമാണെന്നും നിയമനങ്ങളുടെ നിലവാരം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നുമാണ് വിരമിച്ച സുപ്രീംകോടതി- ഹൈക്കോടതി ജഡ്ജിമാരുടെ അസോസിയേഷന്‍ സെക്രട്ടറി ജ. അശോക്കുമാര്‍ ശ്രീവാസ്തവ പറഞ്ഞത്.

അലഹാബാദ് ഹൈക്കോടതിയില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല പ്രശ്നം. രാജ്യത്തിന്റെ മുന്‍ ചീഫ് ജസ്റിസ് പി എന്‍ ഭഗവതി പറഞ്ഞത് 20 ശതമാനം ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അഴിമതിക്കാരാണ് എന്നത്രെ. അഴിമതിക്കാരായ ജഡ്ജിമാര്‍ നീതിന്യായ വ്യവസ്ഥയ്ക്കാകെ അപമാനമാണെന്ന് ജസ്റിസ് കെ ജി ബാലകൃഷ്ണന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ഷമിത് മുഖര്‍ജിക്ക് അഴിമതിക്കേസില്‍ സിബിഐ അറസ്റ് ചെയ്തപ്പോള്‍ രാജിവയ്ക്കേണ്ടിവന്നിട്ടുണ്ട്. ഹരിയാന- പഞ്ചാബ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജ. വി രാമസ്വാമി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് തെളിഞ്ഞിട്ടും സ്ഥാനംവിടാന്‍ തയ്യാറാവാത്തപ്പോള്‍ 1993ല്‍ ഇംപീച്ച്മെന്റ് പ്രമേയം വന്നു. മദിരാശി ഹൈക്കോടതി ചീഫ് ജസ്റിസായിരുന്ന കെ വീരസ്വാമിയുടെ വീട്ടില്‍നിന്ന് 1991 ല്‍ സിബിഐ വന്‍തോതില്‍ കള്ളപ്പണം കണ്ടെടുത്തു. മുംബൈ ഹൈക്കോടതി ചീഫ് ജസ്റിസായിരിക്കെ ജ. എ എം ഭട്ടാചാര്യ അനധികൃതമായി പബ്ളിഷിങ് കമ്പനിയില്‍നിന്ന് 80,000 ഡോളര്‍ പ്രതിഫലമായി വാങ്ങിയെന്ന്ì തെളിഞ്ഞപ്പോള്‍ രാജിവയ്ക്കേണ്ടിവന്നു. തമിഴ്നാട്ടില്‍ അനധികൃതമായി ഭൂമി കൈവശപ്പെടുത്തുകയും വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിക്കുകയും ചെയ്തതിന്റെ പേരിലാണ് കര്‍ണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റിസായിരുന്ന ദിനകരനോട് രാജിവച്ചൊഴിയാന്‍ സുപ്രീംകോടതി ചീഫ് ജസ്റിസ് ആവശ്യപ്പെട്ടത്. ഇങ്ങനെ അനേകം കഥകള്‍.

ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നയം കേന്ദ്രസര്‍ക്കാര്‍ എല്ലാ മേഖലകളിലും നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ ജുഡീഷ്യറിയിലും ചില മാറ്റങ്ങള്‍ പ്രകടമായി. കോര്‍പറേറ്റ് താല്‍പ്പര്യങ്ങളുടെ നുഴഞ്ഞുകയറ്റമുണ്ടായി. ജഡ്ജിനിയമനം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നു. ജനപ്രാതിനിധ്യസഭയുടെയും ഭരണനിര്‍വഹണ സമിതിയുടെയും അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന വിധികള്‍ വര്‍ധിച്ചുവരുന്നു. നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നതിനു പകരം നിയമനിര്‍മാണത്തിലേക്കും കോടതി കടക്കുന്ന അനുഭവം ഉണ്ടാകുന്നു. കുഴപ്പക്കാരായ ജഡ്ജിമാരെ കണ്ടെത്തി ഒഴിവാക്കാനുള്ള നിയമവ്യവസ്ഥകള്‍ അപര്യാപ്തമായിത്തന്നെ തുടരുന്നു. നീതിയുടെയും സത്യസന്ധതയുടെയും പാതയില്‍ ജീവിതം ഉഴിഞ്ഞുവച്ച മഹദ്വ്യക്തികളെക്കൊണ്ട് സമ്പന്നമാണ് ഇന്ത്യന്‍ ജുഡീഷ്യറി. ഹൈക്കോടതിയിലെ കുഴപ്പങ്ങള്‍ സുപ്രീംകോടതി മറയില്ലാതെ തുറന്നു പറഞ്ഞത് ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. ജുഡീഷ്യല്‍ സംവിധാനത്തിലെ പുഴുക്കുത്തുകള്‍ മഹത്തായ ആ പാരമ്പര്യത്തിനാണ് കളങ്കമേല്‍പ്പിക്കുന്നത്. അതിനെതിരെ സുപ്രീംകോടതിതന്നെ പട നയിക്കുന്നത് ആശാസ്യമാണ്. ഒരുതുള്ളി വിഷംകൊണ്ട് ഒരു കുളത്തെയാകെ വിഷമയമാക്കാം. അഴിമതിയുടെയും അനാശാസ്യത്തിന്റെയും വിഷത്തുള്ളികള്‍ ജുഡീഷ്യല്‍ സംവിധാനത്തെ നശിപ്പിക്കാതിരിക്കാനുള്ള മുന്‍കൈ എല്ലാ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. ചീഞ്ഞുനാറ്റം ജനങ്ങളുടെ സ്വാസ്ഥ്യം കെടുത്തുമെന്നുകണ്ട്, ശുദ്ധീകരണത്തിന് തുടക്കമിട്ട സുപ്രീംകോടതി നടപടി ശ്ളാഘിക്കപ്പെടേണ്ടതാണെന്നതില്‍ തര്‍ക്കമില്ല.

deshabhimani editorial 291110

Sunday, November 28, 2010

വിക്കിലീക്സ് 30 ലക്ഷം രേഖകൂടി പുറത്തുവിടുന്നു

വാഷിങ്ടണ്‍: അമേരിക്കയുടെ 30 ലക്ഷത്തോളം നയതന്ത്രരേഖകള്‍ വെളിപ്പെടുത്തുമെന്ന് വിക്കിലീക്സ് പ്രഖ്യാപിച്ചിരിക്കേ ഒബാമഭരണകൂടം കടുത്ത പരിഭ്രാന്തിയില്‍. വിവിധ രാജ്യങ്ങളില്‍ അമേരിക്ക നടത്തിയ ഇടപെടലിന്റെയും രാഷ്ട്രീയ അട്ടിമറികളുടെയും സിഐഎ സംഘടിപ്പിച്ച അരുംകൊലകളുടെയും രേഖകള്‍ വിക്കിലീക്ക്സ് വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. രേഖകള്‍ പുറത്തുവരുന്നത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ അങ്ങേയറ്റം അപകടമാണെന്ന് അമേരിക്കന്‍ സേനാതലവന്‍ അഡ്മിറല്‍ മൈക്ക് മുല്ലന്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ എംബസികളില്‍ അവധിയിലായിരുന്ന ഉദ്യോഗസ്ഥരോട് ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ അമേരിക്ക നിര്‍ദേശിച്ചു.

ലോകമെമ്പാടുമുള്ള 'അമേരിക്കന്‍ ദൌത്യങ്ങളുടെ' രേഖകള്‍ വിക്കിലീക്ക്സ് ചോര്‍ത്തിയതായി അമേരിക്കന്‍ വിദേശവകുപ്പ് വക്താവ് പി ജെ ക്രൌളി വ്യക്തമാക്കി. സഖ്യരാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കാമെന്ന ഭയം അമേരിക്കക്ക് ഉണ്ട്. വിക്കിലീക്ക്സിന്റെ പുതിയ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് പി ജെ ക്രൌളി പിടിഐയോട് പറഞ്ഞു. എന്താണ് വിക്കിലീക്ക്സ് വെളിപ്പെടുത്താന്‍ പോകുന്നതെന്ന് കൃത്യമായി അറിയില്ലെങ്കിലും ഇത്തരം രേഖകള്‍ പുറത്തുവരാന്‍ പാടില്ലെന്ന് ക്രൌളി തുടര്‍ന്നു. ഇന്ത്യ-അമേരിക്ക ബന്ധത്തെ ബാധിക്കുന്ന രേഖകള്‍ പുറത്തുവന്നേക്കാമെന്ന് ക്രൌളി സൂചിപ്പിച്ചു.

റഷ്യ, ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ, ഇസ്രയേല്‍, തുര്‍ക്കി, യുഎഇ, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കി. അമേരിക്ക രഹസ്യമായി സൂക്ഷിച്ച നയതന്ത്രരേഖകള്‍ ചോര്‍ത്തിയാണ് വിക്കിലീക്ക്സ് ആഞ്ഞടിക്കാന്‍ ഒരുങ്ങിയിട്ടുള്ളത്. ചില പാശ്ചാത്യമാധ്യമങ്ങള്‍ക്കും വിക്കിലീക്ക്സ് ഈ രേഖകള്‍ കൈമാറിയതായി വിവരമുണ്ട്. നേരത്തെ, ഇറാഖ്-അഫ്ഗാന്‍ യുദ്ധരേഖകള്‍ ചോര്‍ത്തിയപ്പോഴും അവ ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ പത്രങ്ങള്‍ക്ക് കൈമാറിയിരുന്നു. പെന്റഗണില്‍നിന്ന് നാലു ലക്ഷം യുദ്ധരേഖകളാണ് വിക്കിലീക്ക്സ് ആദ്യം ചോര്‍ത്തിയത്.

ഭരണകൂട ഭീകരതകളും മനുഷ്യാവകാശ ലംഘനങ്ങളും പുറത്തുകൊണ്ടുവരാനായി ഓസ്ട്രേലിയന്‍ പൌരനായ ജൂലിയന്‍ അസാഞ്ചെ എന്ന മാധ്യമപ്രവര്‍ത്തകന്‍ സ്ഥാപിച്ച വെബ്സൈറ്റാണ് വിക്കിലീക്ക്സ്. കംപ്യൂട്ടര്‍ വിദഗ്ധന്‍ കൂടിയായ അസാഞ്ചെ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ഭരണരഹസ്യങ്ങള്‍ ചോര്‍ത്തുന്നത്. ഇതേത്തുടര്‍ന്ന് യൂറോപ്പിലെ സഖ്യരാജ്യങ്ങളെ ഉപയോഗിച്ച് അസാഞ്ചെയെ വേട്ടയാടാന്‍ അമേരിക്ക ശ്രമിച്ചുവരികയാണ്. നേരത്തെ സ്വീഡന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവന്ന അസാഞ്ചെ ഇപ്പോള്‍ ബ്രിട്ടനില്‍ രഹസ്യകേന്ദ്രത്തിലാണ്.

deshabhimani 281110

ജനാധിപത്യം: യൂത്ത് കോണ്‍ഗ്രസ് സ്റ്റൈല്‍

യൂത്ത്കോണ്‍. തെരഞ്ഞെടുപ്പ്: റിട്ടേണിങ് ഓഫീസറെ ഐ ഗ്രൂപ്പുകാര്‍ ബന്ദിയാക്കി മര്‍ദിച്ചു
പുനലൂര്‍: യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഭാരവാഹികളുടെ നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന് മേല്‍നോട്ടം വഹിക്കാനെത്തിയ റിട്ടേണിങ്ഓഫീസറെ വിശാല ഐ ഗ്രൂപ്പുകാര്‍ സംഘംചേര്‍ന്ന് മര്‍ദിച്ച് ബന്ദിയാക്കി. മര്‍ദനത്തില്‍ കൈക്ക് പരിക്കേറ്റ ആന്ധ്രസ്വദേശിയായ റിട്ടേണിങ്ഓഫീസര്‍ ഹനുമാന്‍സിങ്ങിനെ പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനത്തിന് നേതൃത്വം നല്‍കിയ നേതാവിനെതിരെ ഹനുമാന്‍സിങ് സംസ്ഥാന റിട്ടേണിങ് ഓഫീസര്‍ക്കും രാഹുല്‍ഗാന്ധിക്കും കെപിസിസി അച്ചടക്കസമിതിക്കും പരാതി നല്‍കി. റിട്ടേണിങ്ഓഫീസറെ ബന്ദിയാക്കി നിര്‍ബന്ധപൂര്‍വം നല്‍കിയ നാമനിര്‍ദേശപത്രിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രൂപ്പ്നേതാക്കള്‍ പരാതിയുമായി രംഗത്തെത്തി.

ചടയമംഗലം മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലെയും ബൂത്ത്, മണ്ഡലം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിനമായ വെള്ളിയാഴ്ചയാണ് സംഭവം. ചടയമംഗലം റബ്ബര്‍മാര്‍ക്കറ്റിങ് സൊസൈറ്റിയായിരുന്നു പത്രിക സമര്‍പ്പിക്കേണ്ട കേന്ദ്രം. പത്രിക സമര്‍പ്പിക്കേണ്ട സമയം രാത്രി ഏഴു വരെയായിരുന്നു. സമയപരിധി കഴിഞ്ഞതോടെ പത്രിക സമര്‍പ്പണ നടപടി പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങിയ ഹനുമാന്‍സിങ്ങിനെ മുന്‍ കെപിസിസി അംഗവും വിശാല ഐഗ്രൂപ്പ് നേതാവുമായ എം എം നസീറിന്റെ നേതൃത്വത്തില്‍ ഇരുപത്തഞ്ചോളം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇനിയും പത്രിക നല്‍കാനുണ്ടെന്നും അതുകൂടി സ്വീകരിച്ചശേഷം പോയാല്‍ മതിയെന്നും എം എം നസീര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സമയപരിധി കഴിഞ്ഞതിനാല്‍ പത്രിക സ്വീകരിക്കാന്‍ പറ്റില്ലെന്ന് റിട്ടേണിങ് ഓഫീസര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണിക്കും ഹനുമാന്‍സിങ് വഴങ്ങിയില്ല. പ്രവര്‍ത്തകര്‍ റബ്ബര്‍മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ വാതില്‍ പൂട്ടി. തുടര്‍ന്ന് എം എം നസീറിന്റെ നേതൃത്വത്തില്‍ ഹനുമാന്‍സിങ്ങിന്റെ ഹാന്‍ഡ്ബാഗുകള്‍ തട്ടിയെടുത്തു. ഹാന്‍ഡ്ബാഗുകളില്‍ സൂക്ഷിച്ചിരുന്ന നാമനിര്‍ദേശപത്രികകള്‍ വാരിയെറിഞ്ഞു.

അക്രമത്തെതുടര്‍ന്ന് ഹനുമാന്‍സിങ് ലോക്സഭാ റിട്ടേണിങ്ഓഫീസര്‍ ജഗദീശനെ ഫോണില്‍ ബന്ധപ്പെട്ടു. ഫോണ്‍ പിടിച്ചുവാങ്ങിയ നസീറിനോട് അച്ചടക്ക നടപടിയുണ്ടാകുമെന്ന് ജഗദീശ് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. ഇതിനിടെ ചിലര്‍ ഹനുമാന്‍സിങ്ങിന്റെ കൈ പിറകിലേക്ക് പിടിച്ചുതിരിച്ച് നിലത്ത് തള്ളിയിട്ട് മര്‍ദിച്ചു. വീണ്ടും മര്‍ദനമേല്‍ക്കുമെന്ന് ഭയന്ന ഹനുമാന്‍സിങ് ഗത്യന്തരമില്ലാതെ പത്രിക കൈപ്പറ്റാന്‍ നിര്‍ബന്ധിതനായി. സംഭവമറിഞ്ഞ് എ ഗ്രൂപ്പ്നേതാക്കള്‍ സ്ഥലത്തെത്തി. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കം തമ്മില്‍തല്ലിന്റെ വക്കോളമെത്തി.

ദേശാഭിമാനി 281110

ആശ്വാസവും ആഹ്ലാദവും പകര്‍ന്ന പട്ടയവിതരണ നടപടികള്‍

ജനങ്ങള്‍ക്ക് ആശ്വാസവും ആഹ്ലാദവും പകര്‍ന്ന പട്ടയവിതരണ നടപടികള്‍

ഇടുക്കി : ദീര്‍ഘകാലാഭിലാഷം സാക്ഷാത്കരിക്കാന്‍ പോകുന്നതിന്റെ ആശ്വാസത്തിലും ആഹ്ലാദത്തിലുമാണ് മലയോര കര്‍ഷകര്‍. മുന്‍പ് കെ ടി ജേക്കബ്ബ് റവന്യൂ മന്ത്രിയായിരുന്നപ്പോഴാണ് ഈ മേഖലയില്‍ വ്യാപകമായി പട്ടയവിതരണം നടന്നത്. തുടര്‍ന്ന് പല ഘട്ടങ്ങളിലും പട്ടയ നടപടികളുമായി മുന്നോട്ടുപോകുവാന്‍ ശ്രമിച്ചെങ്കിലും നിയമകുരുക്കില്‍ പെട്ട് വൈകുകയായിരുന്നു. ഇത് അതിജീവിച്ച് കര്‍ഷാകോപകാരപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ ശ്രമം നടത്തിയിട്ടുള്ളത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭകള്‍ അധികാരത്തിലെത്തിയപ്പോഴാണ്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സുപ്രീംകോടതിയില്‍ നിലനിന്നിരുന്ന കേസില്‍ സംയുക്തമായ സത്യവാങ്ങ്മൂലം പോലും നല്‍കുവാന്‍ റവന്യൂ -വനം വകുപ്പുകള്‍ക്കായില്ല. ഇടതുപക്ഷ സര്‍ക്കാര്‍ ജോയിന്റ് വേരിഫിക്കേഷന്‍ നടത്തി പട്ടയത്തിന് അര്‍ഹമായ ഭൂമി കണ്ടെത്തുകയും സുപ്രീംകോടതിയില്‍ പട്ടയം നല്‍കുന്നതിന് ആവശ്യമായ നിയമനടപടികള്‍ കൈകൊള്ളുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പട്ടയ നടപടികള്‍ ആരംഭിച്ചത്.

യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 2003 ലെ ഭൂനിയമം അസ്ഥിരപ്പെടുത്തുവാന്‍ 1964 ലെ നിയമവ്യവസ്ഥ ഭേദഗതി ചെയ്തുകൊണ്ട് സ്ഥിരാവകാശ പട്ടയം നല്‍കുവാന്‍ കഴിയുന്നത്. 25564.15 ഹെക്ടര്‍ ഭൂമിയ്ക്കാണ് ഇപ്പോള്‍ പട്ടയം നല്‍കുന്നത്.

ജനയുഗം 281110

ആറളത്ത് 2335 ഏക്കര്‍ ആദിവാസികള്‍ക്ക് നല്‍കി

ആറളം ഫാമില്‍ 2335 ആദിവാസികള്‍ക്ക് കൈവശ രേഖ വിതരണം ചെയ്തതായി മന്ത്രി എ കെ ബാലന്‍ അറിയിച്ചു. സര്‍ക്കാര്‍ സംരംഭമായ ആറളം ഫാമിംഗ് കോര്‍പ്പറേഷന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 751 പേര്‍ക്കും ഈ സര്‍ക്കാര്‍ വന്നശേഷം 1584 പേര്‍ക്കുമാണ് ഭൂമി നല്‍കിയത്. മൊത്തം 3095 ഏക്കര്‍ ഭൂമി വിതരണം ചെയ്യാനാണ് തീരുമാനം. അവശേഷിക്കുന്ന ഭൂമി കൂടി വിതരണം ചെയ്യുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ആറളം ഫാമില്‍ നിന്നുള്ള തേന്‍, കശുവണ്ടി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ആറളം ഫാം എന്ന പൊതുവാണിജ്യ നാമത്തില്‍ വിപണിയിലെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഫാമിലെ തേങ്ങയില്‍ നിന്നും എണ്ണ ഉല്‍പ്പാദിപ്പിക്കാനുള്ള മില്ല് സ്ഥാപിക്കുന്നതിന് നടപടിയെടുത്തിട്ടുണ്ട്. ഇതിനകം 360 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ആദിവാസികളുടെ ക്ഷേമത്തിന് നിരവധി പദ്ധതികളും നടപ്പാക്കി. ആറളം ഫാം ടൂറിസം വികസനത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തുവരികയാണ്. ആദിവാസി യുവാക്കളെ ടൂറിസം മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് റിവേഴ്സ് റിക്രൂട്ട്മെന്റ് സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കമ്പനിയുടെ ഔദ്യോഗിക വ്യാപാര മുദ്രയുടെയും കമ്പനി മുദ്രയുടെയും പ്രകാശനം മന്ത്രി നിര്‍വഹിച്ചു. കെ കെ ശൈലജ എംഎല്‍എ, പട്ടിക ജാതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്റണി, ആറളം ഫാം ചെയര്‍മാന്‍ വികെ ബാലകൃഷ്ണന്‍, എംഡി എന്‍ പ്രശാന്ത് എന്നിവര്‍ സംബന്ധിച്ചു.

ദേശാഭിമാനി 281110

അഹമ്മദിന്റെ പ്രസ്താവന വസ്തുത മറച്ചുവച്ച്: മന്ത്രി വിജയകുമാര്‍

കൊച്ചി: കഞ്ചിക്കോട് കോച്ച്ഫാക്ടറി നിര്‍മാണം വൈകുന്നത് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവച്ച നിബന്ധനകള്‍മൂലമാണെന്ന കേന്ദ്രസഹമന്ത്രി ഇ അഹമ്മദിന്റെ പ്രസ്താവന വസ്തുതകള്‍ മറച്ചുവച്ചാണെന്ന് മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. പദ്ധതിക്ക് സംസ്ഥാനം ഭൂമി ഏറ്റെടുത്തു നല്‍കിയത് ഫാക്ടറി പൊതുമേഖലാ സ്ഥാപനമായതിനാലാണ്. എന്നാല്‍, സ്വകാര്യപങ്കാളിത്തത്തോടെ ബിഒടി അടിസ്ഥാനത്തില്‍ ഫാക്ടറി നിര്‍മിക്കാനാണ് റെയില്‍വേ ശ്രമിക്കുന്നത്. സ്വകാര്യമേഖലയ്ക്ക് ഫാക്ടറി വിട്ടുകൊടുക്കാനുള്ള റെയില്‍വേയുടെ തീരുമാനം സംസ്ഥാനത്തിന്റെ പക്കല്‍നിന്ന് ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടായിരുന്ന നിലപാടില്‍നിന്നുള്ള നയപരമായ വ്യതിയാനമാണ്. ഇത്തരം പദ്ധതി നടപ്പാക്കുമ്പോള്‍ സൌജന്യമായി വിട്ടുകൊടുത്ത ഭൂമിക്കുപകരം അര്‍ഹമായ ഓഹരി നല്‍കണമെന്നതുമാത്രമാണ് സംസ്ഥാനത്തിന്റെ നിബന്ധന. വസ്തുതകള്‍ മറച്ചുവച്ചാണ് മന്ത്രി ഇ അഹമ്മദ് സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്നത്. ഫാക്ടറി പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നും എം വിജയകുമാര്‍ ആവശ്യപ്പെട്ടു.

തൃക്കാക്കര ജില്ലാ പഞ്ചായത്ത് ഹാളില്‍ റോഡുകളുടെ അവലോകനയോഗത്തിനെത്തിയ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.

deshabhimani 281110

മതനിരപേക്ഷതയ്ക്ക് ശാസ്ത്രബോധം വളരണം

മതനിരപേക്ഷതയ്ക്ക് ശാസ്ത്രബോധം വളരണം: യെച്ചൂരി

തൃശൂര്‍: ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുന്നതിന് ജനങ്ങളുടെ ശാസ്ത്രബോധം വളരണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ ജനകീയ ശാസ്ത്രകോഗ്രസിന് മുന്നോടിയായി സംഘടിപ്പിച്ച 'ശാസ്ത്രവും മതനിരപേക്ഷതയും' സെമിനാര്‍ തൃശൂര്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷതക്കെതിരായ വെല്ലുവിളികള്‍ അശാസ്ത്രീയ ചിന്തകളില്‍നിന്ന് ഉരുത്തിരിയുന്നതാണ്. ശാസ്ത്രബോധം സൃഷ്ടിക്കുന്ന സാമൂഹ്യവളര്‍ച്ചയാണ് സമൂഹത്തെ വര്‍ഗസമരത്തിലേക്ക് നയിക്കുന്നത്. ജനാധിപത്യ, മതനിരപേക്ഷ വിരുദ്ധശക്തികള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തി മാത്രമേ ശാസ്ത്രനേട്ടം സാധാരണക്കാരിലേക്ക് എത്തിക്കാനാവൂ. വര്‍ഗീയ ശക്തികളും മതനിരപേക്ഷ വിരുദ്ധ ശക്തികളും ജനങ്ങളുടെ മതവിശ്വാസത്തെ രാഷ്ട്രീയ, സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി ചൂഷണം ചെയ്യുകയാണ്.

ശാസ്ത്രനേട്ടം ഇന്നും ഭൂരിഭാഗത്തിനും വേണ്ട വിധം പ്രയോജനപ്പെടുന്നില്ല. ഉല്‍പ്പാദനം ഗണ്യമായി വര്‍ധിക്കാന്‍ ശാസ്ത്രം സഹായിക്കുന്നുണ്ട്. ആധുനിക മുതലാളിത്തലോകം ശാസ്ത്രത്തിന്റെ നേട്ടങ്ങളെ ലാഭം വര്‍ധിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ബൌദ്ധിക സ്വത്തവകാശ നിയമംവരെ കോര്‍പറേറ്റ് ശക്തികള്‍ സ്വന്തം നേട്ടത്തിന് പ്രയോജനപ്പെടുത്തുന്നു. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരും മുകളിലുള്ളവരുമെന്ന രണ്ടു തരം ഇന്ത്യ സാമ്പത്തികരംഗത്തു മാത്രമല്ല, അറിവിന്റെ കാര്യത്തിലുമുണ്ട്. അറിയാന്‍ അവകാശമില്ലാത്ത വര്‍ഗത്തെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസവും ഇവിടെ നിലനില്‍ക്കുന്നു. ആത്മീയതയും ശാസ്ത്രവും തമ്മില്‍ വൈരുധ്യമുണ്ട്. മതം അയഥാര്‍ഥലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അയഥാര്‍ഥലോകത്ത് സംഭവിക്കുന്നു എന്ന് വിശ്വസിപ്പിക്കപ്പെടുന്ന കാര്യങ്ങളാണ് മതം കൈകാര്യം ചെയ്യുന്നത്. യുക്തിയും തെളിവുമാണ് ശാസ്ത്രത്തിന്റെ അടിസ്ഥാനം.

മതത്തിന്റെ ഓരോ നിഗമനങ്ങളും പൂര്‍ണത നേടിയതെന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ ശാസ്ത്രം പരമമായ സത്യത്തെ അന്വേഷിച്ചുകൊണ്ടേയിരുന്നു. അതിനാലാണ് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്സ് പറഞ്ഞത്. ഇതിനര്‍ഥം മതത്തെ നിഷേധിക്കലല്ല. മര്‍ദിതന്റെ ആശ്വാസമായും ഹൃദയമില്ലാത്തലോകത്തിന്റെ ഹൃദയമായും ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവായും മാര്‍ക്സ് മതത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. മതനിരപേക്ഷതയെ എതിര്‍ക്കുന്നവര്‍ ചരിത്രത്തെയും ഐതിഹ്യത്തെയും കൂട്ടിക്കലര്‍ത്തുന്നു. മതശാസ്ത്രത്തെയും ദര്‍ശനത്തെയും ഇതുപോലെ തെറ്റായി വ്യഖ്യാനിക്കുന്നു. അയോധ്യയില്‍ രാമന്‍ ജനിച്ചു എന്നത് ഐതിഹ്യമാണ്. എന്നാല്‍ അത് ചരിത്രമാണെന്ന് വര്‍ഗീയവാദികള്‍ പ്രചരിപ്പിക്കുന്നു. രാമനെ നിരന്തരമായി ജനങ്ങളെക്കൊണ്ട് ഓര്‍മിപ്പിക്കുന്നു. ഇത് ഐതിഹ്യത്തെ ചരിത്രവല്‍ക്കരിക്കലാണ്. ജനങ്ങളുടെ മതവിശ്വാസത്തെ ആര്‍എസ്എസ് പോലുള്ള വര്‍ഗീയ ശക്തികള്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നു. ഇന്ത്യന്‍ മതനിരപേക്ഷത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്- യെച്ചൂരി പറഞ്ഞു.

വര്‍ഗീയത ശാസ്ത്രത്തിനും വെല്ലുവിളി


തൃശൂര്‍: ഭരണകൂടത്തില്‍ വര്‍ഗീയതയുടെ ഇടപെടല്‍ ശാസ്ത്രബോധത്തിനും മതനിരപേക്ഷതക്കും വെല്ലുവിളിയാണെന്ന് അഖിലേന്ത്യാ ജനകീയ ശാസ്ത്രകോണ്‍ഗ്രസ് സെമിനാര്‍. അധികാരം പങ്കിടാന്‍ വര്‍ഗീയവാദികള്‍ മതത്തിന്റെ പേരില്‍ ശാസ്ത്രത്തെ വരെ ദുരുപയോഗം ചെയ്യുകയാണെന്ന് 'ശാസ്ത്രവും മതനിരപേക്ഷതയും' എന്ന സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ശാസ്ത്രീയ ചിന്തകളേക്കാള്‍ കപട ശാസ്ത്രങ്ങള്‍ക്ക് പ്രചാരണം നല്‍കുമ്പോള്‍ സാമാന്യ ജനതയുടെ വികസനത്തിനും രാഷ്ട്രത്തിന്റെ മതേതര മൂല്യങ്ങള്‍ക്കുമാണ് തകര്‍ച്ചയുണ്ടാകുന്നത്. ശാസ്ത്രീയ ചിന്തകളെ നിഷേധിക്കുന്ന മതവാദികള്‍ ശാസ്ത്രത്തിന്റെ സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്താന്‍ മടിക്കുന്നില്ല. ശാസ്ത്രത്തിന്റെ യുക്തിചിന്തയെ ചോദ്യംചെയ്യുന്ന ഇവര്‍ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാങ്കേതിക വിദ്യകള്‍ക്കൊപ്പം ദൈവശാസ്ത്രവും പഠിപ്പിക്കുന്നത്് മതമേധാവിത്വത്തിന് മുറിവേല്‍ക്കാതിരിക്കാനാണ്- സെമിനാര്‍ അഭിപ്രായപ്പെട്ടു.

സെമിനാര്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി എംപി ഉദ്ഘാടനം ചെയ്തു. ഓള്‍ ഇന്ത്യാ പീപ്പിള്‍സ് സയന്‍സ് പ്രസിഡന്റ് സി പി നാരായണന്‍ അധ്യക്ഷനായി. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഡോ. സി പി രാജേന്ദ്രന്‍, ഡോ. കെ എന്‍ ഗണേഷ്, ഡോ. ബി ഇക്ബാല്‍, ഓള്‍ ഇന്ത്യാ പീപ്പിള്‍സ് സയന്‍സ് ജനറല്‍ സെക്രട്ടറി ഡോ. അമിത്സെന്‍ ഗുപ്ത എന്നിവര്‍ പ്രബന്ധമവതരിപ്പിച്ചു. ഇന്ത്യയിലെശാസ്ത്രജ്ഞരുടെ നേട്ടങ്ങളെ അവലംബിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ മലയാള കലണ്ടര്‍ യെച്ചൂരി പ്രകാശനം ചെയ്തു. ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ സ്വാഗതവും പ്രൊഫ. സി ജെ ശിവശങ്കരന്‍ നന്ദിയും പറഞ്ഞു.

ദേശാഭിമാനി 281110

ഈ നേട്ടം അഭിമാനകരം

നിറഞ്ഞ അഭിമാനത്തോടെ തലയുയര്‍ത്തിയാണ് കായിക ഇന്ത്യയുടെ പ്രതിനിധികള്‍ ഗ്വാങ്ഷുവിലെ ഏഷ്യന്‍ ഗെയിംസിനോട് വിട പറയുന്നത്. കായിക രംഗത്ത് സമീപ നാളുകളില്‍ കണ്ട ഗുണപരമായ ചലനങ്ങളുടെ ശുഭസൂചനയുമായാണ് ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലെ ഇന്ത്യയുടെ മികച്ച മെഡല്‍ വേട്ട. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഏറെ മികവ് കാട്ടാന്‍ കഴിയാതെപോയിരുന്ന അത്‌ലറ്റിക്‌സിലുള്‍പ്പെടെ ഇന്ത്യ കാട്ടിയ പോരാട്ട വീര്യം 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുകയാണ്.

28 വര്‍ഷം മുന്‍പ് 13 സ്വര്‍ണവും 19 വെള്ളിയും 27 വെങ്കലവുമായി 57 മെഡലുമായി ന്യൂഡല്‍ഹി ഗെയിംസില്‍ സൃഷ്ടിച്ച റെക്കോഡും തകര്‍ത്താണ് ഗ്വാങ്ഷുവിലെ ഇന്ത്യയുടെ മുന്നേറ്റം. 14 സ്വര്‍ണവും 17 വെള്ളിയും 33 വെങ്കലവുമായി 64 മെഡലാണ് ഇന്ത്യയുടെ സമ്പാദ്യം. എക്കാലത്തെയും മികച്ച സ്വര്‍ണവേട്ടയായ 1951-ലെ ന്യൂഡല്‍ഹി ഏഷ്യന്‍ ഗെയിംസിലെ പ്രകടനത്തിന് തൊട്ടു പിന്നില്‍ ഇന്ത്യ ഇക്കുറി എത്തിയത് അപ്രതീക്ഷിതമായി ചില മേഖലകളില്‍ കാഴ്ചവച്ച അത്ഭുത പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇന്ത്യയുടെ മെഡലുകളില്‍ പലതും അതത് ഇനങ്ങളിലെ ചരിത്രത്തിലെ ആദ്യത്തേതാണെന്നതാണ് ഗ്വാങ്ഷുവിലെ പ്രകടനത്തിലെ കാമ്പ്. പരമ്പരാഗതമായി ശക്തി തെളിയിക്കാറുള്ള ചില ഇനങ്ങളില്‍ തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യയ്ക്ക് 2006-ലെ ദോഹ ഗെയിംസിലെ എട്ടാം സ്ഥാനം ആറിലേയ്ക്ക് ഉയര്‍ത്താന്‍ കഴിഞ്ഞത് ഇത്തരം പ്രകടനങ്ങളിലൂടെയാണ്. ഏഷ്യന്‍ ഗെയിംസില്‍ 1990-ല്‍ മത്സര ഇനമാക്കിയ ശേഷം ഇന്ത്യയുടെ കുത്തകയായ കബഡിയിലെ ആറാം സ്വര്‍ണവും ആദ്യമായി മത്സര ഇനമാക്കിയ വനിതാ കബഡിയിലെ സ്വര്‍ണവും പ്രതീക്ഷിച്ചതുതന്നെയാണ്. എന്നാല്‍ കടം വാങ്ങിയ ബോട്ടില്‍ ഇന്ത്യയ്ക്കായി റോവിംഗിലെ ആദ്യ സ്വര്‍ണം നേടിയ ബജ്‌രംഗ് ലാല്‍ താക്കര്‍, നീന്തലില്‍ 1986-ല്‍ കഞ്ചന്‍ സിംഗിന്റെ വെള്ളിയ്ക്ക് ശേഷമുള്ള ആദ്യ മെഡല്‍ നേടിത്തന്ന വീര്‍ ധവാല്‍ ഘാട്ടെ, പുരുഷന്മാരുടെ ജിംനാസ്റ്റിക്‌സില്‍ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ കന്നി മെഡല്‍ സമ്മാനിച്ച ആശിഷ് കുമാര്‍, ആര്‍ച്ചറിയില്‍ പുരുഷ വിഭാഗത്തിലെ ആദ്യ മെഡല്‍ നേടിത്തന്ന തരുണ്‍ദീപ് റായ് എന്നിവരാണ് അപ്രതീക്ഷിതമായ മേഖലകളില്‍ ഇന്ത്യയെ മെഡല്‍ തിളക്കത്തിലേയ്ക്ക് എത്തിച്ചത്. 1994-ല്‍ ലിയാണ്ടര്‍ പേസിനെക്കൊണ്ടും 98-ല്‍ മഹേഷ് ഭൂപതിയെക്കൊണ്ടും പ്രഹഌദിനെക്കൊണ്ടും കഴിയാതിരുന്ന പുരുഷ സിംഗിള്‍സ് ഫൈനല്‍ പ്രവേശവും സ്വര്‍ണ മെഡല്‍ നേട്ടവും സമ്മാനിച്ച സോംദേവിന്റെ ഇരട്ട സ്വര്‍ണത്തിന് മാറ്റ് ഏറെയാണ്. ലിയാണ്ടര്‍ പേസും ഭൂപതിയും വിട്ടു നിന്നെങ്കിലും തുടര്‍ച്ചയായ മൂന്നാം ഗെയിംസിലും പുരുഷ ഡബിള്‍സ് സ്വര്‍ണം ഉറപ്പാക്കിയ സോംദേവ് സനം സിംഗ് ജോഡി ഇന്ത്യയ്ക്ക് ഭാവിയിലെ ഇന്ത്യന്‍ എക്‌സ്പ്രസ് ജോഡിയെയാണ് സമ്മാനിച്ചിരിക്കുന്നത്. അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയും നാലു വെങ്കലവുമുള്‍പ്പെടെ 11 മെഡല്‍ നേടിയ അത്‌ലറ്റിക്‌സിലാണ് ഇന്ത്യ ഏറെ തിളങ്ങിയത്. 2006-ല്‍ ഒരു സ്വര്‍ണവും മൂന്നു വെള്ളിയും നാലു വെങ്കലവുമായിരുന്നു അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ നേട്ടം. ബോക്‌സിംഗ്, ടെന്നീസ് ഇനങ്ങളിലും ഇന്ത്യ കരുത്ത് കാട്ടിയപ്പോള്‍ ദോഹയില്‍ ഇന്ത്യയുടെ മെഡല്‍ വേട്ടയില്‍ നിര്‍ണായകമായിരുന്ന ഷൂട്ടിംഗിലും ചെസിലും സ്വര്‍ണ നേട്ടം ആവര്‍ത്തിക്കാനായില്ല. ഷൂട്ടിംഗിലെ നിരാശയാണ് ഗ്വാങ്ഷുവില്‍നിന്നും മടങ്ങുമ്പോള്‍ ഇന്ത്യയെ ഏറെ വേദനിപ്പിക്കുക.

400 മീറ്റര്‍ വനിതാ റിലേയില്‍ മന്‍ജീത് കൗര്‍, മന്ദീപ് കൗര്‍, സിനി ജോസ്, എ സി അശ്വിനി എന്നിവരടങ്ങിയ ടീമും സ്‌നൂക്കറില്‍ പങ്കജ് അദ്വാനിയുമാണ് ദോഹയിലെ സുവര്‍ണ നേട്ടം ഗ്വാങ്ഷുവിലും ആവര്‍ത്തിച്ചത്. റിലേ ടീമില്‍ അംഗമായിരുന്ന അശ്വിനി 400 മീറ്റര്‍ ഹര്‍ഡില്‍സില്‍കൂടി സ്വര്‍ണം നേടി ഗെയിംസിലെ അപൂര്‍വ ഡബിളിന് ഉടമയായി. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം ജോസഫ് എബ്രഹാം സ്വര്‍ണം നേടിയപ്പോള്‍ അത് ഹര്‍ഡില്‍സിലെ ഇന്ത്യയുടെ ആദ്യ ഏഷ്യന്‍ മെഡലായി മാറി. മലയാളി താരങ്ങളില്‍ ജോസഫിനും സിനി ജോസിനുമൊപ്പം 10000 മീറ്ററിലെ ജേതാവ് പ്രീജ ശ്രീധരനും വനിതാ കബഡി ടീം അംഗം ഷെര്‍മിയുമാണ് സ്വര്‍ണത്തിളക്കം നേടിയത്. 5000 മീറ്ററില്‍ വെള്ളി നേടിയ പ്രീജ രണ്ട് മെഡലിന് അര്‍ഹയായപ്പോള്‍ റോവിംഗില്‍ സജി തോമസും ജെനില്‍ കൃഷ്ണനും പുരുഷന്മാരുടെ ടീം-8 ഇനത്തിലും ടീം-4 ഇനത്തിലും വെള്ളി നേടി. മൂന്ന് മലയാളി താരങ്ങളാണ് വെങ്കലം നേടിയത്. സ്‌ക്വാഷ് ടീം ഇനത്തില്‍ ദീപിക പള്ളിക്കലും ചെസ് ടീം ഇനത്തില്‍ ജി എന്‍ ഗോപാലും 800 മീറ്ററില്‍ ടിന്റു ലൂക്കയും. ടിന്റുവിന് വെങ്കലത്തേക്കാള്‍ തിളക്കമേറിയ മെഡല്‍ ഉറപ്പായിരുന്നെങ്കിലും വമ്പന്‍ മത്സരങ്ങളിലെ പരിചയക്കുറവ് കോമണ്‍വെല്‍ത്ത് ഗെയിംസിലെപ്പോലെ ഇവിടെയും തിരിച്ചടിയായി മാറി. ബോക്‌സിംഗില്‍ അഞ്ചുവട്ടം ലോക ചാമ്പ്യനായ എം സി മേരികോം, ലോക രണ്ടാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍, ട്രിപ്പിള്‍ ജംപില്‍ രഞ്ജിത് മഹേശ്വരി, ലോക ചാമ്പ്യന്‍ അടങ്ങിയ വനിതാ ആര്‍ച്ചറി ടീം, പരമ്പരാഗതമായി കരുത്ത് കാട്ടിയിരുന്ന ഭാരോദ്വഹനം, ഗുസ്തി എന്നിവയിലെ നിരാശയാണ് ഇന്ത്യയ്ക്ക് ഗ്വാങ്ഷുവില്‍ നിന്നേറ്റ തിരിച്ചടികളില്‍ പ്രമുഖം. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ തിളക്കത്തിലേയ്ക്ക് ഇന്ത്യന്‍ ബോക്‌സിംഗിനെ എത്തിച്ച വിജേന്ദര്‍ കുമാറും വികാസ് കൃഷ്ണനുമാണ് 2012-ലെ ഒളിമ്പിക്‌സിലേയ്ക്ക് ഇന്ത്യ പ്രതീക്ഷയോടെ ചേര്‍ത്തുവയ്ക്കുന്ന ഘടകങ്ങളില്‍ ഒന്ന്. അത്‌ലറ്റിക്‌സിലെ നേട്ടം ലോക നിലവാരത്തോളം വരുന്നവ അല്ലെങ്കിലും കൂടുതല്‍ വിദേശ പരിശീലനം അത്‌ലറ്റുകള്‍ക്ക് ലഭ്യമാക്കിയാല്‍ അന്താരാഷ്ട്ര തലത്തില്‍ ഈ കുതിപ്പ് ആവര്‍ത്തിക്കാനാകുമെന്ന് ഉറപ്പാണ്. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് ലക്ഷ്യമിട്ട് വിദേശ പരിശീലനം അത്‌ലറ്റുകള്‍ക്ക് നല്‍കിയതിന്റെ ഗുണഫലമാണ് ഗ്വാങ്ഷുവില്‍ നമുക്ക് ലഭിച്ചിരിക്കുന്നത്. 2012-ലെ ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ഈ ശ്രമത്തിന് കൂടുതല്‍ തീവ്രത നല്‍കിയാല്‍ ലണ്ടനിലും ഗ്വാങ്ഷുവിലെ തിളക്കം ഇന്ത്യയ്ക്ക് ആവര്‍ത്തിക്കാനാകും.

janayugom editorial 281110

ഇടതുപക്ഷ ഭരണത്തിനെതിരെ പരമ്പരകളുടെ പ്രളയം വരുന്നു

ഇടതുപക്ഷ ഭരണത്തിനെതിരെ പരമ്പരകളുടെ പ്രളയം വരുന്നു: മന്ത്രി കെ പി രാജേന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെതിരായ ലേഖന പരമ്പരകള്‍ക്ക് തുടക്കമായതായി മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുത്ത സിപി ഐ അംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് കെ കെ വാര്യര്‍ സ്മാരകമന്ദിരത്തില്‍ സി പിഐ ജില്ലാ കമ്മിറ്റിയുടെ ആ ഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ വിരുദ്ധമായ നിലപാടുകളുള്ള ചില മാധ്യമങ്ങള്‍ ഇല്ലാത്ത കഥകളും പെരുപ്പിച്ച നുണകളും കൊണ്ട് സംസ്ഥാന ഭരണത്തെ വിചാരണചെയ്യാനാണ് ശ്രമം തുടങ്ങിയിട്ടുള്ളത്. ഭരണമാകെ അഴിമതിയില്‍ കുളിച്ചു, കെടുകാര്യസ്ഥതയാണെങ്ങും തുടങ്ങി വികസനത്തില്‍ സംസ്ഥാനത്തെ പിറകോട്ടടിച്ചുവെന്നു വരെ അവര്‍ തട്ടിവിടും. കേന്ദ്രഫണ്ട് നഷ്ടപ്പെടുത്തി, ഫലപ്രദമായി ഉപയോഗിച്ചില്ല എന്നാണ് മറ്റൊരു പ്രചാരണം. തൊഴിലുറപ്പ് പദ്ധതിയുടെ കോടികള്‍ സംസ്ഥാനം നഷ്ടപ്പെടുത്തിയെന്നാരോപിച്ച് പാര്‍ലമെന്റിനു മുന്നില്‍ യുഡിഎഫ് എംപി മാര്‍ നടത്തിയ ധര്‍ണ്ണ ഇത്തരത്തിലൊരു പ്രചാരണത്തിന്റെ ഭാഗമാണ്. യഥാര്‍ഥത്തില്‍ പണം നല്‍കുന്നതില്‍ കേന്ദ്രം വരുത്തിയ വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കേന്ദ്രത്തിനെഴുതിയപ്പോഴാണ് യഥാര്‍ഥ വസ്തുതകളെ വളച്ചൊടിക്കുന്ന ആരോപണവുമായി ഇവര്‍ രംഗത്തു വന്നിരിക്കുന്നത്. കേന്ദ്രഫണ്ട് എന്നു പറയുന്നത് ഔദാര്യമല്ലെന്നും മന്ത്രി പറഞ്ഞു.

കൊടുങ്ങല്ലൂരില്‍ മുസിരിസ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അഴിമതിയെന്ന വിധത്തിലുള്ള മാധ്യമവാര്‍ത്തയും ഈ പരമ്പരകളുടെ ഭാഗമാണ്. ഇതിനെതിരെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനപ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴുണ്ടായ തിരിച്ചടി താല്‍ ക്കാലികമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളുമായി നേരിട്ട് ഇടപഴകുന്ന ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍ വികസനകാര്യങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍, സര്‍ ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ജാഗ്രത കാണിച്ചാല്‍ നഷ്ടപ്പെട്ടതെല്ലാം തി രിച്ചു പിടിക്കാന്‍ നമുക്കാവു മെന്നും അദ്ദേഹം പറഞ്ഞു.

ജനയുഗം 281110

വ്യവസ്ഥകള്‍ നോക്കുകുത്തിയായി മന്‍മോഹന്‍ കണ്ണടച്ചു

തലപ്പത്തുനിന്നുയര്‍ന്ന അഴിമതി തരംഗം ഭാഗം 3

ഒന്നാം ഭാഗം കോണ്‍ഗ്രസ് കടയില്‍ വില്പന തകൃതി

രണ്ടാം ഭാഗം അഴിമതിക്ക് പ്രധാനമന്ത്രിയുടെ കൈയൊപ്പ് 

2003 ഒക്ടോബര്‍ 31 ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം സ്പെക്ട്രം വിതരണവിഷയത്തില്‍ നിര്‍ണായകമായ മൂന്ന് തീരുമാനമെടുത്തു. ഒന്ന്: ടെലികോം സേവനമേഖലയുടെ വളര്‍ച്ച കണക്കിലെടുത്ത് ആവശ്യത്തിന് സ്പെക്ട്രം ലഭ്യമാക്കണം. ഇതിനായി ടെലികോം മന്ത്രാലയവും പ്രതിരോധമന്ത്രാലയവും സഹകരിച്ചു പ്രവര്‍ത്തിക്കണം. രണ്ട്: പ്രതിരോധമന്ത്രാലയത്തിന് ആവശ്യത്തിന് ബജറ്റ് സഹായം ധനമന്ത്രാലയം ഉറപ്പുവരുത്തണം. മൂന്ന്: സ്പെക്ട്രം വിലനിര്‍ണയം ടെലികോം വകുപ്പും ധനമന്ത്രാലയവും ചര്‍ച്ച ചെയ്തുവേണം തീരുമാനിക്കാന്‍. സ്പെക്ട്രം ഫലപ്രദമായി ഉപയോഗിക്കുന്നവര്‍ക്ക് ഇളവുകളും വേണ്ടവിധം ഉപയോഗിക്കാത്തവര്‍ക്ക് പിഴയും വേണം.
ധനമന്ത്രാലയവുമായി ആലോചിച്ചുവേണം വിലനിര്‍ണയമെന്ന മൂന്നാം തീരുമാനം സുപ്രധാനമാണ്. 2ജി ഇടപാടില്‍ ടെലികോം വകുപ്പ് ലംഘിച്ച പ്രധാന വ്യവസ്ഥയാണിത്. വ്യക്തമായും പ്രധാനമന്ത്രിക്ക് ഇടപെടാവുന്ന വിഷയം. ഇങ്ങനെയൊരു മന്ത്രിസഭാ തീരുമാനം നിലനില്‍ക്കെ പ്രധാനമന്ത്രി ഇടപെട്ടില്ല എന്നത് ഗൌരവമാണ്. സിഎജി ഈ വീഴ്ച ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തെ തീരുമാനമെന്നുപറഞ്ഞ് ഈ വിഷയത്തില്‍ യുപിഎയ്ക്ക് കൈകഴുകാനാകില്ല. നിലവിലുള്ള മന്ത്രിസഭാതീരുമാനത്തിന് വിരുദ്ധമായി ഏതെങ്കിലും മന്ത്രാലയമോ വകുപ്പോ നീങ്ങിയാല്‍ മന്ത്രിസഭാ തലവനെന്ന നിലയില്‍ ഇടപെടേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണ്. സ്പെക്ട്രം അഴിമതി തടയാന്‍ ഈ ഇടപെടലുണ്ടായില്ല.

പ്രധാനമന്ത്രിയുടെ വീഴ്ച ഈയൊരു കാര്യത്തില്‍ മാത്രമല്ല. ഏതെങ്കിലുമൊരു വിഷയത്തില്‍ രണ്ട് മന്ത്രാലയങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ സ്വാഭാവികമായും അത് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടണം. അല്ലെങ്കില്‍ വിശദപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട മന്ത്രിതല സമിതിയോട് ആവശ്യപ്പെടാം.

സ്പെക്ട്രത്തിനായി ഒട്ടേറെ അപേക്ഷ വന്നപ്പോള്‍ തെരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന സംശയവുമായി ടെലികോം വകുപ്പ് 2007ല്‍ നിയമമന്ത്രാലയത്തെ സമീപിച്ചിരുന്നു. ഏറെ സങ്കീര്‍ണമായ വിഷയമെന്ന നിലയില്‍ ടെലികോം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിതലസമിതിയുടെ പരിഗണനയ്ക്ക് വിടാമെന്ന ഉപദേശമാണ് നിയമമന്ത്രാലയം നല്‍കിയത്. എന്നാല്‍, ഉപദേശം അനവസരത്തിലുള്ളതെന്നായിരുന്നു ടെലികോം മന്ത്രാലയത്തിന്റെ നിലപാട്. ഉപദേശം അവര്‍ തള്ളി.

2001 ലെ നിരക്കില്‍ 2008 ല്‍ സ്പെക്ട്രം അനുവദിക്കുന്നതിനെ ധനമന്ത്രാലയവും എതിര്‍ത്തിരുന്നു. 2003 ലെ ട്രായ് നിര്‍ദേശപ്രകാരം നിരക്ക് നിശ്ചയിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നായിരുന്നു ധനമന്ത്രാലയത്തിന് ടെലികോം വകുപ്പിന്റെ മറുപടി. സ്പെക്ട്രം വിതരണം ലേലത്തിലൂടെ ആകുന്നതാകും ഉചിതമെന്ന് 2008 ജനുവരി പത്തിന് അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരം അഭിപ്രായപ്പെട്ടിരുന്നു. സ്പെക്ട്രം വിതരണത്തിനുശേഷം മുഖര്‍ജിയുടെ അഭിപ്രായം, 'നടന്നത് നടന്നു, ഭാവിയില്‍ ഇതുപാടില്ല' എന്നു മാറി.

രണ്ട് മന്ത്രാലയങ്ങള്‍ എതിര്‍ത്ത വിഷയം എന്തുകൊണ്ട് മന്ത്രിസഭ ചര്‍ച്ച ചെയ്തില്ലെന്ന ചോദ്യം പ്രസക്തമാണ്. 1961 ലെ കേന്ദ്രസര്‍ക്കാര്‍ നടപടിച്ചട്ടങ്ങള്‍ പ്രകാരം ഒന്നിലേറെ വകുപ്പുകള്‍ക്ക് ബാധകമാകുന്ന വിഷയത്തില്‍ തീരുമാനമെടുക്കുന്നതും ഉത്തരവ് പുറപ്പെടുവിക്കുന്നതും എല്ലാ വകുപ്പുകളുടെയും സമ്മതത്തോടെ വേണമെന്നുണ്ട്. വകുപ്പുകള്‍ തമ്മില്‍ ധാരണയില്ലെങ്കില്‍ മന്ത്രിസഭയാണ് തീരുമാനമെടുക്കേണ്ടത്.
കേന്ദ്രസര്‍ക്കാര്‍ നടപടിച്ചട്ടങ്ങളുടെ രണ്ടാം ഷെഡ്യൂളില്‍ ഏതൊക്കെ വിഷയങ്ങളാണ് മന്ത്രിസഭയില്‍ വരേണ്ടതെന്ന് വ്യക്തമാക്കുന്നു. ഒന്ന്, ധനമന്ത്രി മന്ത്രിസഭയ്ക്ക് വിടണമെന്ന് താല്‍പ്പര്യം പ്രകടിപ്പിക്കുന്ന സാമ്പത്തികവിഷയങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍. രണ്ട്, രണ്ടോ അതിലധികമോ മന്ത്രാലയങ്ങള്‍ തമ്മില്‍ തര്‍ക്കമുള്ള വിഷയങ്ങള്‍. ഏതുനിലയില്‍ പരിഗണിച്ചാലും സ്പെക്ട്രം ഇടപാട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരേണ്ടതായിരുന്നു. എന്തുകൊണ്ട് വന്നില്ല എന്ന ചോദ്യത്തിന് പ്രധാനമന്ത്രിയാണ് മറുപടി പറയേണ്ടത്. 2007 നവംബറില്‍ പ്രധാനമന്ത്രി അയച്ച കത്തും അതിന് രാജ അയച്ച മറുപടികളും സ്പെക്ട്രം ഇടപാടിന്റെ ഓരോ ഘട്ടവും പ്രധാനമന്ത്രി അറിഞ്ഞുതന്നെയെന്ന് വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ മൌനത്തിലും നിരുത്തരവാദിത്തത്തിലും രാജ്യത്തെ പരമോന്നതകോടതി സംശയം പ്രകടിപ്പിച്ചതിനും കാരണം മറ്റൊന്നല്ല.

എം പ്രശാന്ത് ദേശാഭിമാനി 281110

എന്താണ് സ്പെക്ട്രം

അന്തരീക്ഷത്തിലെ അദൃശ്യമായ വൈദ്യുതകാന്തിക തരംഗങ്ങളുടെ പൂര്‍ണ ശ്രേണിയാണ് റേഡിയോ ഫ്രീക്വന്‍സി സ്പെക്ട്രം. മൊബൈല്‍ ഫോണ്‍ സേവനത്തില്‍ ശബ്ദവും ദൃശ്യവുമൊക്കെ കൈമാറ്റം ചെയ്യപ്പെടുന്നത് സ്പെക്ട്രത്തിന്റെ സഹായത്താലാണ്. അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷന്‍ യൂണിയനാണ് (ഐടിയു) വിവിധ ലോകരാജ്യങ്ങള്‍ക്ക് വ്യത്യസ്ത തരംഗശ്രേണികളില്‍ സ്പെക്ട്രം അനുവദിക്കുന്നത്. ഒമ്പത് കിലോഹേര്‍ട്ട്സ് മുതല്‍ 400 ജിഗാഹേര്‍ട്ട്സ് വരെ ശ്രേണിയിലാണ് ഇന്ത്യക്ക് സ്പെക്ട്രം അനുവദിച്ചിട്ടുള്ളത്.

വിപുലമായ മേഖലയില്‍ പരന്നുകിടക്കുന്ന റേഡിയോ ഫ്രീക്വന്‍സി സ്പെക്ട്രം ഭൂമിശാസ്ത്രപരമായ അന്താരാഷ്ട്ര അതിര്‍ത്തികളൊന്നും മാനിക്കാറില്ല. അതുകൊണ്ടുതന്നെ പരസ്പരം കെട്ടുപിണയാന്‍ ഏറെ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള കെട്ടുപിണയല്‍ ഒഴിവാക്കി മൊബൈല്‍ സേവനത്തിനും മറ്റും സ്പെക്ട്രം ഉപയോഗിക്കുന്നതിന് സങ്കീര്‍ണമായ എന്‍ജിനിയറിങ് ഉപകരണങ്ങളുടെ പ്രയോഗം ആവശ്യമാണ്.

മൊബൈല്‍ സേവനം കൂടുതല്‍ ആധുനികമാകുന്നതനുസരിച്ച് ഒന്നാം തലമുറ, രണ്ടാം തലമുറ, മൂന്നാം തലമുറ എന്നിങ്ങനെ സ്പെക്ട്രത്തിലും തരംതിരിവുകളുണ്ട്. ഇന്ത്യയില്‍ ടെലികോം കമ്പനികള്‍ക്ക് പുറമെ പ്രതിരോധവകുപ്പിനും സ്പെക്ട്രം അനുവദിച്ചിട്ടുണ്ട്.

നാലാം ഭാഗം അടിമുടി ചട്ടലംഘനം തടസ്സമില്ലാതെ അഴിമതി

അഴിമതിക്ക് പ്രധാനമന്ത്രിയുടെ കൈയൊപ്പ്

തലപ്പത്തുനിന്നുയര്‍ന്ന അഴിമതി തരംഗം ഭാഗം 2

ഒന്നാം ഭാഗം കോണ്‍ഗ്രസ് കടയില്‍ വില്പന തകൃതി

സ്പെക്ട്രം അഴിമതിയുടെ നാള്‍വഴിയില്‍ ഏറ്റവും നിര്‍ണായക ദിനമാണ് 2008 ജനുവരി മൂന്ന്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കൈയൊപ്പ് ചാര്‍ത്തിയ ദിവസം. സഞ്ചാര്‍ഭവനിലെ ടെലികോംമന്ത്രിയുടെ കാര്യാലയത്തിലേക്ക് ജനുവരി മൂന്നിന് പ്രധാനമന്ത്രികാര്യാലയത്തില്‍നിന്ന് എത്തിയ കത്തില്‍ ഒരൊറ്റവാചകംമാത്രം- 'പ്രിയ ശ്രീ രാജ, ടെലികോംരംഗത്തെ പുതിയ സംഭവവികാസങ്ങള്‍ അറിയിച്ച് 2007 ഡിസംബര്‍ 26ന് താങ്കളയച്ച കത്ത് സ്വീകരിച്ചിരിക്കുന്നു. വിശ്വസ്തതയോടെ മന്‍മോഹന്‍ സിങ്'.

പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ഇടപാടുകള്‍ പൂര്‍ത്തിയായി. ടെലികോം സേവനം ആരംഭിക്കാന്‍ ആവശ്യമായ ഏകീകൃത ലഭ്യതാസേവന (യുഎഎല്‍) ലൈസന്‍സിനും സ്പെക്ട്രത്തിനുമായി അപേക്ഷ സമര്‍പ്പിച്ചവരില്‍ 'അര്‍ഹരായവര്‍ക്ക്' ജനുവരി പത്തിന് ടെലികോംമന്ത്രാലയം താല്‍പ്പര്യകത്ത് നല്‍കി. മന്ത്രാലയത്തിനു ലഭിച്ച 232 അപേക്ഷയില്‍ 121 പേര്‍ക്കാണ് കത്തു നല്‍കിയത്. ഇതില്‍ 78 അപേക്ഷകര്‍ അന്നുതന്നെ പ്രവേശനഫീസ് അടക്കം അടച്ചു. ശേഷിച്ച 43 അപേക്ഷകര്‍ തൊട്ടടുത്ത ദിവസവും. എല്ലാവര്‍ക്കും ജനുവരി 25ന് തന്നെ യുഎഎല്‍ ലൈസന്‍സ് നല്‍കി. 1.76 ലക്ഷം കോടിയുടെ അഴിമതിക്ക് പ്രധാനമന്ത്രിയുടെ ആശീര്‍വാദത്തോടെ ശുഭകരമായ പരിസമാപ്തി.

2ജി സ്പെക്ട്രം വിതരണം ലേലത്തിലൂടെ വേണമെന്നും ടെലികോം സേവനമേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന പുതിയ കമ്പനികളില്‍നിന്ന് ഈടാക്കേണ്ട പ്രവേശനഫീസില്‍ കാലനുസൃത മാറ്റം വേണമെന്നും 2007 നവംബര്‍ രണ്ടിന് രാജയ്ക്ക് അയച്ച കത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഈ നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍കൂടി പ്രധാനമന്ത്രി ശ്രദ്ധിച്ചിരുന്നെങ്കില്‍ രാജ്യത്തിനുണ്ടായ വന്‍ നഷ്ടം ഒഴിവാക്കാമായിരുന്നു.

2007 നവംബര്‍ രണ്ടിനും 2008 ജനുവരി മൂന്നിനുമിടയിലുള്ള 60 ദിവസം പ്രധാനമന്ത്രിയുടെ നിലപാട് മാറാന്‍ തക്കവിധം ഭരണനേതൃത്വത്തില്‍ സംഭവിച്ച ഇടപെടലുകളാണ് യഥാര്‍ഥത്തില്‍ പുറത്തുവരേണ്ടത്. ഇടപാടുകള്‍ പൂര്‍ത്തിയായശേഷം രാജയെ സംരക്ഷിക്കാനും അഴിമതി മൂടിവയ്ക്കാനും പ്രധാനമന്ത്രി പ്രകടിപ്പിച്ച താല്‍പ്പര്യവും ശ്രദ്ധിക്കപ്പെടേണ്ടതുതന്നെ.

മാധ്യമങ്ങളില്‍ അഴിമതിവാര്‍ത്തകള്‍ വന്നപ്പോള്‍ രാജ പരിചയാക്കിയതും പ്രധാനമന്ത്രിയെത്തന്നെ. ഓരോ ഘട്ടത്തിലും പ്രധാനമന്ത്രിയെ അറിയിച്ചാണ് ഇടപാട് പൂര്‍ത്തിയാക്കിയതെന്നായിരുന്നു രാജയുടെ വിശദീകരണം. ഇത് വാസ്തവവുമാണ്. 2007 നവംബര്‍ രണ്ടിനും ഡിസംബര്‍ 26നുമിടയില്‍ സ്പെക്ട്രം ഇടപാടുകളിലെ പുരോഗതി അറിയിച്ച് നാലു കത്ത് രാജ പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്.

തുടക്കത്തില്‍ പ്രധാനമന്ത്രി സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നവംബര്‍ രണ്ടിനായിരുന്നു ആദ്യ കത്ത്. പുതിയ അപേക്ഷകര്‍ക്ക് ലേലത്തിലൂടെ സ്പെക്ട്രം അനുവദിക്കുന്നത് പക്ഷപാതപരവും അന്യായവുമാകുമെന്നായിരുന്നു കത്തില്‍ രാജയുടെ വിശദീകരണം. പുതിയ കമ്പനികള്‍ വന്നാല്‍ മത്സരം വര്‍ധിക്കും. സേവനം മെച്ചപ്പെടുകയും കുറഞ്ഞ നിരക്കില്‍ ഉപയോക്താക്കള്‍ക്ക് ടെലികോം സേവനം ലഭിക്കുകയുംചെയ്യും- രാജ ന്യായങ്ങള്‍ നിരത്തി. അന്നുതന്നെ പ്രധാനമന്ത്രിക്കയച്ച മറ്റൊരു കത്തില്‍ ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യ പരിഗണന എന്ന കണക്കില്‍ സ്പെക്ട്രം വിതരണവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് വിശദീകരിക്കുന്നു. ഡിസംബര്‍ 26ന് അയച്ച അവസാന കത്തില്‍ സ്പെക്ട്രം വിഷയത്തില്‍ പ്രധാനമന്ത്രിയുമായി നടത്തിയ വ്യക്തിപരമായ ചര്‍ച്ചകള്‍ രാജ ഓര്‍മിപ്പിക്കുന്നുണ്ട്. മന്ത്രിസഭയിലെ രണ്ടാമനായ പ്രണബ് മുഖര്‍ജിക്കും എല്ലാ വിവരവും അറിയാമെന്ന കാര്യവും ചൂണ്ടിക്കാട്ടുന്നു. ഇതിന്റെയെല്ലാംഅടിസ്ഥാനത്തില്‍ വില്‍പ്പനയുമായി മുന്നോട്ടുപോവുകയാണെന്ന അറിയിപ്പോടെയാണ് കത്തു അവസാനിക്കുന്നത്.

വില്‍പ്പനപ്രക്രിയ പൂര്‍ത്തിയായപ്പോള്‍ത്തന്നെ ഇടപാടുകളില്‍ സംശയം പ്രകടിപ്പിച്ച് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. 2008 ഫെബ്രുവരി 29നാണ് അന്വേഷണം ആവശ്യപ്പെട്ട് യെച്ചൂരി കത്തയച്ചത്. തുടര്‍ന്ന് രണ്ടു കത്തുകൂടി യെച്ചൂരി അയച്ചു. സ്പെക്ട്രം കേസില്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന ജനതാപാര്‍ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രിക്ക് തുടര്‍ച്ചയായി കത്തുകള്‍ അയക്കുന്നതും ഈ ഘട്ടത്തില്‍തന്നെയാണ്. എന്നാല്‍, നടപടിയുണ്ടായില്ല. വീണ്ടും അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് ടെലികോം രാജയെതന്നെ ഏല്‍പ്പിച്ചു.

കിട്ടിയ അവസരങ്ങളിലെല്ലാം സ്പെക്ട്രം ഇടപാടിനെ ന്യായീകരിക്കാനും പ്രധാനമന്ത്രി മടിച്ചിട്ടില്ല. 2010 മെയ് 24ന് ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ നടത്തിയ ദേശീയ വാര്‍ത്താസമ്മേളനത്തില്‍പ്പോലും സ്പെക്ട്രം ഇടപാടില്‍ സംശയിക്കാനൊന്നുമില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

എം പ്രശാന്ത് ദേശാഭിമാനി 271110

മൂന്നാം ഭാഗം വ്യവസ്ഥകള്‍ നോക്കുകുത്തിയായി മന്മോഹന്‍ കണ്ണടച്ചു
നാലാം ഭാഗം അടിമുടി ചട്ടലംഘനം തടസ്സമില്ലാതെ അഴിമതി  

ലാവലിന്‍ - ആദായ നികുതി വകുപ്പിന്റെ സത്യവാങ്ങ്മൂലം

അസംബ്ലി തെരഞ്ഞെടുപ്പ് വരികയായി. പഴയ നുണകള്‍ പൊടി തട്ടിയെടുത്ത് പുതിയ കുപ്പായമിടുവിച്ച് ഇറക്കുവാന്‍ തല്പരകക്ഷികളും ശ്രമം ആരംഭിച്ചു കഴിഞ്ഞു. വീണ്ടും വീണ്ടും ആ‍വര്‍ത്തിക്കപ്പെടുന്ന നുണകളെ വസ്തുതകള്‍ കൊണ്ട് നേരിടേണ്ടതുണ്ട്.

ലാ‍വലിന്‍ കേസില്‍ ആദായ നികുതി വകുപ്പ് 24-07-2008 നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം ശ്രീ. ആര്‍.രാംകുമാര്‍ തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

ഒരിക്കലും തിരുത്തുകയില്ലെന്ന് വാശി പിടിക്കുന്ന സംശയരോഗികളെ തിരുത്താന്‍ ആവുകയില്ല. എങ്കിലും ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെ ഉയരുന്ന ആരോപണങ്ങളുടെ അന്ത:സാരശൂന്യത പൂര്‍ണ്ണമായും തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.

ശ്രീ. ആര്‍. രാംകുമാറിന്റെ പോസ്റ്റ് വായിക്കുക.

More facts about Lavalin: The Income Tax Department's affidavit on Pinarayi Vijayan

വാര്‍ത്ത, വാര്‍ത്തക്കു മേല്‍ ഒരു മരാമത്ത്

വാര്‍ത്ത

തൃക്കാക്കര: പൊതുമരാമത്തുനിയമം ഭേദഗതി ചെയ്ത് ഡിസംബറില്‍ പുറത്തിറക്കുമെന്ന് എം.വിജയകുമാര്‍ പറഞ്ഞു. കാക്കനാട്ട് ചേര്‍ന്ന ജില്ലാ തല റോഡ് അവലോകനയോഗത്തിനു ശെഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാല്പതുവര്‍ഷം പഴക്കമുള്ളതാണ് സംസ്ഥാനത്തെ പൊതുമരാമത്തു നിയമം. ഇത് കാലോചിതമായി പരിഷ്കരിക്കണം. ഇതിനായി സംസ്ഥാനതല ശില്പശാല നടത്തി കരടുരേഖ അവതരിപ്പിച്ചു. ഡിസംബറില്‍ അന്തിമരൂപം നല്‍കും. പ്രധാന ടെന്‍ഡര്‍ നടപടികളിലും മാറ്റം വരുത്തും. പൊതുമരാമത്ത് അധികൃതരുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തുന്ന ടെന്‍ഡര്‍ നടപടികളില്‍ പലപ്പോഴും ക്രമക്കേടുകളും വീഴ്ചകളും ഉണ്ട്. ഇത് പരിഷ്കരിക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്- അദ്ദേഹം അറിയിച്ചു.

ടെന്‍ഡറുകളുടെ ഷെഡ്യൂള്‍ നടപടികള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തും. മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംസ്ഥാനതലത്തില്‍ ഏകോപനസമിതി ഉണ്ടാക്കും ഇവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യും. മാധ്യമവിമര്‍ശനങ്ങളോട് നല്ലരീതിയില്‍ പ്രതികരിക്കാന്‍ പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം ചെയ്യുന്ന പ്രവൃത്തികള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണം. ഇവയുടെ വിവരം സംസ്ഥാനകേന്ദ്രത്തില്‍ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

റോഡുകളുടെ നിര്‍മാണം എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്ന കരാറുകാര്‍ക്ക് പ്രത്യേക പാരിതോഷികവും പ്രോത്സാഹനവും നല്‍കാന്‍ നടപടി സ്വീകരിക്കും. കാലതാമസം വരുത്തുന്നവരെ കരിമ്പട്ടികയില്‍ പെടുത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


deshabhimani 281110

വാര്‍ത്തക്ക് മേല്‍ ഒരു മരാമത്ത്



ഈ വാര്‍ത്ത ഫേസ്‌ബുക്കിലെത്തിയപ്പോള്‍ പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ നാല്പതുവര്‍ഷം പിറകിലാണെന്ന് മന്ത്രി പറഞ്ഞതായി മാറി. ആഴ്ച തോറും മന്ത്രിമാരെ മാറ്റുന്നതില്‍ പുരോഗതി ഉണ്ടല്ലോ എന്ന് കമന്റും. തലക്കെട്ടിലെ വ്യത്യാസം അത്ര നിഷ്കളങ്കമല്ലെന്ന് പറയേണ്ടതില്ലല്ലോ.

മുകളിലെ ദേശാഭിമാനി വാര്‍ത്ത കമന്റായി ഇട്ടിട്ടും തിരുത്തൊന്നുമില്ല. ഏതെങ്കിലും പത്രത്തില്‍ വന്നത് ആ ഫേസ് ബുക്ക് പേജ് ഉടമ കോപ്പി പേസ്റ്റ് ചെയ്തതായിരിക്കും എന്നൊരു ന്യായീകരണവും കണ്ടു. തലക്കെട്ട് ഏതെങ്കിലും പത്രത്തില്‍ വന്നതാണോ എന്നറിയില്ല. എങ്കിലും ഏതെങ്കിലും പത്രത്തില്‍ വന്നതാണെങ്കില്‍ ഏത് പത്രം, ഏത് ദിവസം എന്നൊക്കെ പറയാനുള്ള ബാധ്യത അത് പുന:പ്രസിദ്ധീകരിക്കുന്നവര്‍ക്കുണ്ട്. പത്രമാണ് വാര്‍ത്ത വളച്ചൊടിച്ചതെങ്കില്‍ പൊളിച്ചെഴുത്ത് പോലുള്ള ബ്ലോഗുകളുടെ പ്രസക്തി വീണ്ടും വര്‍ദ്ധിക്കുന്നു. അവരുടെ ജോലിഭാരവും.

കൊറിയയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയെന്ന് ഉത്തര കൊറിയ

സോള്‍: ദക്ഷിണ കൊറിയയുമായുളള സംഘര്‍ഷത്തിന് പിന്നില്‍ അമേരിക്കയാണെന്ന് ഉത്തരകൊറിയ ആരോപിച്ചു. തെക്കന്‍ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തിയ സൈനികാഭ്യാസങ്ങളാണ് മേഖലയെ കടുത്ത സംഘര്‍ഷത്തിലേയ്ക്ക് തളളിവിട്ടത്. അമേരിക്കയുടെ പിന്‍ബലമുണ്ടെന്ന ധാര്‍ഷ്ട്യത്തിലാണ് ദക്ഷിണ കൊറിയ  നിരന്തരമായ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ഉത്തരകൊറിയ ആരോപിച്ചു.
 ഇതിനിടെ കൊറിയന്‍ സംഘര്‍ഷം ഏത് രീതിയില്‍ തീര്‍ക്കണമെന്നതിനെക്കുറിച്ച് ലോകരാജ്യങ്ങള്‍ കൂടിയാലോചന ആരംഭിച്ചു. അത്യധികം സങ്കീര്‍ണമായ പ്രശ്‌നമാണിതെന്ന് ഉത്തരകൊറിയ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന വെടിവയ്പിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ അമേരിക്കയ്ക്കാകില്ലെന്നും ഉത്തരകൊറിയന്‍ വക്താവ് പറഞ്ഞു.

നാല് പേരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ദക്ഷിണ കൊറിയന്‍ സൈനികര്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതാണ് ഏറ്റുമുട്ടലിനിടയാക്കിയത്. അമേരിക്കന്‍ - ദക്ഷിണ കൊറിയന്‍ സൈനികര്‍ സംയുക്തമായി മഞ്ഞക്കടലില്‍ നടത്തിയ നാല് ദിന സൈനികാഭ്യാസമാണ് മേഖലയിലെ സംഘര്‍ഷത്തിന് ആക്കം കൂട്ടിയത്. എന്നാല്‍  മേഖലയില്‍ സമാധാനം നിലനിര്‍ത്തുക എന്ന അജണ്ടയാണ് അമേരിക്കയ്ക്കുളളതെന്ന് അമേരിക്കന്‍ സൈനിക വക്താവ് അഭിപ്രായപ്പെട്ടു. 1950 മുതല്‍ 1953 വരെയുളള കൊറിയന്‍ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഷെല്ലാക്രമണം നടക്കുന്നത്. ആക്രമണങ്ങളില്‍  ഇരു ഭാഗത്ത് നിന്നുമായി രണ്ട് സൈനികരും രണ്ട് സാധാരണക്കാരും കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 22 കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തെത്തുടര്‍ന്ന് നൂറിലധികം പേര്‍ അതിര്‍ത്തി പ്രദേശത്തു നിന്നും പലായനം ചെയ്തു. ഇതിനിടെ തെക്കന്‍ കൊറിയയില്‍ പ്രകടനം നടത്തിയ ജനങ്ങള്‍ പ്രസിഡന്റ് ലീ മ്യൂങ്ങ് ബാക്ക് പുറത്തു പോകണമെന്നാവശ്യപ്പെട്ടു. ഉത്തരകൊറിയയുടെ ആക്രമണങ്ങള്‍ക്കെതിരെ ഫലപ്രദമായ പ്രതിരോധം സൃഷ്ടിക്കുന്നതില്‍ പ്രസിഡന്റ് പരാജയപ്പെട്ടു എന്നാരോപിച്ചായിരുന്നു പ്രകടനം.

തെക്കന്‍ കൊറിയയുടെ പ്രശ്‌നങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്ന് പോരാടാന്‍ അമേരിക്കയുണ്ടാകുമെന്ന് പ്രസിഡന്റ് ബാരക് ഒബാമ വ്യക്തമാക്കി. ഇപ്പോള്‍ത്തന്നെ 28,500 അമേരിക്കന്‍ സൈനികര്‍ തെക്കന്‍ കൊറിയയിലെ അമേരിക്കന്‍ സൈനിക ആസ്ഥാനത്തുണ്ടെന്ന് അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു.

ജനയുഗം 271110

സംസ്ഥാന വാര്‍ത്തകള്‍ 4

കാസര്‍കോടിനെ കീടനാശിനി രഹിത ജില്ലയായി പ്രഖ്യാപിക്കും: മുല്ലക്കര

ന്യൂഡല്‍ഹി: കാസര്‍കോട് ജില്ലയെ കീടനാശിനി രഹിത ജില്ലയായി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍. ഇന്നലെ കേരളാ ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോട് ജില്ലയിലെ ജൈവവൈവിധ്യം വീണ്ടെടുക്കാനും കീടനാശിനി പ്രയോഗം മൂലമുണ്ടായ ദോഷവശങ്ങള്‍ ഇല്ലാതാക്കാനുമാണ് ജില്ലയെ കീടനാശിനി രഹിത ജില്ലയായി പ്രഖ്യാപിക്കുന്നത്. ഇതിനായി തനത് പദ്ധതി കേരളം രൂപീകരിക്കും. ഇതിനുവേണ്ട സാങ്കേതിക, സാമ്പത്തിക സഹായം കേന്ദ്രം സര്‍ക്കാര്‍ നല്‍കണമെന്ന് ഇന്നലെ കേന്ദ്ര കൃഷിമന്ത്രി ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുല്ലക്കര ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും അയല്‍ സംസ്ഥാനങ്ങളില്‍ നിരോധനമില്ല. നിരോധനത്തിന്റെ പ്രയോജനം കേരളത്തിന് ലഭ്യമാകണമെങ്കില്‍ രാജ്യം മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതുണ്ട്. എന്‍ഡോ സള്‍ഫാന്‍ നിരോധിക്കണമെന്ന് കേരളം 2007ല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ്. അതേസമയം നിരോധനം സംബന്ധിച്ച് കൃഷിമന്ത്രാലയം അനുകൂല നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്. കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് സമ്മര്‍ദ്ദം ശക്തമാക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ബുദ്ധിമുട്ടുകള്‍ ലോകം മുഴുവന്‍ അനുഭവിക്കുകയാണ്. കേരളവും ഇതിന്റെ ആഘാതം ഏറ്റുവാങ്ങുകയാണ്. കാര്‍ഷിക കലണ്ടര്‍തന്നെ മാറിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം പഠിക്കാനും കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് കേരളത്തില്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇതിനുള്ള സാമ്പത്തിക, സാങ്കേതിക സഹായം കേന്ദ്രം നല്‍കണമെന്നും കൂടിക്കാഴ്ചയില്‍ മുല്ലക്കര ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ 2007ല്‍ ആരംഭിച്ച കര്‍ഷക കടാശ്വസ കമ്മീഷന്റെ പ്രവര്‍ത്തനം സ്ഥിരം സംവിധാനമാക്കാന്‍ കേന്ദ്രം സഹായം അനുവദിക്കണം. മൂന്ന് വര്‍ഷത്തെ കാലാവധിയാണ് കമ്മീഷന് നിശ്ചയിച്ചിരുന്നത്. ഇത് രണ്ടു വര്‍ഷംകൂടി സര്‍ക്കാര്‍ നീട്ടി നല്‍കിയിട്ടുണ്ട്. ഇത് സ്ഥിരം സംവിധാനമാക്കി മാറ്റാന്‍ കേന്ദ്രം ചിലവിന്റെ പകുതി തുക വഹിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനോടകം കമ്മീഷന്‍ 1.44 കോടി കര്‍ഷക പരാതികളാണ് പരിഹരിച്ചതെന്നും മുല്ലക്കര പറഞ്ഞു.

കേന്ദ്രം പോതു വിതരണ സംവിധാനത്തിലൂടെ പാം ഓയിലിന് നല്‍കുന്ന 15 രൂപാ സബ്‌സിഡി വെളിച്ചെണ്ണയ്ക്കും ബാധകമാക്കണം. പൊതു വിതരണ സംവിധാനത്തിലൂടെ കേരളം സബ്‌സിഡി നിരക്കില്‍ ഗുണഭോക്താക്കളില്‍ വെളിച്ചെണ്ണ എത്തിക്കാന്‍ തയ്യാറാണ്. ഇതിന്റെ ചിലവ് കേന്ദ്രം വഹിക്കണം. കേരളത്തിലെ നാളീകേര കര്‍ഷകര്‍ക്ക് ഉപഭോക്താക്കള്‍ക്കും ഇത് ്രപയോജനകരമാണ്. ഈ ആവശ്യവും കൂടിക്കാഴ്ചയില്‍ മുല്ലക്കര മുന്നോട്ടുവെച്ചു.

നീണ്ടകരയിലെ ചെമ്മീന്‍ ഹാച്ചറി ഉദ്ഘാടനം ഡിസംബര്‍ ആദ്യവാരം


കൊല്ലം: സംസ്ഥാന ഫിഷറീസ് വകുപ്പ് നീണ്ടകരയില്‍ നിര്‍മ്മിക്കുന്ന അത്യാധുനിക ഹാച്ചറി യൂണിറ്റിന്റെ ഉദ്ഘാടനം ഡിസംബര്‍ ആദ്യവാരം നടക്കും. സംസ്ഥാനത്തില്‍  ചെമ്മീനുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി അവസാനഘട്ടത്തിലാണ്.

രാഷ്ട്രീയ കൃഷിവികാസ് യോജന(ആര്‍കെവിവൈ) പ്രകാരം നടപ്പാക്കുന്ന പദ്ധതിക്കായി 96.53 ലക്ഷം രൂപയാണ് നീക്കിവച്ചത്. രണ്ട് ഘട്ടമായിട്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. ആദ്യഘട്ടത്തില്‍ 52.32 ലക്ഷം രൂപയും രണ്ടാം ഘട്ടത്തില്‍ 44.21 ലക്ഷം രൂപയുമാണ് നീക്കിവച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഡിവിഷനാണ് ഇതിന്റെ നിര്‍മ്മാണചുമതല. ഹാച്ചറിയോടനുബന്ധമായി ലാബുകള്‍, തീറ്റ ഉല്‍പ്പാദന യൂണിറ്റുകള്‍, അലങ്കാര മത്സ്യകൃഷി യൂണിറ്റുകള്‍ എന്നിവയും ഒരുങ്ങുന്നുണ്ട്.

ഹാച്ചറിയുടെ അടിസ്ഥാന വികസനത്തിന്റെ ഭാഗമായി ഉപ്പ് വെള്ളം ശുദ്ധീകരിക്കുന്നതിന് രണ്ട് പ്രത്യേക ടാങ്കുകള്‍, കരിമീന്‍ വളര്‍ത്തലിനുവേണ്ടി പ്രകൃതിദത്ത കുളങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം നടന്നുവരുന്നു. പുതിയ ജനറേറ്ററുകള്‍ സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുന്നു. ചുറ്റുമതിലിന്റെ പണി നടന്നുവരുന്നു.

അത്യാധുനിക ചെമ്മീന്‍ ഹാച്ചറി യൂണിറ്റ് യാഥാര്‍ത്ഥ്യമാക്കുന്നതോടെ വര്‍ഷങ്ങളായി മന്ദീഭവിച്ചുകിടക്കുന്ന ജില്ലയിലെ മത്സ്യകൃഷിമേഖലയ്ക്ക് പുത്തനുണര്‍വ്വ് കൈവരുമെന്നാണ് പ്രതീക്ഷ. ആധുനിക സജ്ജീകരണങ്ങളോടെ ഉല്‍പ്പാദനശേഷി കൂടിയ ഈ ഹാച്ചറിയില്‍ ഒരു സീസണില്‍ 50 ലക്ഷത്തോളം പോസ്റ്റ് ലാര്‍വകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഫിഷറീസ് വകുപ്പ് നേരിട്ട് പരിശീലനം നല്‍കിയ മത്സ്യതൊഴിലാളികളില്‍ നിന്നുമാണ് വിത്തുശേഖരണം നടത്തുക.

കഴിഞ്ഞ സീസണ്‍ കാലയളവില്‍ ഏഴ് കോടി രൂപ വിലമതിക്കുന്ന 230 ടണ്‍ ചെമ്മീനാണ് ജില്ലയില്‍ ഉല്‍പ്പാദിപ്പിച്ചത്. അതിനാല്‍ സീസണ്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഹാച്ചറി നിര്‍മ്മാണം തുടങ്ങി. നിലവില്‍ ജില്ലയിലെ ചെമ്മീന്‍ കൃഷിക്കാവശ്യമായ പോസ്റ്റ് ലാര്‍വകള്‍ തൃശൂര്‍, വര്‍ക്കല എന്നിവിടങ്ങളില്‍ നിന്നാണ് ശേഖരിക്കുന്നത്. നിലവില്‍ നീണ്ടകരയിലുള്ള ഹാച്ചറിയില്‍ ഒരു സീസണില്‍ 25 ലക്ഷം ചെമ്മീന്‍ വിത്ത് മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ജില്ലയില്‍ മത്സ്യകൃഷി നടത്തുന്ന 7000ത്തോളം കര്‍ഷകരുണ്ട്. അവരില്‍ 400 പേര്‍ ചെമ്മീന്‍ കര്‍ഷകരാണ്. കൂടാതെ 152 ഹെക്ടര്‍ സ്ഥലത്ത് വകുപ്പ് നേരിട്ട് ചെമ്മീന്‍കൃഷി ചെയ്യുന്നുണ്ട്.

കുഞ്ഞുകൈകകളില്‍ ഇനിമുതല്‍ കോഴിക്കുഞ്ഞും

തിരുവനന്തപുരം: സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന 'കുഞ്ഞുകൈകകളില്‍ കോഴിക്കുഞ്ഞ്' പദ്ധതിയ്ക്ക് തുടക്കമായി. പേട്ട കെപ്‌കോ ആസ്ഥാനമന്ദിരത്തില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മൃഗസംരക്ഷണവകുപ്പ് മന്ത്രി സി ദിവാകരന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി പെരിനാട്, വിതുര ഗ്രാമപഞ്ചായത്തുകളിലെ പതിനായിരം കുടുംബങ്ങള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന പദ്ധതിപ്രകാരം ഒരു കുട്ടിയ്ക്ക് മൂന്ന് കോഴിക്കുഞ്ഞുങ്ങളും മൂന്ന് കിലോ തീറ്റയും 25 രൂപയുടെ മരുന്നുമാണ് നല്‍കുന്നത്. സ്‌കൂള്‍ പൗള്‍ട്രി ക്ലബ്ബുകള്‍ വഴിയാണ് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. 50,000 വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുടെ സഹായം ലഭ്യമാകും.

കേന്ദ്രത്തിന്റേത് പ്രാദേശിക ഭാഷകളെ തകര്‍ക്കുന്ന സമീപനം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രാദേശികഭാഷകളെ തകര്‍ക്കുന്ന സമീപനമാണ് പഴയ കരിക്കുലം കമ്മിറ്റികളെപ്പോലെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പും സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിലാണവര്‍ക്കു ശ്രദ്ധ മുഴുവന്‍. ഒന്നാംക്ലാസ് മുതല്‍ ഹിന്ദി നിര്‍ബന്ധിതമാക്കാന്‍ കേന്ദ്രം നീക്കം തുടങ്ങിയിരിക്കുകയാണ്. അതുകൂടി വന്നാല്‍ ചിത്രം പൂര്‍ത്തിയാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ടു പഠിയ്ക്കാന്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ കരട് റിപോര്‍ട്ട് ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അര്‍ഹതപ്പെട്ട ക്ലാസിക്കല്‍ ഭാഷാ പദവി നേടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാരിനു ഇക്കാര്യത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ല. പാഠ്യപദ്ധതിയില്‍ പാര്‍ട്ട് രണ്ട് മലയാളം പഠിപ്പിക്കണമെന്നു നിഷ്‌കര്‍ഷിക്കുമ്പോഴും മൂന്നിലൊന്നുഭാഗം പീരിയഡുകള്‍ മാത്രമാണ് നീക്കിവച്ചിട്ടുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലാസിക്കല്‍ പദവിയുമായി ബന്ധപ്പെട്ടു തന്നെയും മന്ത്രി എം എ ബേബിയെയും ഒ എന്‍ വിയെയും പരിഹസിയ്ക്കാനാണ് ചിലര്‍ മുതിര്‍ന്നത്. അതതു സംസ്ഥാനത്തെ കേന്ദ്രീയവിദ്യാലയങ്ങളിലും കേന്ദ്ര സിലബസ് വിദ്യാലയങ്ങളിലും മാതൃഭാഷ പഠിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭാഷാപഠന-ഗവേഷണത്തിനു മാത്രമായി എ ആര്‍ രാജരാജവര്‍മയുടെ പേരില്‍ കേരള പാണിനി വിദ്യാപീഠം തിരുവനന്തപുരത്തു സ്ഥാപിയ്ക്കാനുളള നടപടി പൂര്‍ത്തിയായി വരുന്നു.
സര്‍വകലാശാലകളില്‍ ഭാഷാശാസ്ത്രപഠനത്തിനും ഗവേഷണത്തിനും ഇന്നുളള പരിമിതികള്‍ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം എ ബേബി അധ്യക്ഷത വഹിച്ചു. കവയിത്രി സുഗതകുമാരി, പുതുശ്ശേരി രാമചന്ദ്രന്‍, ഡോ നടുവട്ടം ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

കായിക താരങ്ങള്‍ക്ക് പൊലീസില്‍ നിയമനം


കാസര്‍കോട്: കേരള പൊലീസിലെ സ്പോര്‍ട്സ് ക്വാട്ട നിയമനം പുനരാരംഭിച്ചതായി മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 64പേരെ നിയമിക്കുന്നതിനുള്ള അഭിമുഖം പൂര്‍ത്തിയായി. അടുത്തകൊല്ലം നൂറുപേരെ കൂടി നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ആറാമത്തെ തീരദേശ പൊലീസ് സ്റ്റേഷന്‍ തളങ്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ദേശാഭിമാനി/ജനയുഗം വാര്‍ത്തകള്‍

ഐഎംഎ പ്രസിഡന്റിനും സെക്രട്ടറിക്കും വിലക്ക്

പെപ്സി, ഡാബര്‍ കമ്പനികളുമായി കരാറുണ്ടാക്കിയ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ ഭാരവാഹികളെ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കി. പ്രസിഡന്റ് ധരം പ്രകാശ്, സെക്രട്ടറി ജി സമരം എന്നിവരെയാണ് പ്രാക്ടീസ് ചെയ്യുന്നത് ആറുമാസത്തേക്ക് വിലക്കിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് കരാര്‍ ഇന്ത്യന്‍ മെഡിക്കല്‍ കൌസില്‍ (ഐഎംസി) റദ്ദാക്കി. പെപ്സിയുടെയും ഡാബറിന്റെയും ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള പ്രചാരണത്തില്‍ ഐഎംഎ  ഏര്‍പ്പെട്ടതിനെതിരെയാണ് നടപടി. രണ്ടു കമ്പനികളുടെയും പ്രചാരണത്തിനുളള പ്രതിഫലമായി ഇതുവരെ ഒന്നരക്കോടി രൂപ ഐഎംഎ കൈപ്പറ്റിയിട്ടുണ്ട്. വ്യവസ്ഥപ്രകാരം ഇനി 75 ലക്ഷംകൂടി ലഭിക്കാനുണ്ട്.

ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉല്‍പന്നം വില്‍ക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന പങ്കുചേരുന്നതിനെതിരെ 2009 ജൂലൈ 12ന് പയ്യന്നൂര്‍ സ്വദേശി എം വി ബിന്ദു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. രാജ്യസഭാംഗമായ എ വിജയരാഘവന്‍ ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാംനബി ആസാദിന് നേരിട്ട് കത്തുംനല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് കേന്ദ്ര ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്.

ദേശാഭിമാനി 271110

ആദര്‍ശ് ഫ്ലാറ്റ് അഴിമതി: ഫയലുകള്‍ മുക്കി

മുംബൈ: അഴിമതി ആരോപണ വിധേയമായ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍കാണാതായി. രേഖകള്‍ നഗര വികസനകാര്യ മന്ത്രാലയത്തില്‍ കാണാനില്ലെന്നും രേഖകള്‍ നഷ്ടപ്പെട്ടതായി കാണിച്ച് വകുപ്പ് സെക്രട്ടറി ഗുരുദാസ് ബാജ്‌പേയ് മെറ്റൊന്‍ ഡ്രൈവ് പൊലീസിന് എഴുതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മോണത്തിന് കേസ് രജിസ്റ്റര്‍ ചെയതിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അജ്ഞാതരായവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് സൂചിപ്പിച്ചു.

ആദര്‍ശ് ഹൗസിംഗ് അഴിമതി പുറത്തുവന്നതിന് ശേഷമാണ് സൊസൈറ്റിയുമായി ബന്ധപ്പെട്ട പത്തോളം ഫയലുകളില്‍നിന്നും രേഖകള്‍ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് നഗര വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുപ്രധാന രേഖകള്‍ അപ്രത്യക്ഷമായ വിവരം അന്വേഷണ ഏജന്‍സിയായ സി ബി ഐയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് ഡപ്യുട്ടി പൊലീസ് കമ്മിഷണര്‍ ചിറിങ്ങ് ദോര്‍ജെ പറഞ്ഞു.
ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് 10 ഫയലുകളാണ് നഗര വികസന മന്ത്രാലയം സമര്‍പ്പിച്ചിരുന്നത്. ഇവ പരിശോധിച്ചതില്‍ ചില കാര്യങ്ങള്‍ രേഖപ്പെടുത്തിയിരുന്ന നാല് പേപ്പറുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇത് ഉത്തരവാദപ്പെട്ട വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നെന്നും ഉന്നത സി ബി ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ പേപ്പറുകളില്‍ സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളുള്ളതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

രേഖകള്‍ നഷ്ടപ്പെട്ടതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും നഗരവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുവരുന്നതായും ദോര്‍ജെ പറഞ്ഞു.

ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിയുടെ പശ്ചാത്തലത്തില്‍, വര്‍ധിച്ചുവരുന്ന ഭൂമിയിടപാട് അഴിമതി തടയുന്നതിന് ഉടമസ്ഥാവകാശം സംബന്ധിച്ച നിയമങ്ങളില്‍  ഭേദഗതി വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആദര്‍ശ് അഴിമതി ഇതിന് ഉത്തമ ഉദാഹരണമാണെന്നും ഭൂമിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് ആര്‍ക്കും അറിവില്ലെന്നും നഗര വികസനകാര്യ മന്ത്രി ജയ്പാല്‍ റെഡ്ഢി പറഞ്ഞു.

കാര്‍ഗിലില്‍ മരണമടഞ്ഞ സൈനികരുടെ വിധവകള്‍ക്ക് ആറ് നിലകളുള്ള ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനായി മാറ്റിവച്ചിരുന്ന ഭൂമിയില്‍ അനധികൃതമായി 31 നിലകളുള്ള ഫ്‌ളാറ്റാണ് സര്‍ക്കാരിലെയും സൈന്യത്തിലെയും രാഷ്ട്രീയത്തിലെയും ഉന്നതര്‍ ഉള്‍പ്പെട്ട സംഘം നിര്‍മിച്ചതും സ്വന്തമാക്കിയതും. ഈ അഴിമതി ആരോപണത്തില്‍ പങ്കാളിയാണെന്ന് ആരോപിക്കപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ നേരത്തെ രാജിവച്ചിരുന്നു.

ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയിലുള്ള 103 ഫ്‌ളാറ്റുകളില്‍ ഏകദേശം 30 എണ്ണത്തോളം ബിനാമി പേരുകളിലാണ് ചിലര്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് സി ബി ഐ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തുടരുന്ന അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല.

തുടര്‍ച്ചയായ അഴിമതി ആരോപങ്ങളില്‍ കുഴങ്ങുന്ന കോണ്‍ഗ്രസിനെ രക്ഷിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് സുപ്രധാന രേഖകള്‍ നഗര വികസന മന്ത്രാലയത്തില്‍നിന്നും അപ്രത്യക്ഷമായിരിക്കുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

ജനയുഗം 281110